'എംടി സാറിന് എങ്ങനെ ആദരാഞ്ജലികൾ അർപ്പിക്കും?, മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും തന്ന പിതൃതുല്യൻ'
എഴുത്തുകാരൻ എന്നതിൽ ഉപരി ഒരു ബഹുമുഖ പ്രതിഭയായിരുന്നു എം.ടി വാസുദേവൻ നായർ. മലയാളിക്ക് മുന്നിൽ വിസ്മയം തീർത്തത് കഥയുടെ സർഗവസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ... അതുല്യമായ കഥകൾ സമ്മാനിച്ച കഥാകാരൻ വിടവാങ്ങുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത വേദനയിലൂടെയാണ് അദ്ദേഹത്തിന്റെ എഴുത്തിനെ പ്രണയിച്ചവർ കടന്നുപോകുന്നത്. മോഹൻലാൽ എന്ന കലാകാരന്റെ സിനിമാ ജീവിതത്തിൽ മറക്കാനാവാത്ത ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചത് എം.ടിയായിരുന്നു.
സദയത്തിലെ സത്യനാഥനും താഴ്വാരത്തിലെ ബാലനും പഞ്ചാഗ്നിയിലെ റഷീദുമെല്ലാം അവയിൽ ചിലത് മാത്രം. താൻ എഴുതുന്ന വാക്കുകളുടെ തീവ്രതയ്ക്ക് അപ്പുറത്തേക്ക് ഒരു നടനും ആ കഥാപാത്രത്തെ കൊണ്ടുപോകാൻ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന എം.ടി വാസുദേവൻ നായരുടെ വരെ കണക്ക് കൂട്ടലുകൾ തെറ്റിച്ച കഥാപാത്രമായിരുന്നു മോഹൻലാൽ സദയത്തിൽ അവതരിപ്പിച്ച സത്യനാഥൻ.

എംടി തന്നെ പല സാഹചര്യങ്ങളിലും ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. പിതൃതുല്യനായിരുന്ന വ്യക്തിയുടെ വേർപാട് അറിയഞ്ഞയുടൻ മോഹൻലാൽ എല്ലാ തിരക്കുകളും മാറ്റിവെച്ച് കോഴിക്കോട്ടെ എം.ടിയുടെ വസതിയിലെത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ തിരികെ മടങ്ങവെ മാധ്യമങ്ങളോട് പറഞ്ഞു.
എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്.
ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചിരുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. ഇപ്പോഴിതാ എംടിയെ അനുസ്മരിച്ച് സമൂഹമാധ്യമങ്ങളിൽ നടൻ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും പകർന്നുതന്ന പിതൃതുല്യൻ എന്നാണ് എംടിയെ മോഹൻലാൽ വിശേഷിപ്പിച്ചത്. മഴ തോർന്നതുപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ എൻ്റെ മനസിൽ.
ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എൻ്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ... എംടി സാർ എനിക്ക് ആരായിരുന്നുവെന്ന് പറയാൻ പോലും ആവുന്നില്ല.

എല്ലാം ആയിരുന്നു എന്ന് പറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ..?
മലയാളത്തിൻ്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന് എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക..? വേദനയോടെ, പ്രാർഥനകളോടെ... എന്നാണ് മോഹൻലാൽ കുറിച്ചത്. ഏറ്റവും ഒടുവിൽ ഒരു എംടി കഥാപാത്രത്തിന് മോഹൻലാൽ ജീവൻ നൽകിയത് ഈ വർഷം മനോരഥങ്ങൾ എന്ന ആന്തോളജിയിലെ ഓളവും തീരവും എന്ന സെഗ്മന്റിലെ കഥാാത്രത്തിലൂടെയാണ്.
ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് പത്ത് ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എംടി. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു.


Click it and Unblock the Notifications