'പ്രണവിനോട് സംസാരിച്ച് ലെനയ്ക്ക് ഉത്തരംമുട്ടി... മിടുക്കനാണ്, ഒരുപാട് സിനിമ ചെയ്യാൻ അയാൾക്ക് താൽപര്യമില്ല'
ആരും കൊതിക്കുന്നൊരു ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. ലോകസിനിമയിലെ താരപുത്രന്മാരെയും പുത്രിമാരെയും എടുത്താൽ പ്രണവിനെപ്പോലെ ജീവിതം നയിക്കുന്നവർ ഉണ്ടാകുമോയെന്ന് സംശയമാണ്. ലോകം അറിയുന്ന സൂപ്പർസ്റ്റാറിന്റെ മകനായിട്ടും സാധാരണക്കാരിൽ സാധാരണക്കാരനായാണ് പ്രണവ് ജീവിക്കുന്നത്. 'കുഞ്ഞുനാൾ മുതൽ അപ്പു ഒരു യാത്രക്കമ്പക്കാരനായിരുന്നു. സ്വന്തമായി യാത്ര ചെയ്യാനുള്ള പ്രായമായപ്പോള്‍ മുതല്‍ സഞ്ചാരം അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി. ഒരു ഘട്ടത്തില്‍ പഠനത്തിന് ഇടവേളയെടുത്ത് അപ്പു പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങി.'
'ബനാറസും ഹിമാലയവും ഹംപിയും ജര്‍മനിയും ആംസ്റ്റര്‍ഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തര യാത്രാ ലക്ഷ്യങ്ങളായി. ഹംപിയില്‍ റോക്ക് ക്ലൈംബിങ് അവന് ശീലവും ഹരവുമായി. കാറിലോ വിമാനത്തിലോ പോകാന്‍ സാധിക്കുമായിരുന്നിട്ടും അപ്പു ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി യാത്ര ചെയ്തു.'

'തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണ മുറികളില്‍ രാത്രിയുറങ്ങി. എന്തിന് ഇങ്ങനെയൊരു ത്യാഗമെന്ന് പലപ്പോഴും ഞങ്ങള്‍ ആലോചിച്ചിട്ടുണ്ട്. അമ്മയെന്ന രീതിയില്‍ ചെറുതായി വേദനിച്ചിട്ടുമുണ്ട്. അതാണവന്റെ രീതി അതാണവന്റെ ഇഷ്ടമെന്ന് ഞങ്ങള്‍ പതുക്കെ തിരിച്ചറിഞ്ഞു. ഇപ്പോള്‍ അഭിനയത്തിലൂടെ സ്വന്തമായി ചെറിയ വരുമാനമുണ്ടായിട്ടും അപ്പു ഇങ്ങിനെയൊക്കെ തന്നെയാണ്.'
'പ്രശസ്തനാവുന്നതിനേക്കാള്‍ അജ്ഞാതനാകുന്നതാണ് അപ്പുവിന് കൂടുതല്‍ ഇഷ്ടം എന്നെനിക്ക് തോന്നുന്നു എന്നാണ് ഒരിക്കൽ മകനെ കുറിച്ച് സംസാരിക്കവെ', സുചിത്ര മോഹൻലാൽ പറഞ്ഞത്. സിനിമയോടും അഭിനയത്തോടും കമ്പമില്ലാത്ത പ്രണവ് കുഞ്ഞുനാളിൽ തന്നെ സിനിമയിൽ അരങ്ങേറിയിരുന്നു.
ആദ്യ സിനിമ 2002ൽ പുറത്തിറങ്ങിയ ഒന്നാമനായിരുന്നു. പിന്നീട് പുനർജനി എന്ന സിനിമയിൽ അഭിനയിച്ച് ഏറ്റവും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. പിന്നീട് ക്യാമറയ്ക്ക് മുന്നിലല്ല പിന്നിലാണ് പ്രണവിനെ കണ്ടത്. ശേഷം2018ൽ ആദിയിലൂടെ നായകനായി രണ്ടാം വരവ് നടത്തി. ആദിക്ക് ശേഷം പ്രണവ് ചെയ്ത ഇരുപത്തൊന്നാം നൂറ്റാണ്ട് പരാജയമായിരുന്നു.
പക്ഷെ മരക്കാർ അറബിക്കടലിന്റെ സിംഹം വന്നപ്പോൾ പ്രണവിന്റെ ഉള്ളിലെ നടൻ ഒരുപാട് പക്വത വന്നതായി. അതുകൊണ്ട് തന്നെ സിനിമ സമ്മിശ്ര പ്രതികരണം നേടിയപ്പോഴും പ്രണവ് അഭിനയിച്ച ഭാഗം ആരാധകർക്ക് ഇഷ്ടപ്പെട്ടു. വിനീത് ശ്രീനിവാസന്റെ ഹൃദയത്തിൽ എത്തിയപ്പോഴേക്കും പ്രണവിനുള്ളിലും മികച്ചൊരു നടനുണ്ടെന്ന് ആരാധകർക്ക് മനസിലായി.

അതുകൊണ്ട് തന്നെയാണ് പ്രണവിന്റെ ഏറ്റവും പുതിയ സിനിമ വർഷങ്ങൾക്കുശേഷത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നതും. ഇപ്പോഴിതാ നേരിന്റെ പ്രമോഷന്റെ ഭാഗമായി ചാനൽ കേരള ബോക്സ് ഓഫീസിന് നൽകിയ അഭിമുഖത്തിൽ മകനെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് സിനിമ ചെയ്യാൻ പ്രണവിന് താൽപര്യമില്ലെന്നാണ് മോഹൻലാൽ പറയുന്നത്. 'ഒരുപാട് സിനിമ ചെയ്യാൻ താൽപര്യം ഇല്ലാത്തെയാളാണ് പ്രണവ്.'
'അങ്ങനെ ഇഷ്ടമില്ലാത്ത ഒരാളോട് ഞാൻ പോയി ഒന്നും ചോദിക്കാനും പാടില്ല. അദ്ദേഹം ഒരു പുസ്തകം എഴുതുന്നുണ്ട്. എനിക്കും അയാളെ പോലെ ട്രാവൽ ചെയ്യണം എന്നുണ്ടയിരുന്നു. പക്ഷെ ഞാൻ ഈ ഒഴുക്കിൽ പെട്ടുപോയി. ഇല്ലായിരുന്നുവെങ്കിൽ ഞാൻ നിങ്ങളുടെ മുമ്പിൽ ഇങ്ങനെ ഇരിക്കില്ലയിരുന്നു. നമ്മളെ ഡിസൈൻ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് അവരെ ഡിസൈൻ ചെയ്തിരിക്കുന്നത് അങ്ങനെയാണ്', എന്നാണ് മോഹൻലാൽ പറഞ്ഞത്.
'പിന്നീട് നടൻ സിദ്ദീഖാണ് പ്രണവിനെ കുറിച്ച് സംസാരിച്ചത്. പല കാര്യങ്ങളെ പറ്റിയും നല്ല ധാരണയുള്ള ഒരുപാട് കാര്യങ്ങൾ അറിയാവുന്ന ഒരാളാണ് പ്രണവ്. നമ്മളോടും ഒരുപാട് സംശയങ്ങളൊക്കെ ചോദിക്കും. ആദിയുടെ സെറ്റിൽ വെച്ച് ലെന എന്നോട് പറഞ്ഞു നിങ്ങൾ എങ്ങനെയുള്ള ആളാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാമെന്ന്. ശേഷം എന്നോട് ലെന കുറേ ചോദ്യങ്ങൾ ചോദിച്ചു ഞാൻ മറുപടി നൽകി.'
'ഞാൻ എങ്ങനെയുള്ള ആളാണെന്ന് ലെന എനിക്ക് പറഞ്ഞ് തന്നു. ശേഷം ലെന അപ്പുവിനോടാണ് സംസാരിച്ചത്. ലെന ചോദ്യം ചോദിച്ചപ്പോൾ അപ്പു കുറേ ചോദ്യങ്ങൾ തിരിച്ച് ചോദിച്ചു. ലെനയ്ക്ക് അവസാനം ഉത്തരംമുട്ടി ലെന പോയി. അങ്ങനെ ഒരാളാണ് അപ്പു. നമ്മളാരും പറയാത്ത ഉത്തരങ്ങളാണ് അപ്പു പറയുക. ഡിഫറന്റായ രീതിയിലാണ് അപ്പു കാര്യങ്ങളെ നോക്കി കാണുന്നത്. മിടുക്കനാണ് എന്നാണ്', സിദ്ദീഖ് പറഞ്ഞത്.


Click it and Unblock the Notifications