ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള ക്ഷണം മോഹൻലാൽ നിരസിച്ചോ? പ്രചരിക്കുന്ന മെസ്സേജുകളിൽ സത്യമുണ്ടോ?
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഇക്കൊല്ലം നിർവഹിച്ചത് മമ്മൂട്ടിയാണ്.ചടങ്ങിൽ മമ്മൂട്ടിയുടെ വാക്കുകൾ വലിയതോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ ഈ ചടങ്ങിലേക്ക് ആദ്യം ക്ഷണിക്കപ്പെട്ടത് മോഹൻലാൽ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ചില നിബന്ധനകൾ കാരണം സംഘാടകർ മമ്മൂട്ടിയെ സമീപിക്കുകയായിരുന്നുവെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മെസ്സേജിൽ ഉള്ളത്.

പ്രചരിക്കുന്ന സന്ദേശത്തിന്റെ ചുരുക്കം
ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോൽസവത്തിന് മോഹൻലാലിനെ ക്ഷണിക്കാൻ ട്രസ്റ്റ് തീരുമാനിച്ചു. താരത്തിന്റെ വിശ്വസ്തന്‍ ട്രസ്റ്റിനോട് ആറ് ലക്ഷം രൂപയും ,ഷൂട്ടിംഗ് ലോക്കേഷനിൽ (അത് എവിടെ ആയാലും) നിന്ന് വരാനും പോകാനും ഉള്ള ഫ്ലൈറ്റ് ടിക്കറ്റും ,തിരുവനന്തപുരം താജ് വിവന്തയിൽ താമസ സൗകര്യവും ആവശ്യപ്പെട്ടു എന്നാണ് പ്രചരിക്കുന്നത്. തുടർന്ന് സംഘാടകർ പദ്മശ്രീ മമ്മൂട്ടിയെ സമീപിച്ചു. ഷൂട്ടിംഗിനിടയിൽവളരെ സന്തോഷപൂർവ്വം അവരെ സ്വീകരിച്ച മമ്മൂട്ടി താൻ ചടങ്ങിൽ പങ്കെടുക്കാമെന്ന് ഒരു നിബന്ധനയും കൂടാതെ വാക്ക് നൽകി

മോഹൻലാലിന് ക്ഷണം ലഭിച്ചോ?
ഇക്കൊല്ലത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടകനത്തിനായി മോഹൻലാലിനെ ആരും സമീപിച്ചിരുന്നില്ല എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശത്തിൽ ഒട്ടും കഴമ്പില്ല.ചടങ്ങിലേക്ക് മമ്മൂട്ടിയെയാണ് ഭാരവാഹികൾ ക്ഷണിച്ചത്. അദ്ദേഹം പ്രതിഫലം ഒന്നും വാങ്ങാതെയാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് അറിയാൻ കഴിയുന്നത്. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മമ്മൂട്ടിയെ കാണാനും പ്രസംഗം കേൾക്കാനും വൻ ജനാവലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

മമ്മൂട്ടിയുടെ വൈറൽ ആയ വാക്കുകൾ
എല്ലാം മറന്ന് പരസ്പരം സ്നേഹം മാത്രം പങ്കിടുന്ന മനോഹര നിമിഷങ്ങളാണിതെന്നും ഞാനും നിങ്ങളും കൂടിച്ചേരുന്ന ഈ നിമിഷം ഒരുപാട് നല്ല സന്ദേശങ്ങൾ പരത്തട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നും മമ്മൂട്ടി തന്റെ പ്രസംഗത്തിൽ പറഞ്ഞു.ഒന്നിന്റേയും അതിർവരമ്പുകളില്ലാതെ മനുഷ്യൻ പരസ്പരം സ്നേഹിക്കുന്ന നല്ല നാളുകൾ ഉണ്ടാകട്ടെയെന്ന് ആശംസിച്ച മമ്മൂട്ടി ഒരേ ലക്ഷ്യത്തിലേക്കും ആഗ്രഹത്തിലേക്കും ഇത്രയും ആളുകൾ ഒന്നിച്ച് കൂടി മനസ്സു നിറഞ്ഞ് പ്രാർത്ഥിച്ചാൽ ഏത് ദൈവമാണ് അനുഗ്രഹിക്കാത്തതെന്നും ചോദിച്ചു. പരസ്പ്പരം സ്നേഹിച്ച് ജീവിക്കുന്ന മനുഷ്യരാണ് ദീർഘകാലം ജീവിച്ചുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











