ആ ശബ്ദം ഒരുമയുടെ മന്ത്രമാണ്, അതില്‍ ബാക്ടീരിയയും വൈറസും നശിക്കട്ടെ, പിന്തുണയുമായി മോഹൻലാൽ
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് നടന്‍ മോഹന്‍ലാല്‍. താൻ ചെന്നൈയിലെ വീട്ടിലാണെന്നും ഇന്ന് പുറത്തെങ്ങും പോകില്ലെന്നും താരം പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ആരോഗ്യ പ്രവർത്തകരോടുളള ബഹുമാനസൂചകമായി എല്ലാവരും കയ്യടിച്ച് ശബ്ദമുണ്ടാക്കുന്നതിന്റെ പ്രധാന്യത്തെ കുറച്ചും പ്രിയതാരം വ്യക്തമാക്കി.
വളരെയധികം ശ്രദ്ധയോടെയാണ് ചെന്നൈയിലെ വീട്ടിൽ സമയം ചിലവഴിക്കുന്നത്. സന്ദർശകരേയും അതിഥികളേയും പരമാവധി ഒഴിവാക്കിയിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ അമ്മ താമസിക്കുന്നത് എറണാകുളത്തെ വീട്ടിലാണ്. അവിടേയും അതിഥികളെ ഒഴിവാക്കിയിട്ടുണ്ടെന്ന് താരം കൂട്ടിച്ചേർത്തു

ജനത കർഫ്യൂ പ്രമാണിച്ച് തങ്ങളാരും പുറത്തു പോകുന്നില്ല. ധനങ്ങൾ വാങ്ങാനായി വീട്ടിൽ നിൽക്കുന്നവരെയാണ് വിടുന്നത്. ഇതൊന്നും ശീലമില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല. നാമിതൊക്കെ ശീലിക്കണം. ഒറ്റക്കെട്ടായി രാജ്യം നിൽക്കുമ്പോൾ നാം അതിനോട് സഹകരിക്കണമെന്നും മോഹൻലാൽ പറഞ്ഞു.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ക്ലാപ് ചെയ്യുന്നത് വലിയൊരു പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയൊരു മന്ത്രമാണ് അതിൽ നിന്ന് ഒരുപാട് വൈറസ് മരിച്ചു പോകാൻ സാധ്യതയുണ്ട്. അങ്ങനെ നശിച്ചുപോകട്ടെ. എല്ലാവരും സഹകരിക്കണംയ രോഗത്തെ പ്രതിരോധിക്കാൻ കാലാവസ്ഥ സഹായിക്കുമെന്നും താരം പറയുന്നുണ്ട്.

ഒരാഴ്ചയായി ചെന്നൈയിലെ വീട്ടിലാണ്. ഇവിടെ വന്നിട്ട് തിരിച്ചു പോകാൻ പറ്റാതെ വന്നു.എന്റെ അമ്മയൊക്കെ നാട്ടിലാണുള്ളത്. വളര ശ്രദ്ധിച്ചാണ മുന്നോട്ട് പോകുന്നത്. അമ്മയ്ക്ക് സുഖമില്ലതെ ഇരിക്കുകയാണ്. അതു കൊണ്ട് തന്നെ അങ്ങോട്ടേയ്ക്ക് ആരേയും വരണ്ട എന്ന് വിലക്കിയിട്ടുണ്ട്.

ഈ സമയത്ത് വ്യക്തി ശുചിത്വം വളരെ കൃത്യമായി തന്നെ പാലിക്കണം. കൂടാതെ പരസ്പരം സഹായിക്കേണ്ട സമയം കൂടിയാണിത്. കേരളം ഇതിനു മുൻപ് ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. അപ്പോഴെല്ലാം ഒന്നിച്ച് നിന്ന് രോഗത്തെ പ്രതിരോധിക്കണമെന്നും മോഹൻലാൽ പറയുന്നു. അതേസമയം ശബ്ദമുണ്ടാക്കുന്നതിലൂടെ ബാക്ടീരിയയും വൈറസും നശിച്ചു പോകുമെന്നുള്ള മോഹൻലാലിന്റെ വാക്കുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ജനതാ കർഫ്യൂവിന്റെ ഭാഗമാകാണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് മോഹൻലാൽ രംഗത്തെത്തിയിരുന്നു. വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാന്‍ ജനതാ കര്‍ഫ്യൂവിന്റെ ഭാഗമാകൂ എന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ലോകത്തെ സ്തംഭിപ്പിച്ച് കോവിഡ്-19 ഇന്ത്യയില്‍ അടുത്ത ഘട്ടത്തിന്റെ പടിവാതില്‍ക്കലിലാണ്. സമൂഹവ്യാപനം എന്ന മാരകഘട്ടം നമുക്ക് ഒട്ടക്കെട്ടായി മറികടന്നേ തീരൂ. ഇതിനായി ജനങ്ങളെ സ്വയം സജ്ജരാകാന്‍ മാര്‍ച്ച് 22 ന് ജനത കര്‍ഫ്യൂ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്. നമ്മുടെ മുഖ്യമന്ത്രിയും അതിന് പിന്തുണ നല്‍കിയിരിക്കുകയാണ്. രാവിലെ 7 മുതല്‍ രാത്രി 9 വരെ പുറത്തിറങ്ങാതെ നമുക്കും ഈ ജനജാഗ്രത കര്‍ഫ്യൂവിന്റെ ഭാഗമാകാം. ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാന്‍, രാജ്യത്തിന്റെ ആരോഗ്യപൂര്‍ണമായ ഭാവിക്ക് വേണ്ടി ജനതാകര്‍ഫ്യൂവിന്റെ ഭാഗമാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു"- മോഹന്‍ലാല്‍ പറഞ്ഞു.


Click it and Unblock the Notifications