നടന്‍ സലീം ഗൗസ് അന്തരിച്ചു; സിനിമാ ലോകം കുറച്ച് കൂടി നന്നായി ഉപയോഗിക്കേണ്ടിയിരുന്ന നടനെന്ന് ആരാധകര്‍

മലയാള സിനിമയില്‍ മനോഹരമായ വില്ലന്‍ വേഷം ചെയ്തിരുന്ന നടന്‍ സലീം ഗൗസ് അന്തരിച്ചു. മുംബൈയിലായിരുന്ന താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിക്കുന്നത്. സലീം ഗൗസിന് ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ട് മലയാള സിനിമയില്‍ നിന്നടക്കമുള്ള താരങ്ങളും എത്തുന്നു. മോഹന്‍ലാലിന്റെ താഴ്‌വാരം എന്ന ചിത്രത്തിലെ പ്രതിനായകന്‍ വേഷമാണ് സലീമിനെ ജനപ്രിയനാക്കിയത്. പിന്നീട് അനേകം കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ സലീമിനെ കുറിച്ച് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പറയുകയാണ് ആരാധകര്‍.

സലീം ഗൗസിനെ കുറിച്ചുള്ള കുറിപ്പിന്റെ പൂര്‍ണരൂപം..

ദൂരദര്‍ശന്‍ സീരിയലുകള്‍ കാത്തിരുന്ന് കണ്ടിരുന്ന കുട്ടിക്കാലം. ആയിടക്കാണ് ഒരു പുതിയ സീരിയല്‍ അമിതാഭ് ബച്ചന്റെ അവതരണത്തോടെ തുടങ്ങിയത്. പേര് 'സുബഹ്'. കാമ്പസ് പാശ്ചാത്തലത്തില്‍ ചിത്രീകരിച്ച ആ സീരിയലിന്റെ ടൈറ്റില്‍ സോങ്ങ് തയ്യറാക്കിയതും, പാടിയതും സാക്ഷാല്‍ R D ബര്‍മ്മന്‍ ആയരുന്നൂ. വന്‍ ഹൈപ്പോടെ വന്ന സീരിയല്‍ പ്രേക്ഷകരെ ഒട്ടും നിരാശരാക്കിയില്ല. കാമ്പസിലെ മയക്ക് മരുന്ന് മാഫിയയുടെ കഥ പറഞ്ഞ സീരിയലിലെ ചുരുണ്ട മുടിയും, വളരെ ഷാര്‍പ്പായ കണ്ണുകളുള്ള ഭരത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. പേര് ടൈറ്റിലില്‍ ശ്രദ്ധിച്ചു. സലീം ഗൗസ്.

salim-ghose-

മുന്‍പ് യേ ജോ ഹേ സിന്ദഗി എന്ന സീരിയലിലും പുള്ളി അഭിനയിച്ചിരുന്നു എന്ന് പലരും പറഞ്ഞു. സ്വല്‍പ്പം നെഗറ്റീവ് ടച്ചുളള സുബഹിലെ കോളേജ് വിദ്യാര്‍ത്ഥി വേഷം അദ്ദേഹം ഗംഭീരമാക്കി. ശ്യം ബനഗലിന്റെ ഞായറാഴ്ച സംപ്രേക്ഷണം ചെയ്തിരുന്ന ഭാരത് ഏക് ഘോജ് എന്ന സീരിയലിലും അദ്ദേഹത്തെ പിന്നീട് കണ്ടു. എതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത കമല്‍ ഹാസന്റെ സ്‌പൈ ചിത്രം വെട്രിവിഴായിലെ 'സിന്താ' എന്ന സ്‌റ്റൈലന്‍ വില്ലനായി അദ്ദേഹത്തെ വീണ്ടും കാണാന്‍ കഴിഞ്ഞു. ആ ഗാംഭീര്യമാര്‍ന്ന ശബ്ദത്തിലുള്ള ഡയലോഗ് ഡെലിവറിയും, ചൂഴ്ന്നിറങ്ങുന്ന നോട്ടവും സിന്തയുടെ വില്ലത്തരങ്ങള്‍ക്ക് പകിട്ടേകി.

ആയിടക്ക് ഏതോ സിനിമാ വാരികയില്‍ ഭരതന്‍ - എംടി ടീമിന്റെ പുതിയ മോഹന്‍ലാല്‍ സിനിമയില്‍ പുതിയൊരു വില്ലന്‍ വരുന്നു എന്ന വാര്‍ത്ത കണ്ടു. ആ പുതിയ വില്ലന്‍ സലിം ഗൗസ് ആണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. സിനിമയിറങ്ങി രണ്ടാം ദിവസം തന്നെ കണ്ടു. പ്രതീക്ഷകള്‍ ഒട്ടും തെറ്റിയില്ല നായകനൊപ്പം കട്ടക്ക് നില്‍ക്കുന്ന കുറുക്കന്റെ ബുദ്ധിയുള്ള രാഘവനായി സലിം അരങ്ങ് തകര്‍ക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.

സലീമിന്റെ ഘന ഗംഭീരമായ ശബ്ദം മലയാളത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ ക്ഷീണം ഷമ്മി തിലകന്‍ തീര്‍ത്തു. 'ബാലാ..' എന്നുള്ള ഷമ്മിയുടെ ശബ്ദത്തിലുള്ള ആ വിളിയും, സലീമിന്റെ ചൂഴ്ന്നിറങ്ങുന്ന നോട്ടവും, ഭാവങ്ങളും, ശരീരഭാഷയും ഒക്കെ ചേര്‍ന്നപ്പോള്‍ ലഭിച്ചത് മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളില്‍ ഒന്ന്.

salim-ghose-

രഘുവരന്‍ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടമുള്ള അന്യഭാഷാ വില്ലനായി സലിം അഹമ്മദ് ഗൗസ് അതിനോടകം മനസ്സില്‍ കയറിക്കൂടി. വിജയകാന്തിന്റെ സൂപ്പര്‍ഹിറ്റ് പടമായ ചിന്നക്കൗണ്ടര്‍, പ്രഭുവിന്റെ സെന്തമിഴ് പാട്ട്, സത്യരാജിന്റെ മഗുടം, മണിരത്‌നം ചിത്രമായ തിരുടാ തിരുടാ തുടങ്ങിയ തമിഴ് ചിത്രങ്ങളും, കോയലാ, സോള്‍ജ്യര്‍, തുടങ്ങിയ ഹിന്ദി ചിത്രങ്ങളും ഉള്‍പ്പടെ വിവിധ ഭാഷകളിലായി സലിം ഗൗസ് കുറേ നാള്‍ നിറഞ്ഞു നിന്നു. പക്ഷേ താഴ്വാരത്തിലെ രാഘവന്‍ പോലെ ഒരു ഗംഭീര പ്രകടനത്തിന് ശേഷവും കുറേ നാള്‍ അദ്ദേഹത്തെ മലയാളത്തില്‍ തീരേ കണ്ടില്ല. പിന്നീട് കണ്ടത് ഉടയോന്‍ സിനിമയില്‍ ആയിരുന്നു.

പുള്ളിയെ അവസാനമായി കണ്ടത് വിജയ് നായകനായ വെട്ടൈക്കാരന്‍ സിനിമയില്‍. അതിലെ വേദനയാഗം എന്ന വില്ലനായി തിളങ്ങി. കുറേ മികച്ച വേഷങ്ങള്‍ സമ്മാനിച്ച് സലിം ഗൗസ് വിട പറഞ്ഞു. സിനിമാ ലോകം കുറച്ച് കൂടി നന്നായി ഉപയോഗിക്കേണ്ടിയിരുന്ന നടന്‍.. പ്രിയ നടന് വിട, എന്നുമാണ് ഷാജു സുരേന്ദ്രന്‍ എന്നൊരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X