'ചേട്ടൻ പറഞ്ഞത് കേട്ട് എന്തോപോലെ തോന്നി, ജീവിതത്തിൽ ഏറ്റവും മോശം നടനാണ്, അഭിനയിക്കാൻ തീരേയറിയില്ല'; സുചിത്ര
മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാൽ ഇന്ന് അറുപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി സിനിമകളിലൂടെ ലോകമെമ്പാടും ഉള്ള പ്രേക്ഷകരുടെ മനസിലിടം നേടാൻ മോഹൻലാലിന് സാധിച്ചു.
എണ്ണിത്തീരാൻ കഴിയാത്ത അത്രയും അഭിനയത്തിന്റെ മാസ്മരിക മുഹൂർത്തങ്ങളാണ് നാല് പതിറ്റാണ്ടിൽ ഏറെയായി മോഹൻലാൽ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷൻ രംഗങ്ങളായാലും റൊമാന്റിക് രംഗങ്ങളായാലും ഇമോഷണൽ സീനുകളായാലും മോഹൻലാലിന് പകരം വെയ്ക്കാന്‍ മലയാള സിനിമയിൽ ആരുമില്ല.
ഇന്ത്യൻ സിനിമയിലെ തന്നെ കഴിവുറ്റ നടന്മാരിൽ പ്രമുഖ നിരയിലാണ് മോഹൻലാലിന്റെ സ്ഥാനം. ഇപ്പോഴിത ലാലിന്റെ പ്രിയ പത്നി സുചിത്ര മോഹൻലാൽ പ്രേക്ഷകർക്ക് പരിചിതനല്ലാത്ത കുടുംബസ്ഥനായ മോഹൻലാലിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ. ജീവിതത്തിൽ ഒട്ടും അഭിനയിക്കാൻ അറിയാത്ത നടനാണ് മോഹൻലാൽ എന്നാണ് ഭാര്യ സുചിത്ര പറയുന്നത്. മോഹൻലാലിനൊപ്പമുള്ള സുചിത്രയുടെ ദാമ്പത്യ ജീവിതം മൂപ്പത്തിയഞ്ച് വർഷം പിന്നിട്ടു.

'ഇത്രയും കാലത്തിനിടയില്‍ മോഹൻലാൽ എന്ന ജീവിതത്തിലെ സഹയാത്രികന് ഒരു തരത്തിലുള്ള മാറ്റവും ഉണ്ടായതായി തോന്നിയിട്ടില്ല. അതിന് കാരണമുണ്ട്. ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ എനിക്ക് 22 വയസും ചേട്ടന് 28 വയസുമായിരുന്നു. അന്നും ചേട്ടൻ പ്രായത്തിൽക്കവിഞ്ഞ ഒരു പക്വതയുള്ളയാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.'
'എന്റെ പ്രായത്തിലുള്ള എന്റെ ബന്ധുക്കളുടെയെല്ലാം വിവാഹം കഴിഞ്ഞപ്പോൾ അവരുടെയെല്ലാം ഭർത്താക്കന്മാരെ ഞാൻ കാണാറുണ്ട്. അവരൊക്കെ കുറേയധികം ജോലിയിലാണ്. താരതമ്യേന ചേട്ടൻ ഒരു പ്രത്യേകതരം പക്വത കാത്തുസൂക്ഷിക്കുന്നതായാണ് എന്റെ അനുഭവം. എന്നാൽ ഞങ്ങളുടെ കുടുംബാന്തരീക്ഷത്തിൽ ആവശ്യത്തിനുള്ള കളിചിരികൾ എല്ലാം ഉണ്ടുതാനും.'
'ജീവിതം പ്ലാൻചെയ്യുന്ന ഒരാളല്ല ചേട്ടൻ. ഒരു പ്ലാനിങ്ങുമില്ല. മക്കളുടെ കാര്യത്തിൽ പലപ്പോഴും ഞാൻ ചോദിക്കാറുണ്ട്. അപ്പോൾ ചേട്ടൻ പറയും... അതൊന്നും ഇപ്പോഴേ നോക്കണ്ട ആ സമയത്ത് അതൊക്കെ നടന്നോളുമെന്ന്. ജീവിതത്തിൽ ചേട്ടൻ എന്തെങ്കിലുമൊന്ന് പ്ലാൻ ചെയ്യുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. വരുന്നവഴിക്ക് ഇങ്ങനെ പോവുകയാണ്.'
'അഭിനയം ചേട്ടന് ആദ്യകാലത്ത് ഒരു പാഷൻ ആയിരുന്നിരിക്കാം. അന്ന് ഞാൻ ഒപ്പമില്ലല്ലോ. പിന്നെ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. അതുകൊണ്ട് അങ്ങനെ മാറി നിന്ന് നിരീക്ഷിക്കാനൊന്നും എനിക്ക് സാധിച്ചിട്ടില്ല. ചേട്ടൻ നല്ല ഇമോഷണലാണ്. എന്നാൽ ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും. മനസിലാവുകയേയില്ല. എന്റെ അച്ഛനൊക്കെ മരിച്ചപ്പോഴുള്ള അനുഭവം എനിക്കുണ്ട്.'

'ചേട്ടൻ ആശ്വസിപ്പിക്കുക ഒരു പ്രത്യേകതരത്തിലാണ്. മരിച്ചു എന്ന സത്യത്തെ സ്വീകരിക്കാൻ പറയും. നാളെ നമ്മളും മരിക്കും എന്നാണ് എന്നോട് പറഞ്ഞത്. അന്ന് എനിക്ക് അതുകേട്ടപ്പോൾ എന്തോപോലെ തോന്നിയിരുന്നു. ഇങ്ങനെയാണോ ആശ്വസിപ്പിക്കുകയെന്ന് തോന്നിയിരുന്നു. എന്നാൽ പിന്നീട് മനസിലായി അതാണ് സത്യമെന്ന്. ടെൻഷനടിക്കാത്ത ആൾ കൂടിയാണ് ചേട്ടൻ.'
'പൊതുവേ ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് ഇടയ്ക്കിടെ ഇങ്ങനെ പറയുമെങ്കിലും സ്വന്തം കാര്യത്തിൽ ഒരു ടെൻഷനും ഞാനിതുവരെ കണ്ടിട്ടില്ല. അമ്മ കൊച്ചിയിലാണ് എന്നൊരു ആധി ഉള്ളിലുണ്ട്. അത് ഞങ്ങൾക്കെല്ലാമുണ്ട്. ചേട്ടൻ ഒന്നാന്തരം നടനാണ്. ക്യാമറയ്ക്ക് മുന്നിൽ. ജീവിതത്തിൽ ഏറ്റവും മോശം നടനുമാണ്. അഭിനയിക്കാൻ തീരേയറിയില്ല.'
'അഭിനയിക്കുകയാണെങ്കിൽ അത് പെട്ടെന്ന് നമുക്ക് മനസിലാവുകയും ചെയ്യും' സുചിത്ര മോഹൻലാൽ പറഞ്ഞ് നിർത്തി. ഷെൽറ്റർ ഹോമിലെ കുട്ടികൾക്കൊപ്പമായിരുന്നു താരത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് അത് അവർക്ക് പങ്കിട്ട് നൽകുന്ന ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഏയ്ഞ്ചൽസ് ഹട്ടിലെ കുഞ്ഞ് മാലാഖമാർക്കൊപ്പം ഒരു ചെറിയ പിറന്നാൾ ആഘോഷം. എച്ച് യു എം ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ഷെൽറ്റർ ഹോം. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണിത്. ഈ ദിവസത്തിന് ഒരുപാട് നന്ദി എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ കുറിച്ചത്.


Click it and Unblock the Notifications