നായകനായേണ്ടിരുന്നത് മോഹൻലാൽ; ഇന്നസെന്റ് പറഞ്ഞതോടെ മാറ്റി; പൊൻമുട്ടയിടുന്ന താറാവിന് പിന്നിൽ നടന്നത്
സൂപ്പർതാര ചിത്രങ്ങൾക്കിടയിലും ശ്രീനിവാസൻ നായകനായെത്തുന്ന സിനിമകൾക്ക് എന്നും ജനസ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിന്താവിഷ്ടയായ ശ്യാമള,, പൊൻമുട്ടയിടുന്ന താറാവ്, അറബിക്കഥ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. നായകനായി അഭിനയിക്കുമ്പോൾ തന്നെ ക്യാരക്ടർ റോളുകളും ശ്രീനിവാസൻ ചെയ്തു. ശ്രീനിവാസന്റെ പല കോമഡി സീനുകളും ഇന്നും ജനപ്രിയമായി നിലനിൽക്കുന്നു. ശ്രീനിവാസന്റെ ജനപ്രിയ ചിത്രങ്ങളിലൊന്നാണ് 1988 ൽ പുറത്തിറങ്ങിയ പൊൻമുട്ടയിടുന്ന താറാവ്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ വൻ ഹിറ്റായി മാറി. ഉർവശി, ഇന്നസെന്റ്, കെപിഎസി ലളിത, ജയറാം തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. ഭാസ്കരൻ എന്ന തട്ടാനായാണ് ശ്രീനിവാസൻ ഈ ചിത്രത്തിലെത്തിയത്. യഥാർത്ഥത്തിൽ തട്ടാൻ ഭാസ്കരനായി ആദ്യം പരിഗണിച്ചിരുന്നത് മോഹൻലാലിനെയാണ്. എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ മാറ്റം വരികയായിരുന്നു. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

രഘുനാഥ് പാലേരി തിരക്കഥയെഴുതിയ സിനിമയാണ് പൊന്മുട്ടയിടുന്ന താറാവ്. തിരക്കഥയെഴുതിയപ്പോൾ അദ്ദേഹത്തിന് തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്നതിൽ നായകനായി അഭിനയിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നത് മോഹൻലാലിനെയാണ്. ദുബായിൽ നിന്ന് തിരിച്ച് വരുന്ന കഥാപാത്രമായിരുന്നു ഞാൻ. പിൽക്കാലത്ത് അത് ജയറാമാണ് ചെയ്തത്. പക്ഷെ എന്തുകൊണ്ടോ രഘുവിന് ആ സിനിമ സംവിധാനം ചെയ്യാൻ സാധിച്ചില്ല.
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട് ഈ കഥ കേൾക്കുന്നതും സിനിമയാക്കാൻ തീരുമാനിക്കുന്നതും. രഘുവിന്റെ അഭിപ്രായം അനുസരിച്ച് മോഹൻലാലിനെയാണ് സത്യനും നായകനാക്കാൻ തീരുമാനിച്ചത്. എഴുതിയ തിരക്കഥയുമായി പല ചർച്ചകളും നടന്നു. അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഇന്നസെന്റ് ഈ കഥ കേൾക്കുന്നത്. ഈ കഥയിൽ തട്ടാൻ ആയി അഭിനയിക്കാൻ മോഹൻലാലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.

കാരണം മോഹൻലാലിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വെച്ച് നോക്കുമ്പോൾ ഹെവി വെയ്റ്റ് ആകും. കൂടുതൽ കഥ പ്രേക്ഷകർ പ്രതീക്ഷിക്കും. ശ്രീനിവാസനാണ് ഇതിന് കൂടുതൽ നന്നാവുകയെന്ന് എനിക്ക് തോന്നുന്നു എന്നും ഇന്നസെന്റ് പറഞ്ഞു. സ്വാഭാവികമായും രഘുനാഥും സത്യൻ അന്തിക്കാടും മാറ്റി ചിന്തിച്ച് തുടങ്ങി. അങ്ങനെയാണ് ഞാനാ സിനിമയിൽ തട്ടാനായി എത്തുന്നത്.
ഒരു എഴുത്തുകാരന്റെ ഒരുപാട് സവിശേഷതകളും സൂക്ഷ്മാംശങ്ങളും പൊൻമുട്ടയിടുന്ന താറാവിൽ ഉണ്ടായിരുന്നു. കാരണം ഞാനഭിനയിച്ച സിനിമകളിൽ പേപ്പറും പേനയും തന്ന് തിരക്കഥയൊന്ന് ശരിയാക്കൂ എന്ന് പറഞ്ഞിട്ടുണ്ട്. പലരും എന്നെ വിളിക്കുന്നത് തന്നെ അതിനാണ്. പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയിൽ ഒരു അക്ഷരം പോലും എന്റെതായി ഇല്ല.
എല്ലാം രഘു എഴുതി വെച്ചിരുന്നു. തിയറ്ററിൽ ആളുകൾ ഓരോ സീനും ആസ്വദിക്കുന്നത് നേരിട്ട് അനുഭവിച്ചറിഞ്ഞത് ഇന്നും തന്റെ ഓർമ്മയിലുണ്ടെന്നും ശ്രീനിവാസൻ വ്യക്തമാക്കി. കൈരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടൻ. മഴവിൽക്കാവടി, പിൻഗാമി തുടങ്ങി നിരവധി സിനിമകൾക്ക് തിരക്കഥയെഴുതിയ വ്യക്തിയാണ് രഘുനാഥ് പാലേരി.
ഗ്രാമീണ കഥാപാശ്ചാത്തലത്തിൽ വന്ന പാെൻമുട്ടയിടുന്ന താറാവിലെ രസകരമായ സീനുകൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങിയവർ സിനിമയിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ഉർവശി-ശ്രീനിവാസൻ കോംബോയും ശ്രദ്ധ നേടി.


Click it and Unblock the Notifications











