പലരും അവരെ വിളിച്ചു!! ഇല്ലയെന്നായിരുന്നു മറുപടി, നടിയെ മാറ്റി നിർത്തിയിട്ടില്ലെന്ന് മോഹൻലാൽ
അക്രമണത്തിന് ഇരയായ നടിയുടെ സിനിമയിലെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്ന് നടൻ മോഹൻലാൽ. അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടല്ല നടി മലയാള സിനിമയിൽ അഭിനയിക്കാത്തതെന്നും നടൻ വ്യക്തമാക്കി. പലരും സിനിമയിലേയ്ക്ക് വിളിച്ചപ്പോൾ അവർ അഭിനയിക്കുന്നില്ല എന്നാണ് പറഞ്ഞത്. അത് അവരുടെ തീരുമാനം ആകാമെന്നും മോഹൻലാൽ പറഞ്ഞു. ജനറൽ ബോഡിയ്ക്ക് ശേഷമുണ്ടായ വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു താരം.

സംഘടനയിൽ നിന്ന് പുറത്തു പോയ നടിമാർ അപേക്ഷ നൽകിയാൽ മാത്രമേ തിരിച്ചെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് ട്രഷറർ ജഗദീഷ് പറഞ്ഞു. തിരിച്ചെടുക്കുമ്പോൾ അംഗത്വ ഫീസ് വാങ്ങരുതെന്ന് മമ്മൂട്ടി മുന്നോട്ട് വെച്ച നിർദ്ദേശം എല്ലാവർക്കും സ്വീകാര്യമാണെന്ന് ജഗദീഷ് അറിയിച്ചു. എന്നാൽ ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേഷ് കുമാർ എതിർത്തിരുന്നു . സംഘടനയുടെ പ്രസിഡന്റായ മോഹൻലാലായിരിക്കും അമ്മയുടെ ഔദ്യോഗിക വക്താവെന്ന് ഗണേഷ് കുമാർ അറിയിച്ചിരുന്നു.
മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും അമ്മയുടെ ജനറൽ ബോഡിയോഗത്തിൽ പങ്കെടുത്തിരുന്നു. പൃഥ്വിരാജ്, മഞ്ജുവാര്യർ, ഫഹദ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ തുടങ്ങിവർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല . യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഇവർ നേരത്തെ തന്നെ അറിയിച്ചിരുന്നു. കൂടാതെ രേവതിയും പാർവതിയും മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് രേവതി അമ്മയുടെ മീറ്റിങ്ങിൽ എത്തുന്നത്.


Click it and Unblock the Notifications