കൂടെയുണ്ടാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു, കണ്ണ് നിറഞ്ഞ് പോയ നിമിഷം, കൊച്ചുകലാകാരന് സഹായം
ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായ പേരുകളിൽ ഒന്നാണ് നടൻ മോഹൻലാലിന്റേത്. മോശമായ അവസ്ഥയിലൂടെ നാട് നീങ്ങുമ്പോൾ തന്റെ സഹപ്രവർത്തകർക്കും പ്രിയപ്പെട്ടവർക്കും കൈ താങ്ങായി ലാലേട്ടൻ കൂടെയുണ്ട്. അദ്ദേഹം അടുത്ത് ഇല്ലെങ്കിലും ഫോണിലൂടെ പ്രിയപ്പെട്ടവരെ ബന്ധപ്പെടുകയും അവർക്ക് ആവശ്യമായ സഹായം അദ്ദേഹം വീടുകളിൽ എത്തിച്ചു കൊടുക്കാറുമുണ്ട്. ഇപ്പോഴിത കുഞ്ഞ് കലാകാരന് കൈ സഹായവുമായി ലാലേട്ടൻ. ലോക്ക് ഡൗൺ കാലത്ത് ജീവിതം വഴിമുട്ടി പോയ ഒരു കുഞ്ഞ് കലാകാരൻ വിനയിനാണ് സഹായവുമായി ലാലേട്ടൻ എത്തിയിരിക്കുന്നത്.

വിനിയ് തന്നെയാണ് ലാലേട്ടൻ തന്നെ ഫോണിൽ വിളിച്ചക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്. ഒരു ടിക് ടോക്ക് വീഡിയോയിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഒരിക്കലും മറക്കാനാവാത്ത ദിവസമെന്നാണ് വിനയ് പറയുന്നത്. ഫോണിൽ കൂടി അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോൾ എന്ത് പറയണമെന്നറിയാതെ ഞെട്ടലായിരുന്നു. കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു. ലാലേട്ടൻ വാക്കുകൾ തനിയ്ക്ക് വല്ലാത്തൊരു ബലം നൽകിയെന്നും വിനയ് വീഡിയോയി പറയുന്നുണ്ട്.
നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനു പഴയടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയ് യുടെ കഥ പുറം ലോകം അറിയുന്നത്. ജീവിതത്തിൽ തനിച്ചായി പോയ കുട്ടിയുടെ പോരാട്ടത്തിന്റെ കഥയായിരുന്നു ബിനു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. തുടർന്നാണ് ലാലേട്ടൻ ഈ കൊച്ചുകലാകാരനെ വിളിക്കുന്നത്.
ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിനയ്ന് മാതാപിതാക്കളെ നഷ്ടപ്പെടുന്നത്. ശേഷം എട്ടാം ക്ലാസ് വരെ ബന്ധു വീട്ടിൽ വളർന്നു. അവിടെ നിൽക്കാൻ കഴിയാതെ വന്നപ്പോൾ മുംബൈയിലേയ്ക്ക് നാട് വിടുകയായിരുന്നു സിനിമ മോഹം മനസിൽ കയറിയ വിനയ് പകൽ മുഴുവൻ സെറ്റുകളിൽ കയറി ഇറങ്ങി നടക്കുകയായിരുന്നു. രാത്രി റെയിൽവേ സ്റ്റേഷനിലും മറ്റും കഴിച്ചു കൂട്ടുകയായിരുന്നു. രണ്ട് വർഷക്കാലം വിനയ് യുടെ ജീവിതം ഇങ്ങനെയായിരുന്നു. തുടർന്ന് നാട്ടിലെത്തി ഓപ്പൺ സ്കൂൾ വഴി പത്താം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചു. ലോട്ടറി വിറ്റു കിട്ടുന്ന രൂപ കൊണ്ടാണ് വീട്ടുവാടകയും പഠന - ജീവിത ചിലവുകളും നടത്തിയിരുന്നത്. ലോട്ടറി വിൽപ്പനയ്ക്കൊപ്പവും സിനിമ മോഹം ഈ കുഞ്ഞ് മനസ്സിലുണ്ടായിരുന്നു.
ഇതിനിടെ, ലോനപ്പന്റെ മാമ്മോദീസ, കൽക്കി, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചിരുന്നു. ജിജോ ജോസഫിന്റെ 'വരയൻ' എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടാവുന്ന വേഷവും കിട്ടി. ഇങ്ങനെ ജീവിക്കവെയായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ലോട്ടറി വിൽപ്പന നിർത്തുകയും ചെയ്തു. അതോടെ വരുമാനം പൂർണമായി അടഞ്ഞു. എന്നാൽ പ്രതിബന്ധങ്ങൾക്കൊന്നും തന്നെ തളർത്താൻ ആകില്ലെന്നാണ് ഈ കൊച്ചു താരം പറയുന്നത്. സിനിമയിലെ തന്റെ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് വിനയ്.


Click it and Unblock the Notifications