'കള്ളം പറയാൻ ചേട്ടന് അറിയില്ല... ദേഷ്യപ്പെടുകയുമില്ല, അതുപോലെ ബോറടിക്കുന്നെന്ന് നമ്മൾ പറയാൻ പാടില്ല'; സുചിത്ര
അന്നും ഇന്നും എപ്പോഴും മലയാളികൾക്ക് താരാരാധന നഷ്ടപ്പെടാത്ത അഭിനയ പ്രതിഭയാണ് മോഹൻലാൽ. എഴുത്തുകാരന്റെ ചിന്തയിൽ നിന്ന് പ്രേക്ഷകന്റെ ഹൃദയത്തിലേക്കുള്ള വളരെ ചുരുങ്ങിയ യാത്രയാണ് ലാലേട്ടൻ. ശിലയിൽ കൊത്തിവെച്ച ശില്പങ്ങൾക്ക് ജീവൻ നൽകുന്നത് പോലെ മഹാരഥന്മാർ രചിച്ച കഥാപാത്രങ്ങൾക്ക് ജീവൻ വെപ്പിക്കുന്ന മഹാപ്രതിഭ. എത്ര പുതിയ പ്രതിഭകൾ വന്നാലും മോഹൻലാലിന് കൊടുക്കുന്ന സ്നേഹത്തിൽ മലയാളികൾ കുറവ് വരുത്താറില്ല. നടൻ എന്നതിൽ നിന്നും മാറി സംവിധായകന്റെ വേഷമണിഞ്ഞ് മോഹൻലാൽ തിയേറ്ററിലേക്ക് എത്തിക്കാൻ പോകുന്ന ബറോസ് കാണാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
അതേസമയം ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം പ്രണവ് മോഹൻലാൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വർഷങ്ങൾക്കുശേഷമെന്ന വിനീത് ശ്രീനിവാസൻ സിനിമ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചു. ഹൃദയത്തിനുശേഷം വിനീതും പ്രണവും കൂടെ ധ്യാനും ഉള്ള സിനിമ എന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ വലിയ ഹൈപ്പ് സിനിമയ്ക്കുണ്ടായിരുന്നു.

പ്രതീക്ഷയ്ക്ക് ഒത്തവണ്ണം സിനിമ നിലവാരം പുലർത്തിയെന്നാണ് സിനിമ കണ്ടവരും അഭിപ്രായപ്പെട്ടത്. സിനിമയിൽ അഭിനയിക്കും എന്നല്ലാതെ അതിന്റെ പ്രമോഷനോ സിനിമാ കാണാനോ ഒന്നും പ്രണവ് താൽപര്യം കാണിക്കാറില്ല. ഇത്തവണ മകന്റെ സിനിമ കാണാൻ സുചിത്ര മോഹൻലാലും എത്തിയിരുന്നു. ചില ഓഡിയോലോഞ്ച്, സക്സസ് പാർട്ടികളിൽ ഭർത്താവ് മോഹൻലാലിനൊപ്പം മാത്രമാണ് സുചിത്ര പ്രത്യക്ഷപ്പെടാറുള്ളത്.
അടുത്തൊന്നും ഒറ്റയ്ക്ക് ഒരു അഭിമുഖം മാധ്യമങ്ങൾക്ക് നൽകിയിട്ടുമില്ല. എന്നാൽ ഇപ്പോഴിതാ സുചിത്ര മോഹൻലാൽ ആദ്യമായി ഒരു അഭിമുഖത്തിൽ ഒറ്റയ്ക്ക് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മക്കളെ കുറിച്ചും ഭർത്താവിനെ കുറിച്ചുമെല്ലാം സുചിത്ര സംസാരിച്ചു.
അഭിമുഖത്തിൽ സംസാരിക്കവെ മോഹൻലാലിനെ കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മോഹൻലാലിൽ ഇഷ്ടപ്പെട്ടത് എന്താണെന്ന ചോദ്യത്തിന് താരപത്നി നൽകിയ മറുപടി ഇതിനോടകം ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. കള്ളം പറയാൻ അറിയാത്ത വ്യക്തിയാണ് മോഹൻലാൽ എന്നാണ് സുചിത്ര പറയുന്നത്. കള്ളം പറയാൻ ചേട്ടന് അറിയില്ല. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുപോലെ ദേഷ്യപ്പെടുകയുമില്ല. പിന്നെ ഞാനായിരിക്കും അങ്ങോട്ട് പോയി വഴക്കുണ്ടാക്കുന്നത്.
ചേട്ടന്റെ സൈഡിൽ നിന്നും ദേഷ്യമെന്ന് പറയുന്നത് വരില്ല. അതുപോലെ ബോറടിക്കുന്നുവെന്ന് നമ്മൾ പോലും പറയാൻ പാടില്ല. അങ്ങനെ പറഞ്ഞാൽ എന്താണീ ബോറടിക്കുന്നതെന്ന് ചോദിക്കും. അങ്ങനെ കുറേ ക്വാളിറ്റീസുണ്ട് എന്നാണ് സുചിത്ര പറഞ്ഞത്. മോഹൻലാൽ ഒരു ശാന്ത സ്വഭാവക്കാരനാണ് എന്നത് കുടുംബാംഗങ്ങൾ മാത്രമല്ല താരത്തെ അടുത്ത് പരിചയമുള്ളവരെല്ലാം പറയുന്ന കാര്യമാണ്.

ഒരു കാര്യത്തോടും താൽപര്യകുറവ് കാണിക്കാറില്ലെന്നും മോശം ഭക്ഷണം പോലും ആസ്വദിച്ച് കഴിക്കുന്ന വ്യക്തിയാണെന്നും സഹപ്രവർത്തകർ അടക്കം പറഞ്ഞിട്ടുണ്ട്. അതുപോലെ മോഹൻലാലിന്റെ അഭിനയവുമായി പ്രണവിനെ താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും സുചിത്ര ഇതേ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു. എല്ലാ സിനിമയും നന്നായി സംഭവിക്കണമെന്നില്ലല്ലോ. ചിലത് നന്നാവും ചിലത് നന്നാവില്ല.
ഒരു അഭിനേതാവ് എന്ന നിലയിൽ ചേട്ടന്റെ കൂടെയാണ് എല്ലാവരും അവനെ താരതമ്യം ചെയ്യുന്നത്. അതൊരിക്കലും ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. ചേട്ടൻ ആദ്യത്തെ സിനിമ ചെയ്യുന്നത് ഒരു നെഗറ്റീവ് വേഷമാണല്ലോ. അത് വളരെ കൺവിങ്ങായിരുന്നു. ഞാൻ ഉൾപ്പടെ ആർക്കും ഇഷ്ടമല്ലായിരുന്നു. എല്ലാവരും വെറുത്തിരുന്നു ആ കഥാപാത്രം.
കാരണം അത്രയും നന്നായി ചെയ്തിരുന്നു. പക്ഷെ എല്ലാവരും അങ്ങനെ ചെയ്യണം എന്നില്ലല്ലോ. കുട്ടികൾ നടക്കാൻ പഠിക്കുന്നത് വീണിട്ടാണല്ലോ. അതുപോലെയാണിതും എന്നായിരുന്നു താരപത്നിയുടെ മറുപടി. വർഷങ്ങൾക്കുശേഷം സിനിമയ്ക്ക് വേണ്ടി പ്രണവ് ഡബ്ബ് ചെയ്യുന്നതുകണ്ട് സുചിത്ര അത്ഭുതപ്പെട്ട് നോക്കിനിന്നതിനെ കുറിച്ച് വിനീത് തന്നെ പ്രമോഷനിടെ സംസാരിക്കവെ പറഞ്ഞിരുന്നു. മലയാളം എഴുതാൻ വശമില്ലാത്തയാളാണ് പ്രണവ് മോഹൻലാൽ.


Click it and Unblock the Notifications