വ്യക്തിപരമായി ഏറെ അടുപ്പം! സഹിക്കാനാവുന്നില്ല വേര്‍പാട്! വിഷമം പങ്കിട്ട് മോഹന്‍ലാല്‍
വില്ലത്തരവും സ്വഭാവിക വേഷങ്ങളുമൊക്കെയായി ശ്രദ്ധിക്കപ്പെട്ട സന്തോഷ് കെ നായര്‍ ഇനിയില്ല. ചൊവ്വാഴ്ച പുലര്‍ച്ചേയുണ്ടായ അപകടത്തിലായിരുന്നു മരണം. അതിരാവിലെ തന്നെ ദു:ഖവാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്. വിശ്വസിക്കാനാവുന്നില്ല ഈ വേര്‍പാട് എന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. സിനിമയില്‍ വരുന്നതിന് മുന്നെ തന്നെ മോഹന്‍ലാലിനെ അറിയാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരേ കാലഘട്ടത്തില്‍ എംജി കോളേജില്‍, വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്റിലായി പഠിച്ചവരാണ് ഞങ്ങള്‍. അവിടെ ഞങ്ങള്‍ കാണിക്കാത്ത കുസൃതികളില്ല. ചിലതൊക്കെ പുറത്ത് പറയാന്‍ പറ്റാത്തതാണ്. 'യുവജനോത്സവം' എന്ന സിനിമയില്‍ കാണിച്ചത് പോലെയുള്ള രംഗങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോഴിതാ മോഹന്‍ലാലും സന്തോഷിനെക്കുറിച്ച് വാചാലനായിരിക്കുകയാണ്. ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്‍റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്‍റെയുടമ. സന്തോഷിന്‍റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍ എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.

സാഗര്‍ ഏലിയാസ് ജാക്കിക്കൊപ്പം കട്ടയ്ക്ക് നിന്ന ലോറന്‍സ്. എത്രയോ സിനിമകളിലെ സാന്നിധ്യം. കാലങ്ങള്‍ക്ക് ശേഷം മോഹിനിയാട്ടം എന്ന ചിത്രത്തില്‍ കണ്ടു. തിരിച്ചുവരവില്‍ അദ്ദേഹവും സന്തോഷവാനായിരുന്നു. പുതിയ കാലത്തെ കുട്ടികളോടൊപ്പം ജോലി ചെയ്യാനായതില്‍ അങ്ങേയറ്റം സന്തോഷവാനായിരുന്നു അദ്ദേഹം. അഭിമുഖങ്ങളിലെല്ലാം അതേക്കുറിച്ച് പറയുകയും ചെയ്തിരുന്നു. വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി,എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട. ആത്മാവിന് നിത്യശാന്തി നേരുന്നു.ആദരാഞ്ജലികൾ എന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്.
സന്തോഷിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ടതിന്റെ നടുക്കത്തിലും ഹൃദയവേദനയിലുമാണ്. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച നിമിഷങ്ങൾ സ്നേഹത്തോടെ ഓർക്കുന്നു. ഈ പ്രയാസകരമായ സമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ് എന്നായിരുന്നു മമ്മൂട്ടി എഴുതിയത്. 150-ഓളം ചിത്രങ്ങളിൽ വില്ലനായും സഹനടനായും തിളങ്ങിയ സന്തോഷ് മോഹിനിയാട്ടം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 1982-ൽ 'ഇതു ഞങ്ങളുടെ കഥ'യിലൂടെയായിരുന്നു അഭിനയ ജീവിതം തുടങ്ങുന്നത്. ഇരുപതാം നൂറ്റാണ്ട്, മായാമോഹിനി, മായാവി തുടങ്ങിയ ചിത്രങ്ങളിലൂടെ വില്ലൻ വേഷങ്ങളിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ആ വിശേഷങ്ങളായിരുന്നു അദ്ദേഹം തന്റെ സോഷ്യൽമീഡിയയിലും അവസാനമായി പങ്കുവെച്ചത്.


Click it and Unblock the Notifications