ഗൗരവത്തിനും ശുണ്ഠിക്കുമൊപ്പം കുറുമ്പും മമ്മൂട്ടിയ്ക്കുണ്ട്, രസകരമായ സംഭവം വെളിപ്പെടുത്തി മോഹൻലാൽ
താരരാജാക്കന്മാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പേര് പറഞ്ഞ് ആരാധകർക്കിടയിൽ ഫാൻ ഫൈറ്റുകൾ നടക്കാറുണ്ടെങ്കിലും, താരങ്ങൾ തമ്മിൽ വളരെ അടുത്ത സൗഹൃദമാണുള്ളത്. ഇരുവരും തമ്മിലുളള സൗഹൃദം മോളിവുഡിൽ പരസ്യമായ രഹസ്യമാണ്. ഇവരുടെ രണ്ട് കുടുംബങ്ങളും തമ്മിലും നല്ല അടുപ്പമാണുള്ളത്. ഇപ്പോഴിത മമ്മൂട്ടിയും കുടുംബവുമായുളള അടുപ്പത്തെ കുറിച്ച് മോഹൻലാൽ വെളിപ്പെടുത്തുകയാണ്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മെഗാസ്റ്റാറുമായുള്ള ആത്മബന്ധത്തെ കുറിച്ച് മോഹാൻലാൽ പറഞ്ഞത്. ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും ഇച്ചാക്കയ്ക്കുണ്ട് എന്നാണ് മോഹൻലാൽ പറയുന്നത്. രസകരമായ സംഭവം വെളിപ്പെടുത്തി കൊണ്ടാണ് മെഗാസ്റ്റാറിന്റെ ചെറിയ കുറുമ്പിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.

''ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും ഇച്ചാക്കയ്ക്കുണ്ട്. അത് താന്‍ പലപ്പോഴും കണ്ടുപിടിച്ചിട്ടുമുണ്ട്. ഉദാഹരണം പറയാം, നമുക്ക് അടുത്ത 16-ാം തീയതി മമ്മൂട്ടിയെ ഒരു കാര്യത്തിന് ആവശ്യമുണ്ട്. പതിനാറാം തീയതി ഒന്ന് വരുമോ എന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം എന്ന 'ഇല്ല, അന്ന് പറ്റില്ല എന്നായിരിക്കും'.
അതുകൊണ്ട് ഒരിക്കലും 16-ാം തീയതിയാണ് നമ്മുടെ ആവശ്യം എന്ന് പറയരുത്. മറിച്ച് ആദ്യം 12-ാം തീയതിയോ 13-ാം തീയതിയോ ചോദിക്കുക. പറ്റില്ല എന്ന് പറയും. അപ്പോള്‍ 16-ാം തീയതി എന്ന് ചോദിക്കുക. അത് ഓക്കെയിരിക്കും. നമുക്ക് ആവശ്യമുള്ളതും അന്നു തന്നെയാണ്. ഇതിനെ സ്‌നേഹ കുറുമ്പ് എന്നാണ് താന്‍ വിളിക്കാറുള്ളത് . ഇത് വായിച്ചു കഴിഞ്ഞാൻ മമ്മൂട്ടി തന്റെ രീതി മാറ്റുമായിരിക്കുമെന്നും ലാലേട്ടൻ'' പറയന്നു. ഇരു കുടുംബങ്ങൾ തമ്മിലുള്ള അടുപ്പത്തെ കുറിച്ചും അഭിമുഖത്തിൽ ലാലേട്ടൻ പറയുന്നുണ്ട്. '' വ്യക്തിപരമായ എല്ലാ സുഖദുഃഖങ്ങളിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവും ഒരു സ്നേഹസാന്നിധ്യമായി എനിക്കും കുടുംബത്തിനോടൊപ്പമുണ്ടായിരുന്നു. എന്റെ മകൻ ആദ്യമായി സിനിമയിൽ അഭിനയിച്ച് തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിരുന്നു.
എന്റെ അമ്മയ്ക്ക് അസുഖം കൂടിയപ്പോൾ ആശുപത്രിയിൽ വന്ന് ആശ്വസിപ്പിക്കാൻ മമ്മൂട്ടിയുണ്ടായിരുന്നു. എന്റെ മകൾ വിസ്മയയുടെ കാവ്യ പുസ്തകം ഇറങ്ങിയപ്പോൾ മമ്മൂട്ടിയുടെ മകൻ ദുൽഖർ എഴുതിയ കുറിപ്പ് ഏറെ സന്തോഷത്തോടെയാണ് ഞാൻ വായിച്ചത്. ചാലുച്ചേട്ടൻ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നതെന്നാണ് എന്റെ ഓർമ. ഇതിൽ കൂടുതൽ എന്താണ് തലമുറകൾ പ്രവഹിക്കുന്ന സ്നേഹബന്ധത്തിന്റെ തെളിവായി വേണ്ടത്? മോഹൻലാൽ ചോദിക്കുന്നുണ്ട്. എല്ലാക്കാലവും മമ്മൂട്ടി ഇതുപോലെ സുന്ദരനും സ്നേഹസമ്പന്നനുമായി ഇവിടെയുണ്ടാകട്ടെ. ഇനിയും ഒരുപാട് നല്ലകഥപാത്രങ്ങൾ അദ്ദേഹത്തിന ലഭിക്കട്ടയെന്നും മോഹൻലാൽ'' അഭിമുഖത്തിൽ പറയുന്നു.
സിനിമയിൽ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസകളുമായും മോഹന്‍ലാല്‍ എത്തിയിരുന്നു. താരത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച്, എന്റെ സഹോദരന്‍ സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ആശംസ. മോഹൻലാലിന് നന്ദി അറിയിച്ചുകൊണ്ട് മമ്മൂട്ടിയും എത്തിയിരുന്നു.


Click it and Unblock the Notifications











