'ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ ബേസിലിനോട് പ്രതിഫലമായി ചോദിച്ചത് രണ്ട് പെഗ്'; വെളിപ്പെടുത്തി മിന്നലിലെ പൈലി
മിന്നൽ മുരളി എഫക്ടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. കണ്ടവർ... കണ്ടവർ സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോയെ കുറിച്ചും വാതോരാതെ സംസാരിക്കുകയാണ്. മലയാളത്തിൽ പിറന്ന മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ഇന്ന് സിനിമാ പ്രേമികൾക്കിടയിൽ തരംഗമാണ്. ഒരു സൂപ്പർ ഹീറോ നേരിടുന്നതിനേക്കാൾ വലിയ പ്രതിസന്ധികൾ നേരിട്ടാണ് ബേസിൽ ജോസഫ് മിന്നൽ മുരളിയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ബേസിൽ ജോസഫ് എന്ന സംവിധായകന്റെ മൂന്നാമത്തെ സിനിമയാണ് മിന്നൽ മുരളി. ടൊവിനോ തോമസാണ് മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ വേഷത്തിലെത്തിയത്.
ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ നായകനും നായികയ്ക്കും വില്ലനും പുറമെ ഒട്ടനവധി കഥാപാത്രങ്ങൾ വന്ന് പോവുന്നുണ്ട്. ചുമ്മാ വന്ന് പോവുകയല്ല... അവർ ഓരോരുത്തരും കുറച്ച് നിമിഷം മാത്രമെ സ്ക്രീനിൽ വരുന്നുള്ളുവെങ്കിലും ഓർമിക്കാൻ പാകത്തിന് എന്തെങ്കിലും പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. അത്തരത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ് ചായക്കടക്കാരൻ പൈലി. ഷിബു വില്ലനായി മാറാൻ കാരണക്കാരിൽ ഒരാൾ ഒരുപക്ഷെ പൈലി കൂടിയാണ്. ഉഷയ്ക്കൊപ്പം ജീവിക്കാൻ ഷിബുവിനെ അനുവദിച്ചിരുന്നെങ്കിൽ അയാൾ ഇത്രത്തോളം പ്രതികാര ദാഹിയായി മാറില്ലായിരുന്നു.

നാടകങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ കെ.എസ് പ്രതാപൻ എന്ന നടനാണ് പൈലിക്ക് ജീവൻ നൽകിയത്. ക്ലൈമാക്സിൽ തീപിടിക്കുന്ന രംഗത്തിൽ താൻ തന്നെയാണ് ഡ്യൂപ്പില്ലാതെ അഭിനയിച്ചത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ പ്രതാപൻ. സംവിധായകനും സ്റ്റണ്ട് മാസ്റ്റേഴ്സും ഡ്യൂപ്പില്ലാതെ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആദ്യം ടെൻഷനുണ്ടായിരുന്നുവെന്നും പിന്നീട് ഭാര്യയോട് വിവരം പറഞ്ഞപ്പോൾ അവൾ നൽകിയ ധൈര്യം വെച്ചാണ് സാഹസീകതയ്ക്ക് മുതിർന്നതെന്നും പ്രതാപൻ പറയുന്നു. അന്ന് അത് ചെയ്തില്ലായിരുന്നുവെങ്കിൽ ഒരു നടനെന്ന രീതിയിൽ താൻ പിന്നീട് നഷ്ട ബോധം അനുഭവിച്ചേനെ എന്നും പ്രതാപ് പറയുന്നു. ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിന് അണിയറപ്രവർത്തകരോടും രണ്ട് പെഗ് ചോദിച്ചിരുന്നുവെന്നും ഷൂട്ട് കഴിഞ്ഞിട്ട് പോലും അവർ അത് തനിക്ക് തന്നില്ലെന്നും പ്രതാപ് പറയുന്നു.

'കർണാടകയിലെ ഒരു വിദൂര ഗ്രാമത്തിൽ സെറ്റിട്ട് ഷിബു നാട് മുഴുവൻ കത്തിച്ച് താണ്ഡവമാടുമ്പോൾ എന്റെ പൈലിയേയും കത്തിക്കുന്നുണ്ട്. എനിക്കും തീപിടിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞത് ലൊക്കേഷനിൽ എത്തി അവസാന നിമിഷമാണ്. സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ പഴയ പരിചയം പുതുക്കിയിട്ട് പറഞ്ഞു.... ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന്. അതായത് ഞാൻ നിന്ന് കത്തണമെന്ന്. പറഞ്ഞ ആ നിമിഷം ഞാൻ ഒന്ന് ഞെട്ടി. അസ്ഥി തുളക്കും പോലെ ഉള്ള ആ തണുപ്പിൽ ഞാൻ ഒന്ന് വിയർത്തു. ഞാൻ തീരുമാനം അറിയിക്കാൻ രണ്ട് മിനിറ്റ് ചോദിച്ചു. ആ പാതിരാത്രി വീട്ടിലേക്ക് ഭാര്യ സന്ധ്യയെ വിളിച്ച് കാര്യം പറഞ്ഞു. ശരീരത്ത് അവിടെവിടെയായ് തീപ്പിടിപ്പിക്കണമെന്നാണ് ആലോചന. സന്ധ്യ ശകലം ആലോചിച്ചു എന്നിട്ട് പറഞ്ഞു. ചരിത്ര പുസ്തകത്തിലേക്ക് ഒരേട് എന്ന നാടകത്തിൽ നിങ്ങൾ സ്വന്തം തലയിൽ തീകത്തിച്ച് കാപ്പി വെച്ച ആളല്ലെ? എല്ലാ സുരക്ഷിതത്വവും ഉണ്ട് എന്ന് തോന്നിയാൽ അങ്ങട്ട് ചെയ്യ്... എന്നവൾ പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല... സംവിധായകൻ ബേസിൽ നടന്റെ തീരുമാനം എന്ന ശരീര ഭാഷയിൽ എന്നെ ഒന്ന് നോക്കി തീരുമാനത്തിന് കാത്തു. അസോസിയേറ്റ് ഡയറക്റ്റർ ശിവപ്രസാദ് എപ്പോഴും മുഖത്തുള്ള ചിരിയുമായ് എന്നെ നോക്കുന്നു. യൂ റ്റു ബ്രൂട്ടസ് എന്ന പ്രശസ്തമായ ഡയലോഗ് ഞാൻ ശിവനെ നോക്കി മനസിൽ പറഞ്ഞു. ഒന്ന് ശ്വാസമെടുത്ത് സ്റ്റണ്ട് മാസ്റ്ററോട് ചോദിച്ചു. എത്ര ശതമാനം എന്റെ ശരീരത്തിന് ഗാരണ്ടി? മാസ്റ്റർ പറഞ്ഞു ഇരുന്നൂറ് ശതമാനം. ഞാൻ ചെയ്യാം.'
Recommended Video

'പിന്നെ ഒരുക്കം... ശരീരം മുഴുവൻ തുണി ചുറ്റി ആ കൊടുംതണുപ്പത്ത് സുരക്ഷയ്ക്ക് വേണ്ടി തുണിക്കുള്ളിലേക്ക് ശരീരത്തിലേക്ക് കുപ്പിക്കണക്കിന് സോഡ ഒഴിച്ചുകൊണ്ടേയിരുന്നു. തണുത്ത് വിറങ്ങലിച്ച ഞാൻ അസിസ്റ്റൻഡ് ഡയറക്റ്റർ റീസ് തോമസിനോട് ധൈര്യത്തിനും തണുപ്പിനെ പ്രതിരോധിക്കാനും ഒരു രണ്ട് പെഗ് എവിടുന്നെങ്കിലും ഒപ്പിക്കടാന്ന് പറഞ്ഞു. റീസ് വോക്കിയിലൂടെ എന്റെ ആവശ്യം പറയുന്നത് ഞാൻ കേട്ടു. പക്ഷേ പല വോക്കിയിൽ നിന്നും പ്രതാപേട്ടൻ പെഗ് ചോദിക്കുന്നുണ്ടേ എന്ന സന്ദേശം തലങ്ങും വിലങ്ങും പായുന്നത് ഞാൻ കേട്ടു. പക്ഷേ ആ പെഗ് എന്നെ തേടി വന്നതേയില്ല. ഒടുവിൽ ഒരുക്കം പൂർത്തിയായ ഞാൻ തണുത്ത് വിറച്ച് ക്യാമറയുടെ മുമ്പിലേക്ക്. ആദ്യ റിഹേഴ്സൽ. രണ്ടാമത്തെ ടേക്കിന് ഒക്കെയായപ്പോൾ.... ചുറ്റും നിന്നവർ കയ്യടിച്ചു. സിനിമയിൽ ആ സീൻ എത്ര സമയം ഉണ്ട് എന്ന് ഞാൻ വേവലാതിപ്പെടുന്നേയില്ല. ഞാൻ ഒരു സിനിമാക്കാരനാണ് എന്ന് കരുതുന്നേയില്ല. പക്ഷേ വിജയിച്ച നാടകക്കാരനാണ്. നാടകമാണ് എനിക്ക് സിനിമ തന്നത്. പിന്നീട് ഇതറിഞ്ഞ സുഹൃത്തുക്കൾ അത് വേണ്ടായിരുന്നു എന്ന് പറഞ്ഞു. പക്ഷേ ഒരോ വിജയത്തിന് പിന്നിലും ഒരു റിസ്ക്ക് എലമെന്റുണ്ടാകും എന്ന് ഞാൻ മനസിലാക്കുന്നു. എവറസ്റ്റ് അവിടെ ഉള്ളത് കൊണ്ടാണ് ഓരോ ദുർബലരായ മനുഷ്യനും അത് കയറി കൊടി നാട്ടുന്നത്. അയാൾ ആത്മവിശ്വാസിയായി മാറുന്നത്. മിന്നൽ മുരളി ഞങ്ങൾക്കെല്ലാർക്കും അതാണ് തന്നത്. ആത്മവിശ്വാസം, ഊർജം, ധൈര്യം.... ഒരു മിന്നൽ ഓരോ മനുഷ്യനും ഏൽക്കട്ടെ...' പ്രതാപൻ പറയുന്നു.


Click it and Unblock the Notifications