ആൻ്റണിയും സുചിത്രയും ഒരേ സമയത്താണ് ജീവിതത്തിലേക്ക് വന്നത്; ആന്റണിയെ കണ്ടുമുട്ടിയതിനെ കുറിച്ച് മോഹന്‍ലാല്‍
മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം മലയാളക്കരയില്‍ അറിയാത്തവരായി ആരുമുണ്ടാവില്ല. മോഹന്‍ലാലിന്റെ ഡ്രൈവറായിട്ടെത്തിയ ആന്റണി പിന്നീട് നിര്‍മാതാവായി വളര്‍ന്നു. ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാവായി ബ്രഹ്മാണ്ഡ സിനിമകളാണ് ആന്റണി നിര്‍മ്മിക്കുന്നത്. ആന്റണിയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് നടന്‍ സിദ്ധിഖിനൊപ്പം നടത്തിയ പഴയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു ഈ വീഡിയോ വീണ്ടും വൈറലായതോടെ താരങ്ങളുടെ വാക്കും ശ്രദ്ധേയമായി.
വളരെ അപ്രതീക്ഷിതമായിട്ടാണ് ആന്റണി എന്റെ ജീവിതത്തിലേക്ക് വരുന്നത്. മൂന്നാംമുറ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യം കാണുന്നത്. കാണുമ്പോള്‍ ചില ആളുകളോട് നമുക്ക് താല്‍പര്യം തോന്നുമല്ലോ, അതേ താല്‍പര്യത്തോടെയാണ് ആന്റണിയോട് സംസാരിക്കുന്നത്.

അന്നെനിക്ക് പേഴ്‌സണല്‍ കാര്‍ ഡ്രൈവറൊന്നും ഇല്ല. അങ്ങനെ ചോദിച്ചു. ആന്റണി സമ്മതിച്ചു. ആ സമയത്താണ് എന്റെ കല്യാണം നടക്കുന്നത്. കല്യാണവും കഴിഞ്ഞു. ആന്റണിയും വന്നു. ഭാര്യയും ആന്റണിയും ഏകദേശം ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വരുന്നത്.
അത് ചെയ്യണം, ഇത് ചെയ്യണം എന്നൊക്കെ പറഞ്ഞ് ഭാര്യ എഴുതി കൊടുക്കുന്നതൊക്കെ ആന്റണി എന്നെകൊണ്ട് ചെയ്യിപ്പിക്കാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. ഭക്ഷണത്തിന്റെ കാര്യമൊക്കെ അങ്ങനെയാണെന്നും മോഹന്‍ലാല്‍ പറയുന്നു. ലാല്‍ സാറിന്റെ കൂടെ എല്ലാത്തിനും പിന്നില്‍ നില്‍ക്കണം. എന്നാലേ അദ്ദേഹമത് ചെയ്യുകയുള്ളു.
സിനിമാ ലൊക്കേഷനിലൊക്കെ അദ്ദേഹം വലിയ തിരക്കിലാവും. രാവിലെ എഴുന്നേല്‍ക്കണമെങ്കില്‍ പോലും പോയി വിളിക്കമായിരുന്നെന്ന് ആന്റണി പറയുന്നു. പിന്നെ ഭക്ഷണം വേണ്ടെന്ന് പറഞ്ഞാലും കരുതണം. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചത് കൊണ്ട് ഉച്ചയ്ക്ക് ഊണ് വേണ്ടെന്ന് പറയും. ഉച്ചയാവുമ്പോള്‍ ഊണ്‍ കഴിയ്ക്കുന്നുണ്ടാവും. അതുകൊണ്ട് ചോദിക്കുന്ന സമയത്ത് കൊടുക്കാന്‍ വേണ്ടി എപ്പോഴും ഭക്ഷണം കരുതി വെക്കും.

ആരെയെങ്കിലും സഹായിച്ചാല്‍ അത് മറ്റുള്ളവര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ലാല്‍ സാര്‍. എല്ലാവരും വെളിയിലുള്ള ആള്‍ക്കാര്‍ അറിയാന്‍ വേണ്ടിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. നമുക്ക് അവരെ ഇങ്ങനെ സഹായിക്കണമെന്ന് എന്നെ മാത്രം വിളിച്ച് പറയും. അത് പുറത്ത് ആരും അറിയില്ല. വന്ന കാലം മുതല്‍ എനിക്ക് ലാല്‍ സാറിനോട് വലിയ ആരാധന തോന്നിയ കാര്യമാണത്.
ഒരാളെ സഹായിക്കണമെങ്കില്‍ നമുക്ക് അവരെ പരിചയം ഉണ്ടാവണം. പല ലൊക്കേഷനിലും ആളുകള്‍ വന്ന് ഇതുപോലെ പറയാറുണ്ട്. എന്റെ മകളുടെ കല്യാണമാണെന്ന് പറഞ്ഞൊക്കെ ആള്‍ക്കാര്‍ വരും. അത് സത്യമാണോ കള്ളമാണോ എന്നൊന്നും അറിയില്ല. കള്ളത്തരത്തില്‍ വാങ്ങുന്നവരുമുണ്ട്. അപ്പോള്‍ നമുക്ക് സഹായിക്കാന്‍ പറ്റുന്നവരെ സഹായിക്കാമെന്നും മോഹന്‍ലാല്‍ പറയുന്നു. സഹായം നമ്മള്‍ അറിഞ്ഞ് ചെയ്യേണ്ടതാണെന്നും നടന്‍ സൂചിപ്പിച്ചു.


Click it and Unblock the Notifications