ഇനി മഞ്ജു വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും ആ കഥാപാത്രം മഞ്ജുവിന് കൊടുക്കില്ലെന്ന് തിരക്കഥാകൃത്ത്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിൻ്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിൻ്റെ സിനിമയിലേക്കുള്ള റീഎൻട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാമത്തെ വരവിൽ കണ്ടത്. അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്.
രണ്ടാം വരവിൽ താരത്തിൻ്റെ മേക്കോവറാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. റീഎൻട്രിക്ക് ശേഷമുള്ള ഓരോ ചിത്രങ്ങളിലും ഉഗ്രൻ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. മഞ്ജുവിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിലൽ മാത്രമല്ല സിനിമ ലോകത്തും ചർച്ചയായിരുന്നു. 1995 ൽ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് സല്ലാപം എന്ന ചിത്രത്തിലൂടെയാണ്.

ഇപ്പോഴിതാ മിന്നാമിന്നുങ്ങ് എന്ന അവാർഡ് വിന്നിംഗ് ചിത്രം ഉണ്ടായ സാഹചര്യവും ചിത്രത്തിൽ മഞ്ജുവാര്യർക്ക് പകരം സുരഭി ലക്ഷ്മി വരാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്.
'മിന്നാമിനുങ്ങിൻ്റെ ചർച്ച തുടങ്ങുന്നത് തിരുവനന്തപുരത്ത് വെച്ചാണ്. ചിത്രത്തിൻ്റെ സംവിധായകൻ അനിൽ തോമസ് എൻ്റെ സുഹൃത്താണ്. അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോൾ ഞങ്ങൾ ഒരുമിച്ച് സിനിമകൾ ഒക്കെ കാണാറുണ്ട്. അങ്ങനെ ഒരു ദിവസം ഞങ്ങൾ തമ്മിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ പുള്ളിക്ക് ഒരു പ്രൊജക്ട് ചെയ്യണമെന്ന ആഗ്രഹം പറഞ്ഞു.'
'ഞാൻ ഒരിവേളക്ക് ശേഷം ഇനി എന്ത് ചെയ്യാം എന്ന് ആലോചിച്ച് നിക്കുന്ന സമയത്തായിരുന്നു പുള്ളി എന്നോട് നമുക്ക് ഒരു ചെറിയ പടം ചെയ്യാമെന്ന് പറയുന്നത്.. നമ്മൾ ചെയ്യുന്ന പടം ഫെസ്റ്റിവലിൽ ഒക്കെ ഓടണം'.
'ചിത്രത്തിന് ഒരു അവാർഡു കിട്ടണം. പല രീതിയിൽ ഒരു സിനിമക്ക് അവാർഡ് കിട്ടാം എന്ന് ഞാൻ പറഞ്ഞു. സിനിമക്ക് കിട്ടാം, നായികക്ക് കിട്ടാം, നായകന് കിട്ടാം അങ്ങനെ. അപ്പോൾ അദ്ദേഹം പറഞ്ഞത് എങ്ങെനെ ആയാലും കുഴപ്പമില്ല നമ്മുടെ സിനിമക്ക് അവാർഡ് കിട്ടിയാൽ മതിയെന്നാണ്'.

'ഇപ്പോഴത്തെ അവ്സഥയിൽ സ്ത്രീ കഥാപാത്രത്തെ വെച്ച് കഥ ആലോചിച്ചാൽ വിജിയിക്കുമെന്ന് പറഞ്ഞു, നായകന്മാരാകുമ്പോൾ തല്ലുണ്ടാക്കാനൊക്കെ പോകും. സ്ത്രീകളാകുമ്പോൾ മത്സരിക്കുന്നവരുടെ എണ്ണവും കുറവായിരിക്കും. അതു കൊണ്ട് അങ്ങനെ ആലോചിക്കട്ടെയെന്ന് പുള്ളിയോട് ചോദിച്ച്, അതിന് സമ്മതവും തന്നു'.
'അന്ന് സിനിമയുടെ ചർച്ച നടക്കുമ്പോൾ അദ്ദേഹം സൂര്യ ടിവിയുടെ 'ഡീൽ ഓർ നോ ഡീൽ' എന്ന പരിപാടിയുടെ ഡയറക്ടറാണ്. അവിടെ വരുന്ന സ്ത്രീകളുടെ അനുഭവങ്ങൾ പുള്ളിക്ക് അറിയാം ഒരുപാട് കഷ്ടപ്പെട്ട് കുട്ടികളെ വളർത്തുന്ന കഥയൊക്കെ'.
'അങ്ങനെ ഒരെണ്ണം ചെയ്താലോ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ആലോചിക്കാം എന്നും പറഞ്ഞു. എൻ്റെ താമസം തിരുവനന്തപുരത്ത് ആയതുകൊണ്ട് എന്നും കനകക്കുന്ന് ഭാഗത്ത് നടക്കാൻ പോവാറുണ്ട്. അവിടെ കാണുന്ന കാഴ്ചയാണ് എന്നെ സിനിമയിലെ കഥയിലേക്ക് നയിച്ചത്'.

'ദൂരെ നിന്നെക്കെ ബസിൽ വന്ന് കനകക്കുന്ന് ഭാഗത്ത് ഇറങ്ങും. രണ്ട് സഞ്ചിയിൽ നിറയെ സാധനങ്ങളും ഉണ്ടാകും. ഇതെല്ലാം ഓരോ കടയിൽ കൊടുത്തിട്ട് വേഗം ചെന്ന് ഒരു വീട്ടിൽ ജോലിക്ക് കയറും. അവിടുന്ന് ഇറങ്ങി പത്ത് പത്തരയാകുമ്പോൾ ഏതെങ്കിലും ഓഫീസിൽ കയറി വൃത്തിയാക്കൽ ജോലി ചെയ്യും. അവിടുത്തെ ജോലി കഴിഞ്ഞ് പിന്നെയും അടുത്ത വീട്ടിലേക്ക് ജോലിക്ക് പോകും'.
'പിന്നെ ഉച്ചക്ക് ശേഷം ഒരു ഫ്ലാറ്റിലും കൂടി ജോലി ചെയ്ത ശേഷം വൈകിട്ടത്തെ ബസിൽ തിരിച്ച് വീട്ടിലേക്ക് പോകും. ഇങ്ങനെ ഒരുപാട് സ്ത്രീകളെ കാണുന്നുണ്ടായിരുന്നു. ഈ ഒരു സംഭവത്തെ പിന്തുടരാം എന്ന് തീരുമാനിച്ചു'.
ഇങ്ങനെ തീരുമാനിച്ചെങ്കിലും ചിത്രത്തിന് കഥയൊന്നുമുണ്ടായിരിന്നില്ല. വെറുതെ ഒരു സ്ക്രിപ്റ്റ് മാത്രമായിരുന്ന ഉണ്ടായിരുന്നത്.15 ദിവസം കൊണ്ട് എഴുതി തീർത്തൊരു സിനിമയാണ് 'മിന്നാമിനുങ്ങ്'. സ്ക്രിപ്ട് ശ്രീനിവാസൻ ചേട്ടന് അയച്ചുകൊടുത്തു. ചില സീനുകളൊക്കെ പുതുക്കണം എന്ന് പറഞ്ഞു. സംവിധായകനും സ്ക്രിപ്ട് കൊടുത്ത് നന്നായിട്ടുണ്ടെന്ന് അദ്ദേഹവും പറഞ്ഞു.
'പിന്നീട് കാസ്റ്റിംഗിനെക്കുറിച്ചായിരുന്നു ചർച്ച. നന്നായി അഭിനയിച്ചെടുക്കാൻ പറ്റുന്ന ഒരാളണെങ്കിൽ അവാർഡ് ഉറപ്പാണെന്നും പറഞ്ഞു. പക്ഷെ ഒരുപാട് കാശ് ഇറക്കാനും ഇല്ലായിരുന്നു. 20 ലക്ഷത്തിൻ്റെ ബഡ്ജറ്റിലാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. എൻ്റെ സുഹൃത്ത് സുരഭിയുടെ 'അയാളും ഞാനും തമ്മിൽ' എന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൻ്റെ ഒരു സ്റ്റിൽ അയച്ചു തന്നു'.
'സുരഭിയുടെ ആ സ്റ്റിൽ വെച്ച് ആ സിനിമ ഇട്ട് നോക്കിയപ്പൾ പെർഫെക്ടായിരുന്നു. എൻ്റെ മനസ്സിൽ ഉള്ളത് ഇതാണെന്നും ഞാൻ പറഞ്ഞു. അനിൽ ചേട്ടനും ഓക്കെ പറഞ്ഞു'.
'സുരഭിയെ വിളിച്ച് ഫോണിൽക്കൂടി കഥ പറഞ്ഞു അവരെ ഉറപ്പിക്കുകയും ചെയ്തു. സിനിമ തുടങ്ങാൻ ഒരു ആഴ്ച കൂടി മാത്രമേ സമയം ഉണ്ടായിരുന്നുള്ളൂ. സിനിമയുടെ ഷൂട്ടിംഗ് 15 ദിവസം കൊണ്ട് തീർത്തു. പിന്നെ ഞാണിന്മേലുള്ളൊരു കഥ പോലെയായിരുന്നു. എഡിറ്റിംഗും കാര്യങ്ങളും വളരെ വേഗത്തിൽ തീർത്തു. 30 ന് മുമ്പ് എല്ലാം കഴിഞ്ഞാൽ മാത്രമേ അവാർഡിൻ്റെ നോമിനേഷന് അയക്കാൻ പറ്റുള്ളൂ'.
'പക്ഷെ സ്റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ സ്പെഷ്യൽ ജൂറി മെൻഷൻ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. അനിൽ ചേട്ടന് അത് വലിയ വിഷമം ആയിരുന്നു. അത്രയെങ്കിലും കിട്ടിയില്ലേ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു'.

'കണ്ണൂർ വെച്ച് ധ്യാൻ ശ്രീനിവാസൻ്റെ കല്യാണത്തിന് പങ്കെടുക്കുമ്പോഴായിരുന്നു നാഷണൽ അവാർഡ് ലഭിക്കുന്ന കാര്യം അറിഞ്ഞത്. നമ്മുടെ എല്ലാം കഷ്ടപ്പാടുകൾക്ക് ഫലം ഉണ്ടായി. ഗംഭീര നടിയാണ് സുരഭി. സിനിമയിലെ അവരുടെ അഭിനയം കണ്ട് എനിക്ക് തന്നെ സങ്കടം വന്നിരുന്നു. 'ഉദാഹരണം സുജാത' കണ്ടിട്ട് പലരും നമ്മളോട് പറഞ്ഞു 'മിന്നാമിനുങ്ങി'ൻ്റെ ഡിറ്റോ ആണല്ലോ എന്ന്. പക്ഷെ 'ഉദാഹരണം സുജാത' ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ പടം അവർ കണ്ടിട്ടില്ല. കാരണം സിനിമ റിലീസ് ആയിട്ടില്ലായിരുന്നു'.
എപ്പോഴെങ്കിലും സുരഭിക്ക് പകരം മഞ്ജുവിന് ആ കഥാപാത്രം നൽകണം എന്ന് തോന്നിയിട്ടുണ്ടോ എന്ന് അവതാരകൻ ചോദിച്ചു.. 'നമ്മുടെ ബഡ്ജറ്റിൽ മഞ്ജു വാര്യരെ പറ്റില്ല എന്ന് ആദ്യമേ പറഞ്ഞു. മഞ്ജു ഫ്രീ ആയിട്ട് അഭിനയിച്ചാലോ എന്ന് അനിൽ ചേട്ടൻ ചോദിച്ചിട്ടുണ്ടായിരുന്നു. അപ്പേഴും ഞാൻ പറ്റില്ലെന്ന് തന്നെയാണ് പറഞ്ഞത്. മഞ്ജു അഭിനയിച്ചാൽ ഈ ക്യാരക്ടറിൻ്റെ ഡെപ്ത് കിട്ടില്ല. മഞ്ജു വാര്യർ നല്ല ആർടിസ്റ്റ് ആണ്'.
'പക്ഷെ മഞ്ജുവിനെപ്പോലെ സുന്ദരിയായ സ്ത്രീക്ക് അത്രയും വിഷമകരമായ സീൻ അവതരിപ്പിക്കാൻ കഴിയില്ല, അവരുടെ മുഖത്ത് ഒരു പ്രത്യേക ഭംഗിയുണ്ട്. എത്ര മേക്കപ്പിട്ടാലും ഒരു ഒർജിനാലിറ്റി ഫീൽ ചെയ്യില്ല', മനോജ്‌രാംസിങ് പറഞ്ഞു.


Click it and Unblock the Notifications