അന്ന് ഹിസ് ഹൈനസ് അബ്ദുള്ള, ഇന്ന് പ്രണവിന്റെ ചിത്രം 'ഹൃദയം', ആ സമാനതയെ കുറിച്ച് മോഹന്‍ലാല്‍
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന സിനിമ ഒരുപാട് പ്രതീക്ഷ നൽകി കൊണ്ടാണ് എത്തുന്നത്. ജനുവരി 21 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. ഇതിനോടകം തന്നെ ഹൃദയത്തിന്റേയതായി പുറത്ത് ഇറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിൽ 15 പാട്ടുകളാണുള്ളത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ആയിരുന്നു. മോഹന്‍ലാലായിരുന്നു ഹൃദയം ഓഡിയോ ലോഞ്ച് ചെയ്തത്. സംഗീതത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാസറ്റും ഇറക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് കാസറ്റിലും ഒരു മലയാള സിനിമയുടെ ഗാനങ്ങള്‍ റിലീസ് ചെയ്തിരിക്കുന്നത്.
1990 ല്‍ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ളയുടെ ഓര്‍മകള്‍ വപങ്കുവെച്ച് കൊണ്ടാണ് ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് മോഹൻലാൽ നിർവഹിച്ചത്. നടന്‌റെ വാക്കുകൾ ഇങ്ങനെ... ''മലയാള സിനിമ ഗാനമേഖല ഒരു പ്രതിസന്ധിയിലൂടെ പോകുമ്പോഴായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമ ഉണ്ടായത്. സംഗീതത്തിന് ഏറ്റവുമധികം പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുക്കിയ ചിത്രമായിരുന്നു അത്. ആ സമയത്ത് ഏറ്റവുമധികം കാസറ്റ് ചിലവായ ചിത്രമായിരുന്നെന്നും'' മോഹൻലാൽ ഹൃദയത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞു.

'അതിനു ശേഷം ഞങ്ങള്‍ ചെയ്ത ഒരുപാട് സിനിമകള്‍, ഭരതം, കമലദളമൊക്കെ സംഗീതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. പിന്നീട് മലയാള സിനിമ സംഗീതത്തെക്കുറിച്ച് മറ്റൊരു ആശയത്തിലേക്ക് പോയി. അതിനെ പുതിയൊരു ഭാവത്തോടെ കൊണ്ടുവരികയാണ് ഹൃദയം എന്ന സിനിമ എന്നത് വലിയ സന്തോഷം നല്‍കുന്നു. ഒരുപാട് പ്രത്യേകതകള്‍ ഉള്ള സിനിമയാണ് എനിക്കിത്. ഇതിന്റെ പിന്നിലുള്ളവരെല്ലാം എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ തന്നെയാണ്. എന്റെ മകന്‍ അഭിനയിക്കുന്നു എന്നതിലുപരി എന്റെ സുഹൃത്തുക്കളുടെ കുട്ടികളാണ് ഇത് നിര്‍മ്മിക്കുന്നതും അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ. ഇത് ഏറ്റവും വലിയ വിജയമാവട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു', മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി 21 നാണ് ഹൃദയം റിലീസ് ചെയ്യുന്നത്. പ്രണവ് മോഹന്‍ലാലിനോടൊപ്പം കല്യാണി പ്രിയദര്‍ശൻ, ദര്‍ശന രാജേന്ദ്രൻ,അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനും , ദര്‍ശന രാജേന്ദ്രനുമാണ് നായികമാർ. ഇവരെ മൂന്ന് പേരേയും ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോവുന്നത്.

പൂര്‍ണ്ണമായും ഇതൊരു മ്യൂസിക്കൽ ലവ് സ്റ്റോറി എന്ന് പറയാന്‍ പറ്റില്ലെന്ന് ഓഡിയോ ലോഞ്ചിൽ വിനീത് പറഞ്ഞു. . മ്യൂസിക്കല്‍ ആണ്. പ്രണയം ഇതിന്‍റെ ഒരു ഭാഗമാണ്. അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രം കടന്നുപോവുന്ന 17 വയസ് മുതല്‍ 30 വയസ് വരെയുള്ള, അയാള്‍ അനുഭവിക്കുന്ന ഉയര്‍ച്ചതാഴ്ചകള്‍ മുഴുവന്‍ സിനിമയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ അയാളുടെ സൗഹൃദം, പ്രണയം, വൈകാരികമായ ഉയര്‍ച്ചതാഴ്ചകള്‍, ഒരു പ്രായത്തില്‍ വ്യക്തി നേരിടുന്ന ജോലി സംബന്ധമായ അനിശ്ചിതത്വങ്ങള്‍ തുടങ്ങി അയാള്‍ ഒരു ഫാമിലി മാന്‍ ആവുന്ന ഘട്ടം വരെയാണ് ഞങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്", വിനീത് പറഞ്ഞു.
Recommended Video

സംവിധാനം ചെയ്യുന്നതിനോടൊപ്പം വിനീത് തന്നെയാണ് ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.'


Click it and Unblock the Notifications











