'രണ്ട് തവണ എം.ടി സാർ നാടകം കാണാൻ വന്നു... പക്ഷെ ഒന്നും പറയാതെ പോയി, അത് എന്നെ അന്ന് ഒരുപാട് വേദനിപ്പിച്ചു'
മലയാള സാഹിത്യലോകത്തും ചലച്ചിത്ര രംഗത്തും അഭൗമമായ സംഭാവനകൾ നൽകി ഇരുമേഖലകളിലും ഒരുപോലെ തിളങ്ങുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വിശിഷ്ട വ്യക്തിത്വമാണ് എം.ടി വാസുദേവൻ നായർ. മലയാള സിനിമയിൽ അദ്ദേഹത്തെ പോലെ ഇത്രയും വ്യത്യസ്തയോടുകൂടി തിരക്കഥകൾ എഴുതിയ എഴുത്തുകാർ ചുരുക്കമേയുള്ളു. മനുഷ്യൻ എന്നാൽ അവസരവാദികളാണെന്നും ഒരാളുടെ മരണത്തിനുവേണ്ടി മറ്റുള്ളവർ കാത്തിരിക്കുന്ന ഭയപ്പെടുത്തുന്ന ജീവിതത്തിൽ നമ്മളും ചിലപ്പോൾ അഭിമുഖീകരിക്കാൻ സാധ്യതയുള്ള വിഷയം പറഞ്ഞ സുകൃതവും ഇരുട്ടിന്റെ ആത്മാവും വടക്കൻപാട്ടിൽ കേട്ടിട്ടുള്ള ചതിയൻ ചന്തു ചതിയനല്ലെന്ന് സമർഥിച്ച വടക്കൻ വീരഗാഥയും സ്വന്തം അമ്മയെ ഓപ്പോളെയെന്ന് വിളിക്കേണ്ടി വന്ന അപ്പുവിന്റെ കഥ പറഞ്ഞ ഓപ്പോളും,
സ്വന്തം അമ്മ വേശ്യയായി പോയതുകൊണ്ട് സമൂഹത്തിൽ നിന്നും അവഗണനയും പരിഹാസവുമേൽക്കേണ്ടി വന്ന സത്യനാഥനും അടക്കം താൻ എഴുതിയ ഓരോ കഥകളും സംവിധാനം ചെയ്ത എല്ലാ സിനിമകളും ഇത്രയേറെ വ്യത്യസ്തതയോടെ ചെയ്യുന്നതിലും സിനിമ കാണുന്നവരിൽ ഇത്രയേറെ ആ കഥയിലെ കഥാപാത്രങ്ങൾ ഒരിക്കലും മറക്കാതെ നിലനിർത്തുന്നതിലും എം.ടിയോളം വിജയിച്ച വേറൊരു കഥാകൃത്ത് മലയാള സിനിമയിൽ വേറെയുണ്ടോയെന്ന് സംശയമാണ്.

എം.ടിയുടെ തിരക്കഥകളിൽ പകർന്നാട്ടം നടത്താൻ ഏറ്റവും കൂടുതൽ അവസരം ലഭിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. എം.ടി വാസുദേവൻ നായർ രചിച്ച ഒരു ചിത്രത്തിൽ ആദ്യമായി അഭിനയിക്കുമ്പോൾ വെറും 23 വയസ് മാത്രമായിരുന്നു മോഹൻലാലിന്റെ പ്രായം. ആൾക്കൂട്ടത്തിൽ തനിയെയായിരുന്നു സിനിമ. 1984ൽ പുറത്തിറങ്ങിയ ചിത്രത്തിലെ വെറും നാല് രംഗങ്ങളിൽ സഹനടനെന്ന് പോലും പറയാൻ പറ്റില്ലാത്തൊരു കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.
അതിനുശേഷം എം.ടിയുടെ താഴ്വാരം, സദയം അടക്കമുള്ള കാമ്പുള്ള സിനിമകളിൽ നായകനായി മോഹൻലാൽ. ഇപ്പോഴിതാ എം.ടിയെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
നവതിയുടെ ഭാ ഗമായി മനോരമ ഓൺലൈൻ സംഘടിപ്പിച്ച പരിപാടിയിലാണ് മോഹൻലാൽ എം.ടിയെ കുറിച്ച് സംസാരിച്ചത്. താൻ എഴുതുന്ന വാക്കുകളുടെ തീവ്രതയ്ക്ക് അപ്പുറത്തേക്ക് ഒരു നടനും ആ കഥാപാത്രത്തെ കൊണ്ടുപോകാൻ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന എം.ടി വാസുദേവൻ നായരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് സദയത്തിൽ കഥാപാത്രമായി ജീവിക്കുകയായിരുന്നു മോഹൻലാൽ.
പലപ്പോഴായി എം.ടി തന്നെ പൊതുവേദികളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 'എം.ടി സാർ എഴുതുന്ന സംഭാഷണങ്ങളിൽ ഒന്നും പോലും മാറ്റി പറയാൻ പറ്റില്ല. കാരണം അദ്ദേഹം എഴുതിയ ഡയലോ ഗിന്റെ ഇംപാക്ട് രണ്ട് സീൻ കഴിയുമ്പോഴാണ് വരിക.'

'താഴ്വാരം കഴിഞ്ഞശേഷം ബോംബെയിൽ ഒരു ഫങ്ഷനുണ്ടായിരുന്നു. വലിയൊരു ഫങ്ഷനായിരുന്നു. താഴ്വാരം കണ്ടിട്ട് അന്ന് എം.ടി സാർ പറഞ്ഞു എന്റെ ധാരണയ്ക്ക് മുകളിലേക്ക് ഒരു നടൻ വളരുമ്പോഴാണ് അയാൾ ഒരു വലിയ നടനായി മാറുന്നത്. അത്തരത്തിൽ എന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന് എം.ടി സാർ ആ വേദിയിൽ വെച്ച് പറഞ്ഞു.'
'യഥാർത്ഥത്തിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരം എം.ടി സാറാണ്. അതുപോലെ പിന്നീട് സംസ്കൃത നാടകം കർണഭാരം ബോംബെയിൽ ഞാൻ ചെയ്യുന്നുവെന്ന് അറിഞ്ഞ് എം.ടി സാറും ഒഎൻവി കുറുപ്പ് സാറും അത് കാണാൻ വന്നിരുന്നു. ബോംബെയിൽ രണ്ട് സ്ഥലങ്ങളിൽ കർണഭാരം അവതരിപ്പിച്ചിരുന്നു.'
'രണ്ടും കാണാൻ അദ്ദേഹം വന്നു. പക്ഷെ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നൊന്നും പറയാതെ പോയി. അത് എന്നെ അന്ന് ഒരുപാട് വേദനിപ്പിച്ചു. ശേഷം ഒരിക്കൽ അദ്ദേ ഹത്തെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ഇക്കാര്യം ഞാൻ ചോദിച്ചു. ലാലേ... അത് അങ്ങനെയല്ല... എനിക്ക് വളരെ അധികം ഇഷ്ടമായി എന്ന് അദ്ദേഹം പറഞ്ഞു. പൊതുവെ പ്രതികരണം ഒരു ചിരിയിലോ തലോടലിലോ ഒതുക്കുന്നതുകൊണ്ടാണ് അദ്ദേഹം ഒന്നും പറയാതെ അന്ന് പോയത്', എന്നാണ് മോഹൻലാൽ അനുഭവം പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications