ചന്ദ്രോത്സവത്തിൽ മോഹൻലാൽ വാങ്ങിയ പ്രതിഫലം കേട്ടാൽ വിശ്വസിക്കില്ല; മണിക്ക് ഒറ്റ വാശി; നിർമാതാവ്
മലയാള സിനിമയിൽ താരങ്ങളുടെ പ്രതിഫലം അടുത്തിടെ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. നടീനടൻമാർ അമിതമായ തുക ഈടാക്കുന്നു എന്ന് പറഞ്ഞ് നിർമാതാവ് ജി സുരേഷ് കുമാർ ഉൾപ്പെടെ രംഗത്ത് വന്നു. വലിയ പ്രതിഫലം വാങ്ങുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പും നൽകി. ഇതിനിടെ നടിമാർക്ക് ലഭിക്കുന്ന പ്രതിഫലം നടൻമാരേക്കാൾ തുച്ഛമാണെന്ന ആക്ഷേപവുമായി നടി അപർണ ബാലമുരളി രംഗത്ത് വന്നു. പ്രതിഫലം സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ച് വർഷത്തിനുള്ളിൽ മലയാളം സിനിമാ വ്യവസായത്തിനും താരങ്ങളുടെ പ്രതിഫലത്തിലും വന്ന മാറ്റങ്ങൾ ചെറുതല്ല. ഇതേക്കുറിച്ച് നിർമാതാവ് സന്തോഷ് ദാമോദരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കലാഭവൻ മണിയും മോഹൻലാലും തന്റെ സിനിമകൾക്ക് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. കലാഭവൻ മണിയുടെ വാൽക്കണ്ണാടി, മോഹൻലാലിന്റെ ചന്ദ്രോത്സവം എന്നീ സിനിമകൾ നിർമ്മിച്ചത്. ഇദ്ദേഹമാണ്.

മണി അവസാനത്തെ പേയ്മെന്റ് പോലും വാങ്ങാതെയാണ് പോയത്. വൈകുന്നേരം ഷൂട്ട് കഴിഞ്ഞ് എന്റെ റൂമിൽ വന്ന് യാത്ര പറഞ്ഞ് ഓടുകയായിരുന്നു പുള്ളി. ചെക്ക് കൊടുത്തിട്ട് പോലും വാങ്ങിയില്ല. അന്ന് പറഞ്ഞ് കേട്ടത് പാട്ട് പാടുന്നതിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് മണിയാണെന്നാണ്. പുള്ളിക്കതൊരു വാശിയായിരുന്നു. അന്ന് മലയാളത്തിൽ പാടുന്നവരേക്കാൾ ഒരു രൂപയെങ്കിലും കൂടുതൽ മണി വാങ്ങിക്കും.
പക്ഷെ തന്റെ കൈയിൽ നിന്ന് സിനിമയിൽ പാടിയതിനും പൈസ വാങ്ങിയിട്ടില്ലെന്ന് സന്തോഷ് ദാമോദരൻ ഓർത്തു. എന്റെ സിനിമയിൽ അഭിനയിച്ച രണ്ട് നായകൻമാരാണ് പ്രതിഫലത്തിൽ അവസാനത്തെ തുക വാങ്ങിക്കാതെ പോയത്. കലാഭവൻ മണിയും മോഹൻലാലുമാണതെന്നും സന്തോഷ് ദാമോദരൻ വ്യക്തമാക്കി.

അഞ്ചോ ആറോ ലക്ഷം രൂപയാണ് മണി അന്ന് വാങ്ങുന്ന പ്രതിഫലം. അന്നൊന്നും അവർക്ക് വലിയ പ്രതിഫലമില്ല. ഞാൻ ചന്ദ്രോത്സവം ചെയ്യുമ്പോൾ മോഹൻലാലിന് കൊടുത്ത പ്രതിഫലം പറഞ്ഞാൽ വിശ്വസിക്കില്ല. കഴിഞ്ഞ പത്ത് വർഷം കൊണ്ടാണ് പ്രതിഫലത്തിൽ മാറ്റം വന്നത്. തുടക്കക്കാർ പോലും 25 ലക്ഷത്തോളമാണ് ഇന്ന് വാങ്ങുന്ന പ്രതിഫലമെന്നും നിർമാതാവ് ചൂണ്ടിക്കാട്ടി. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് സന്തോഷ് ദാമോദരൻ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
2002 ലാണ് വാൽക്കണ്ണാടി റിലീസ് ചെയ്യുന്നത്. കലാഭവൻ മണി, ഗീതു മോഹൻദാസ് എന്നിവരാണ് സിനിമയിൽ പ്രധാനവേഷം ചെയ്തത്. സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങളും സന്തോഷ് ദാമോദരൻ പങ്കുവെക്കുന്നുണ്ട്. സിനിമയുമായി നല്ല രീതിയിൽ കലാഭവൻ മണി സഹകരിച്ചെന്ന് വ്യക്തമാക്കിയ നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷം നടന്റെ ജീവിതത്തെ ഒരുപരിധിവരെ ബാധിച്ചെന്നും അഭിപ്രായപ്പെട്ടു.
2005 ലാണ് ചന്ദ്രോത്സവം റിലീസ് ചെയ്യുന്നത്. മോഹൻലാൽ, മീന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് രഞ്ജിത്താണ്. ഇന്ന് കോടികളാണ് മോഹൻലാലിന്റെ പ്രതിഫലം. സിനിമയുടെ ബഡ്ജറ്റ് അനുസരിച്ച് 4 കോടിക്കും 18 കോടിക്കും ഇടയിലാണ് മോഹൻലാൽ ഇന്ന് വാങ്ങുന്ന പ്രതിഫലം. തമിഴ് ചിത്രം ജയ്ലറിൽ അഭിനയിക്കാൻ എട്ട് കോടി രൂപയാണ് മോഹൻലാൽ വാങ്ങിയതെന്ന് അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു.


Click it and Unblock the Notifications