ആദ്യ ചിത്രത്തിൽ നെടുമുടി വേണുവിനെ നായകനാക്കാൻ മോഹൻലാലും കൂട്ടരും തീരുമാനിച്ചു, എന്നാൽ സംഭവിച്ചത്...
മോഹൻലാൽ, അശോക്, സുരേഷ്, സനല്‍, ഉണ്ണി, പ്രിയദർശൻ എന്നിവരുടെ സിനിമ സ്വപ്നങ്ങൾക്ക് സാക്ഷിയായത് തിരുവനന്തപുരം സ്റ്റാച്ച്യു ജംഗ്ഷനിലെ ഇന്ത്യൻ കോഫി ഹൗസിലായിരുന്നു. അവിടെ നിന്നായിരുന്നു ഇവരുടെ സ്വപ്നം പൂക്കുകയും തളിർക്കുകയും ചെയ്തത്. മോഹൻലാലിന്റേയും സുഹൃത്തുക്കളുടേയും ആദ്യ സിനിമാ സ്വപ്നമായിരുന്നു തിരനോട്ടം . നിരവധി കടമ്പകൾ തരണം ചെയ്താണ് ചിത്രം യാഥാർഥ്യമാക്കിയത് . ഒരു ദിവസം മാത്രമായിരുന്നു ആ ചിത്രത്തിന്റെ ജീവിതമെങ്കിലും സിനിമാ മോഹം സ്വപ്നം കാണുന്ന എല്ലാവർക്കും ഈ ചിത്രം ഒരു പ്രചോദനമാണ്.
പ്രതിസന്ധിയിൽ നിന്നാണ് തിരനോട്ടം വെളളിത്തിരയിൽ എത്തിയത്. ഇപ്പോഴിത ഈ ചിത്രവും നടൻ നെടുമുടി വേണുവുമായുളള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മോഹൻലാൽ. മാത്യഭൂമി ആഴ്ചപതിപ്പിലൂടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ പ്രധാന വേഷം ചെയ്യാനായി ആദ്യം സമീപിച്ചത് നെടുമുടി വേണുവിനെയായിരുന്നു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ...

സിനിമാ മോഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും പെട്ടെന്നായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള ഉറച്ച തീരുമാനം എടുത്തത്. സുഹൃത്ത് അശോകിന്റെ വാശിയിൽ നിന്നാണ് തിരനോട്ടം ഉണ്ടാകുന്നത്. അക്കാലത്ത് അശോകിന്റെ ജ്യേഷ്ഠന്‍ രാജീവ് നാഥ് നെടുമുടി വേണുവിനെ വച്ച് ഒരു പടം ചെയ്യാനുള്ള തയ്യാറെടുക്കുകയായിരുന്നു. സൂര്യന്റെ മരണം എന്നായിരുന്നു ആ സിനിമയുടെ പേര്. അശോകിന്റെ ജ്യേഷ്ഠന്റെ പടത്തില്‍ നമ്മളെയും സഹകരിപ്പിക്കുമല്ലോ എന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടായിരുന്നു. അശോകിനൊപ്പം ഞങ്ങള്‍ ലൊക്കേഷനിലെത്തി. ജ്യേഷ്ഠന് പരിചയപ്പെടുത്തിയ ശേഷം അശോക് വന്നകാര്യം പറഞ്ഞു. ; ''പയ്യന്‍മാരെയൊന്നും ഈ സിനിമയില്‍ വേണ്ട. സിനിമ കണ്ടുനടക്കേണ്ട പ്രായമാണിത്, അല്ലാതെ സിനിമയില്‍ വര്‍ക്ക് ചെയ്യാനൊന്നും ആയിട്ടില്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്ന് വൈകുന്നേരം കോഫി ഹൗസില്‍ വെച്ചാണ് സിനിമ ചെയ്യാൻ പോകുന്നതിനെ കുറിച്ച് അശോകൻ പറഞ്ഞത്. അങ്ങനെയാണ് തിരനോട്ടം പിറവികൊള്ളുന്നത്.

ചിത്രത്തിന് തിരനോട്ടം എന്ന് പേരിട്ടത് അശോകാണ്. ആറ്റുകാല്‍ ദേവി ക്ഷേത്രത്തിനു മുന്നില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ . നിര്‍മ്മാതാവ് ആരെന്ന കാര്യത്തില്‍ അപ്പോഴും തീരുമാനമായിരുന്നില്ല. എന്നാൽ ആ കടമ്പ കടന്നപ്പോൾ ഇനി നടീനടന്മാരെ നിശ്ചയിക്കണം. നെടുമുടി വേണു ഏട്ടനെ പ്രധാന റോളില്‍ തീരുമാനിക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും അതംഗീകരിച്ചു. അടുത്ത ദിവസം വേണു ഏട്ടനെ കാണാന്‍ തീരുമാനിച്ചു.

സംവിധായകൻ രാജീവ് നാഥിന്റെ സഹോദരന്‍ എന്ന നിലയില്‍ അശോകിനെ വേണു ഏട്ടന് നേരത്തെ പരിചയമുണ്ട്. അതിനാല്‍ അദ്ദേഹം അഭിനയിക്കാന്‍ വരും എന്നത് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. കോഫി ഹൗസില്‍ വച്ച് വേണു ഏട്ടനെ പലപ്പോഴും കാണാറുണ്ടെങ്കിലും അദ്ദേഹം താമസിക്കുന്ന സ്ഥലത്തു പോയി കാണുകയാണ് നല്ലതെന്നു തോന്നി. നൃത്താധ്യാപകന്‍ നാട്ടുവന്‍ പരമശിവന്‍ മാഷോടൊപ്പമാണ് അന്ന് അദ്ദേഹത്തിന്റെ താമസം. ഞങ്ങളെല്ലാവരും കൂടി അവിടെ ചെന്നു.. അശോകാണ് കാര്യങ്ങള്‍ പറഞ്ഞത്. പിള്ളേര് കളിക്ക് ഞാനില്ലെന്നായിരുന്നു വേണു ഏട്ടന്റെ മറുപടി. അതോടെ ഞങ്ങള്‍ നിരാശരായി തിരിച്ചു പോന്നു.
Recommended Video

ഇനിയെന്ത് ചെയ്യണമെന്ന് വീണ്ടും കോഫി ഹൗസില്‍ ഇരുന്ന് ആലോചിച്ചു. അന്ന് മലയാളത്തിലെ പ്രശസ്തനായ നടന്‍ രവികുമാര്‍ തിരുവനന്തപുരത്തുണ്ട്. അദ്ദേഹത്തെ പോയി കണ്ടു. ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ ഒരു സിനിമ എടുക്കുന്നതില്‍ എന്തോ ഒരു പുതുമ രവികുമാറിന് തോന്നിയിരിക്കണം. അഭിനയിക്കാം എന്നല്ലാതെ മറിച്ചൊരു വാക്കും രവികുമാറില്‍ നിന്നുണ്ടായില്ല. നായികയായി തീരുമാനിച്ചത് പ്രശസ്ത നര്‍ത്തകന്‍ ചന്ദ്രശേഖറിന്റെ മകള്‍ രേണുചന്ദ്രയെയായിരുന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടപ്പന്റെ വേഷം എന്നെക്കൊണ്ട് ചെയ്യിക്കാനും തീരുമാനിച്ചു. ഹാസ്യ പ്രധാനമായ വേഷമായിരുന്നു അത്-മോഹൻലാ അഭിമുഖത്തിൽ പറയുന്നു


Click it and Unblock the Notifications