'എനിക്ക് വരുന്ന കത്തുകൾ വായിച്ചിരുന്നതും മറുപടി എഴുതിയിരുന്നതും അമ്മയാണ്, അന്ന് അയാൾ ഞാനുമായി ഫൈറ്റായിരുന്നു'
മലൈക്കോട്ടെ വാലിബൻ റിലീസാകാൻ വെറും രണ്ട് ദിവസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ ഒരു മാസ് മസാല പടമായിരിക്കില്ല എന്നത് ഉറപ്പാണ്. അതുപോലെ തന്നെ സാധാരണ പ്രേക്ഷകർക്ക് ദഹിക്കുന്ന കണ്ടെന്റ് ആയിരിക്കുമോ എന്ന കാര്യത്തിലും തർക്കങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. മൂന്ന് പാട്ടുകൾ ഇതുവരെ സിനിമയുടേതായി റിലീസ് ചെയ്തു. ഒപ്പം ട്രെയിലറും ടീസറും പുറത്ത് വന്നു. അതിലെല്ലാം ഒരു സ്ലോ പേസ് സിനിമയുടെ ഫീലാണ് നൽകിയിരിക്കുന്നത്.
എന്നാൽ പടത്തിന്റെ ഇറങ്ങിയ സ്റ്റിൽസ് എല്ലാം ഒന്നിനൊന്ന് കിടിലമായിരുന്നു. ഒപ്പം ഒരു സൈഡിൽ ഫാൻസ് ഷോ അടക്കം ഗ്രാന്റായ പ്രൊമോഷണൽ വർക്കും നടക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ഈ ചിത്രം മറ്റ് ചിത്രങ്ങൾപോലെ ലിജോ ഫെസ്റ്റിവലിന് ഒന്നും അയച്ചിട്ടുമില്ല. എന്തായിരിക്കും കഥയെന്നത് ഇതുവരെ ഒരു ക്ലൂ പോലും കൊടുത്തിട്ടില്ലാത്തത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈപ്.

അതുകൊണ്ട് തന്നെ ലിജോ മാജിക്കിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിനിമയുടെ പ്രമോഷനിലെല്ലാം വളരെ സജീവമായി മോഹൻലാൽ പങ്കെടുത്തിരുന്നു. ഒരു അമർ ചിത്രകഥപോലെ കണ്ടിരിക്കാൻ സാധിക്കുന്ന സിനിമയെന്നാണ് ഇതുവരെ സംസാരിച്ചപ്പോഴെല്ലാം മോഹൻലാൽ പറഞ്ഞത്.
അടുത്തകാലത്ത് മോഹൻലാൽ ചെയ്തിട്ടുള്ളതിൽ ഏറ്റവും കൂടുതൽ കായിക അധ്വാനം ആവശ്യമായിട്ടുള്ള സിനിമ കൂടിയാണ് ഇത്. നാൽപ്പത്തിമൂന്ന് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാഗമായ മോഹൻലാൽ മറ്റൊരു വിസ്മയം തങ്ങൾക്ക് സമ്മാനിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രേക്ഷകർ. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എംഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
തേനീച്ചയുടെ കുത്തേറ്റ് നിരവധി ആർട്ടിസ്റ്റുകൾക്ക് പരിക്കേറ്റ സാഹചര്യമുണ്ടായതിനെ കുറിച്ച് അടക്കം മോഹൻലാൽ സംസാരിച്ചു. സോഷ്യൽമീഡിയ വരും മുമ്പ് താരങ്ങളോടുള്ള സ്നേഹം കത്തുകൾ അയച്ച് ആരാധകർ പ്രകടിപ്പിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാലിനെ തേടിയും ആളുകളുടെ നിരവധി കത്തുകൾ വരുമായിരുന്നു.
തന്റെ ചേച്ചി നിരന്തരമായി ലാൽ സാറിന് കത്തെഴുതുമായിരുന്നുവെന്നും അങ്ങനെയാണ് താൻ മോഹൻലാൽ എന്ന പേര് ശ്രദ്ധിച്ച് തുടങ്ങിയതെന്നും അവതാരകൻ പറഞ്ഞപ്പോഴാണ് പണ്ട് ലഭിച്ചിരുന്ന കത്തുകളെ കുറിച്ച് മോഹൻലാൽ സംസാരിച്ചത്. ഒരുപാട് കത്തുകൾ വരുമായിരുന്നു. കൂടുതലും എന്റെ അമ്മയ്ക്കാണ് കിട്ടികൊണ്ടിരുന്നത്. അമ്മ അതൊക്കെ വായിച്ച് ചില കത്തുകൾക്ക് മറുപടി അയക്കുകയും എല്ലാം ചെയ്യുമായിരുന്നു.

ഞാൻ ട്രാവലിങായിരുന്നതുകൊണ്ട് എന്റെ അഡ്രസിലേക്ക് അയക്കുന്നതൊന്നും കിട്ടില്ലായിരുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. പോണ്ടിച്ചേരിയിൽ ഷൂട്ട് നടന്നപ്പോൾ അത് കാണാനെത്തിയ ഒരാൾ കല്ലെറിഞ്ഞതിനാൽ യൂണിറ്റ് അംഗങ്ങൾക്ക് തേനീച്ച കുത്ത് ഏൽക്കേണ്ടി വന്നതിനെ കുറിച്ചും മോഹൻലാൽ സംസാരിച്ചു. ഏറ്റവും കൂടുതൽ പരിക്കേറ്റത് നിർമാതാവിന്റെ മകനാണെന്നും നടൻ മണികണ്ഠന് അടക്കം പരിക്കേറ്റിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
തന്റെ സിനിമാ പോസ്റ്ററുകൾ മറ്റുള്ളവർ നോക്കിനിൽക്കുന്നത് താൻ ശ്രദ്ധിക്കാറുണ്ടെന്നും ഒരിക്കൽ പുലിമുരുകന്റെ പോസ്റ്ററുമായി ഒരാൾ ഫൈറ്റ് ചെയ്യുന്നത് താൻ നോക്കി നിന്നിട്ടുണ്ടെന്നും അഭിമുഖത്തിനിടെ മോഹൻലാൽ വെളിപ്പെടുത്തി.
'ഒരിക്കൽ പുലിമുരുകൻ റിലീസ് ചെയ്ത സമയത്ത് ഞാൻ കാറിൽ പോയികൊണ്ടിരിക്കുമ്പോൾ ഒരാൾ ആ സിനിമയുടെ പോസ്റ്ററുമായും ഞാനുമായും ഫൈറ്റ് ചെയ്യുന്നത് കണ്ടു. ആ വ്യക്തി മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഞാൻ കുറച്ച് നേരം നോക്കി നിന്നു. ഗ്ലാസ് താഴ്ത്തി അടുത്തേക്ക് വിളിക്കണമെന്നുണ്ടായിരുന്നു പക്ഷെ അപ്പോഴേക്കും കാർ നീങ്ങി തുടങ്ങിയിരുന്നുവെന്നാണ്', അനുഭവം പങ്കിട്ട് മോഹൻലാൽ പറഞ്ഞത്.


Click it and Unblock the Notifications