ഗതാഗതം സ്തംഭിച്ചു, തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല, ലാലേട്ടന്റെ വിവാഹദിനം ഇങ്ങനെയായിരുന്നു
ലാലേട്ടന്റേയും പ്രിയപത്നിയുടേയും 32ാം വിവാഹ വാർഷികമാണിന്ന്. താരത്തിന് ആശംസ നേർന്ന് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. 1988 ഏപ്രില്‍ 28നാണ് ബന്ധുക്കളേയും സുഹൃത്തുക്കളേയും സാക്ഷിയാക്കി ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നത്. തിരുവനന്തപുരത്തെ വഴുതക്കാടുള്ള സുബ്രഹ്മണ്യഹാളിൽവെച്ചായിരുന്നു പിന്നീടുള്ള വിവാഹ ചടങ്ങുകൾ. അക്കാലത്തെ ഏറ്റവും ആളുകൾ കൂടിയ വിവാഹമായിരുന്നു ലാലേട്ടന്റേയും സുചിത്രയുടേയും.

അക്കാലത്തെ പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും അന്ന് ലാലേട്ടന്റെ വിവാഹം കൂടാനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. ഹാളിലും പുറത്തുമയിട്ടായിരുന്നു ഇവർക്ക് ഇരിക്കാുള്ള സൗകര്യം ഒരുക്കിയത്. സിനിമപ്രവർത്തകർ മാത്രമല്ല ജനങ്ങളുടെ ഒരു വലിയ നിര തന്നെ വിവാഹ വേദിയിൽ തടിച്ചു കൂടിയിരുന്നു. ഹാളിന് പുറത്ത് ഉന്തും തള്ളുമായി. പത്തരയോടെ ഗതാഗതം സ്തംഭിച്ചിരുന്നു. ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കായി രണ്ട് അസിസ്റ്റന്റ് കമ്മീഷണറുമാരും 25 പോലീസുകാരും അന്ന് അവിടെ എത്തിയിരുന്നു.
വിവാഹം പലരും ഹാളിൽ ക്രമീകരിച്ചിരുന്ന ടെലിവിഷനിലൂടെയായിരുന്നു കണ്ടിരുന്നത്. വിവാഹ ചടങ്ങുകൾ നടക്കുന്ന ഹാളിന്റെ ഒരു വശം പ്രത്യേകമായി സിനിമക്കാർക്കായി സജ്ജീകരിച്ചിരുന്നു. കല്യാണത്തിന് സദ്യ വിളമ്പിയിരുന്നതിന്റെ ആവേശത്തിലായിരുന്നു അന്ന് ഫാൻസ്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നീടുമ്പോഴും ഇന്നും ആവേശത്തിലാണ് പ്രേക്ഷകർ.
വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേതെങ്കിലും മോഹൻലാലിന്റെ വലിയ ആരാധികയായിരുന്നു സുചിത്ര. സഹോദരിയുടെ മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് സുചിത്രയുടെ സഹോദരനും നിർമ്മാതാവുമായ സുരേഷ് ബാലാജിയായിരുന്നു ഒരിക്കൽ വെളിപ്പെടുത്തിയത്.
ഇന്ന് സിനിമ തിരക്കുകൾക്ക് അവധി നൽകി ചെന്നൈയിലെ വസതിയിൽ കുടുംബത്തിനൊപ്പമാണ് ലാലേട്ടൻ. സർക്കാരിനോടൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുന്നിൽ തന്നെ താരവുമുണ്ട്.ഫോണിലൂടെ അദ്ദേഹം ആരോഗ്യപ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോട കാത്തിരിക്കുന്നത് മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബികടലിന്റെ സിംഹത്തിന് വേണ്ടിയാണ്. ജീത്തു ജോസഫ് ചിത്രമായ റാമും അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications