അച്ഛന് അപകടം പറ്റി; സെറ്റിൽ വെച്ച് മോഹൻലാൽ പറഞ്ഞത് എന്നെ അമ്പരപ്പിച്ചു; സംവിധായകൻ
മലയാള സിനിമയിൽ സമാനതകളില്ലാത്ത നടനാണ് മോഹൻലാൽ. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച നടൻ വ്യക്തി ജീവിതത്തിൽ വളരെ സാധാരണക്കാരനായാണ് പെരുമാറുന്നതെന്ന് നേരത്തെ പല പ്രമുഖരും പറഞ്ഞിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ പെരുമാറ്റത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട്.
വളരെ സൗഹൃദത്തോടെ സെറ്റിലുള്ളവരോട് പെരുമാറുന്ന ആളാണ് മോഹൻലാൽ എന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. മോഹൻലാൽ തന്നെ അമ്പരപ്പെടുത്തിയ ഒരു സംഭവത്തെക്കുറിച്ചും ശ്രീകണ്ഠൻ വെഞ്ഞാറമൂട് സംസാരിച്ചു.

'ലാലേട്ടൻ, മമ്മൂക്ക എന്നീ നടൻമാരൊക്കെയായി എങ്ങനെ അടുക്കും എന്ന് നമുക്ക് തോന്നും. ലാലേട്ടൻ നമ്മളെ അങ്ങോട്ട് അടുപ്പിക്കും. നമ്മൾ പറയുന്ന പൊട്ടത്തരങ്ങളെ പോലും എൻകറേജ് ചെയ്യും. പിന്നെ ലാലേട്ടനോട് അടുപ്പം അങ്ങനെയങ്ങ് ഉണ്ടാവും. മിസ്റ്റർ ബ്രഹ്മചാരിയിൽ ഞാൻ അസിസ്റ്റന്റ് ഡയരക്ടറാണ്. ലാലേട്ടൻ ഇല്ലെങ്കിൽ ആ പടമില്ല. രാത്രി ഷൂട്ട് കഴിയുമ്പോൾ നാളെ എന്തൊക്കെയാണ് ചാർട്ട് ചെയ്തിരിക്കുന്നത് ആ സീൻ ഒന്ന് കൊടുത്തു വിടൂ എന്ന് പറയും. അത്രയ്ക്ക് സിനിമയോട് ഡെഡിക്കേഷനാണ്'

'സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ പുള്ളിയുടെ മെമ്മറിയിൽ ഓരോ സീനുകളും കയറും. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അവിടെ വലിയ ഹോട്ടലുകൾ ഒന്നുമില്ല. ലാലേട്ടന് വേണ്ടി അവിടെ വലിയൊരു വീട് പറഞ്ഞിരുന്നു. ജിംനേഷ്യം ഒക്കെ സെറ്റ് ചെയ്തിട്ട്. വേണ്ട ഞാനീ ഹോട്ടലിൽ തന്നെ താമസിച്ചോളാം എന്ന് ലാലേട്ടൻ പറഞ്ഞു. നമ്മൾ താമസിച്ച ഹോട്ടലിലാണ് ലാലേട്ടൻ താമസിച്ചത്. ജിമ്മിന്റെ കുറെ സംഭവങ്ങൾ അവിടെ സെറ്റ് ചെയ്തു'

'മറ്റുള്ളവർക്ക് എന്താണോ ഉള്ളത് അതിനപ്പുറം ഒന്നും പുള്ളി പ്രതീക്ഷിക്കാറില്ല. ഷൂട്ടിനിടെ ഒരു സംഭവം നടന്നു. ലാലേട്ടന്റെ അച്ഛന് തിരുവനന്തപുരത്ത് വെച്ച് ചെറിയൊരു അപകടം നടന്നു. ലാലേട്ടൻ അന്ന് തന്നെ എന്നെ വിളിച്ചു. എന്നോട് പറയേണ്ട. തുളസീ ഞാൻ പോവുന്നു എന്ന് ഡയരക്ടറോട് പറഞ്ഞാൽ മതി'
'പക്ഷെ ലാലേട്ടൻ പറഞ്ഞു. ശ്രീകണ്ഠാ ഒരു ദിവസം കൂടി എന്നെ ഒന്ന് ഒഴിവാക്കിത്തരണം. എന്റെ അച്ഛന് ഒരു അപകടം പറ്റി. പോയാൽ പോര ഒരു ദിവസം അച്ഛനോടൊപ്പം ഇരിക്കണം എന്ന്. നാളെ ഞാൻ പോയാൽ നിങ്ങളെങ്ങനെ എന്ന് ചോദിച്ചു. അത് കുഴപ്പമില്ല ലാലേട്ടാ എന്ന് പറഞ്ഞു. എനിക്ക് അതിശയം തോന്നി. ചെറിയ നടൻമാർ പോലും അങ്ങനെ ചോദിക്കില്ല'

'ഞാനിപ്പോൾ പോവും എന്ന് പറയാൻ പറ്റുന്ന ഒരാളാണ്. പോയി രണ്ട് ദിവസം കഴിഞ്ഞാണ് പുള്ളി വന്നത്. സിനിമയിലെ പിന്നണി പ്രവർത്തകരോടെ തമാശയിൽ സംസാരിക്കുന്ന ആളാണ് അദ്ദേഹം. ഡേറ്റൊന്നും വേണ്ടെഡേ എന്ന് ചോദിക്കും. ടെക്നീഷ്യൻസിന് അദ്ദേഹത്തോട് ഒരിക്കലും അകൽച്ച തോന്നില്ല'
അദ്ദേഹത്തിന്റെ സിനിമയിലെ 25ാം വാർഷികം തിരുവനന്തപുരത്ത് നടക്കുകയാണ്. മിസ്റ്റർ ബ്രഹ്മചാരി നടക്കുമ്പോഴായിരുന്നു അത്. റിഹേഴ്സൽ ക്യാമ്പിൽ വെച്ച് ലാലേട്ടൻ എന്റെ തോളിൽ കൈയിട്ട് ആരൊക്കെ ഡബ് ചെയ്തെന്ന് ചോദിച്ചു. തോളിൽ കൈയിട്ടത് തനിക്ക് വളരെ സന്തോഷമായെന്നും ശ്രീകണ്ഠൻ പറഞ്ഞു.


Click it and Unblock the Notifications











