'എന്റെ ശരീരഭാരത്തെ കുറിച്ച് വീട്ടുകാരെക്കാൾ ആശങ്കപ്പെട്ടത് നാട്ടുകാർ', മനസ് തുറന്ന് മോണിക്ക ലാൽ!
മലയാള സിനിമയിൽ നടൻ, സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലെല്ലാം ശോഭിച്ച് നിൽക്കുന്ന വ്യക്തിയാണ് ലാൽ. അച്ഛന്റെ പാത പിന്തുടർന്ന് ലാലിന്റെ മകൻ ജീൻ പോൾ സിനിമയിലേക്ക് എത്തിയെങ്കിലും മകൾ മോണിക്കയ്ക്ക് സിനിമയോട് കമ്പമില്ല. 2018ൽ ആയിരുന്നു മോണിക്കയുടെ വിവാഹം. അലനാണ് മോണിക്കയുടെ ഭർത്താവ്. മോണിക്കയുടെ വിവാഹ ചിത്രങ്ങളും, വിവാഹ നിശ്ചയ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭാവന, ആസിഫ് അലി, സുരേഷ് കൃഷ്ണ, ആശാ ശരത്, സിബി മലയിൽ, ഹരിശ്രീ അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇപ്പോൾ ഒരു മകൻ കൂടിയുണ്ട് മോണിക്കയ്ക്ക്. സിനിമാ നടന്റെ മകളാണെങ്കിലും ശരീരത്തിന് അമിത ഭാരം വെയ്ക്കുമ്പോൾ കമന്റുകൾക്ക് കുറവുണ്ടാകാറില്ലെന്നാണ് മോണിക്ക ലാൽ പറയുന്നത്. ഒപ്പം പ്രസവശേഷം ഉയർന്ന അമിതഭാരം എങ്ങനെ കുറച്ചുവെന്നതിനെ കുറിച്ചും മോണിക്ക തുറന്ന് പറഞ്ഞു. തനിക്ക് ഭക്ഷണം വീക്ക്നെസ്സാണെന്നും വിദേശത്ത് നിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഭാരം 85 കിലോ ആയിരുന്നുവെന്നും ബോഡി ഷെയ്മിങ് കമന്റുകൾ സമൂഹത്തിൽ നിന്ന് നിരവധി കേട്ടിട്ടുണ്ടെന്നും മോണിക്ക ലാൽ പറഞ്ഞു. ഒരു വർഷം കൊണ്ടാണ് നാട്ടിൽ തിരിച്ചെത്തിയ മോണിക്ക 32 കിലോ കുറച്ച് 53ൽ എത്തിയത്.

'85 കിലോയുടെ ലുക്കുമായി നാട്ടിലെത്തിയപ്പോൾ ആത്മവിശ്വാസത്തിന് അൽപം ഇളക്കം തുടങ്ങി. കുട്ടിക്കാലം തൊട്ടേ നല്ല വണ്ണമുണ്ട്. ബ്രിട്ടനിൽ എത്തിയപ്പോൾ കുറച്ചുകൂടി എന്നുമാത്രം. എന്റെ കസിനും ഞാനും ഒന്നിച്ച് കളിച്ച് വളർന്നവരാണ്. അവൾ മെലിഞ്ഞ പ്രകൃതമാണ്. ബന്ധുക്കളൊക്കെ അവളെ നല്ല സുന്ദരിയാണല്ലോ എന്നൊക്കെ പറയുമ്പോൾ എന്നെക്കുറിച്ച് പറയാത്തതിൽ ഉള്ളിൽ ചെറിയ വിഷമം വരും. അങ്ങനെ കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മുറിവുകളിലേക്കാണ് എന്തൊരു വണ്ണമാ, എന്തു ഭാവിച്ചാണ്? തുടങ്ങിയ കമന്റുകൾഡ കൂടി വരും. ചെറുതായി വിഷമം തോന്നിയിരുന്നു ശേഷമാണ് വണ്ണം കുറക്കാനുള്ള തീരുമാനത്തിൽ എത്തിയത്'

'വണ്ണം ഞങ്ങളുടെ വീട്ടിൽ ഒരു പ്രശ്നമേയല്ല. ചേട്ടൻ ജീൻ ഇപ്പോൾ വണ്ണം കുറച്ചതാണ്. ഭർത്താവ് അലൻ സെഞ്ച്വറിയിലെത്തിയിരുന്നു. നൂറ് കിലോയിൽ നിന്നാണ് ഇപ്പോഴുള്ള ലുക്കിൽ എത്തിയത്. അലൻ പൈലറ്റാണ്. സിനിമാ നിർമാണ രംഗത്തും സജീവമാണ്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമില്ല. ഹാപ്പിയായി ജീവിക്കണമെന്നേയുള്ളൂ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ല. മറ്റെന്തിലും വലുത് എന്റെ കുടുംബമാണ്. ഭർത്താവ്, മകൻ ഞങ്ങളുടെ രണ്ടാളുടെയും കുടുംബം. ഫ്രണ്ട്സിനൊപ്പം പുറത്ത് പോണോ വീട്ടിൽ ഫാമിലിക്കൊപ്പം ഇരിക്കണോ എന്നു ചോദിച്ചാൽ വീട് മതി എന്നേ ഞാൻ പറയൂ. അങ്ങനെയൊരു ഫ്രണ്ട്‌ലി മൂഡാണ് വീട്ടിൽ. ഭക്ഷണം കുറച്ചിട്ടുള്ള ഒരു പരിപാടിക്കും ഇല്ല. ജിമ്മിൽ പല തവണ പോയിട്ടുള്ളതാണ്. പക്ഷേ പകുതിക്ക് വെച്ച് ഉപേക്ഷിക്കും' മോണിക്ക ലാൽ പറയുന്നു.

കിക്ക് ബോക്സിങിലേക്ക് തിരിഞ്ഞതെങ്ങനെയെന്നും മോണിക്ക ലാൽ വെളിപ്പെടുത്തി. ചേട്ടന്റെ സുഹൃത്താണ് മോണിക്കയെ ബോക്സിങിലേക്ക് എത്തിച്ചത്. 'ബോക്സിങ് കൊണ്ട് മാത്രമാണ് മോണിക്ക ഒരു വർഷത്തിനുള്ളിൽ 52 കിലോ കുറച്ചത്. നമ്മളൊരു വിദ്യ പഠിച്ച സ്ഥിതിക്ക് അത് കൂടുതൽ പേരിൽ എത്തിക്കണമല്ലോ. അതിനായിട്ടാണ് കിക്ക് ബോക്സിങ് പരിശീലന സെന്റർ തുടങ്ങിയത്. കിക് ബോക്സിങ് തുടങ്ങിയ ആദ്യ ദിവസങ്ങളിൽ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല. പ്രാക്ടീസ് തുടങ്ങി അഞ്ച് മിനിറ്റ് കഴിയുമ്പോഴേക്കും തളരും. പക്ഷേ വിട്ടില്ല. കട്ടയ്ക്ക് പ്രാക്ടീസ് തുടർന്നു. കരാട്ടെയും തായ്കൊണ്ടയും സ്കൂൾ കാലത്ത് പഠിച്ചിട്ടുണ്ട്. ആസിഫ് അലി, അപർണ ബാലമുരളി, അരുൺ കുര്യൻ, ബാലു വർഗീസ്, ജീൻ പോൾ ലാൽ എന്നിവരൊക്കെ ഞങ്ങൾക്കൊപ്പം ജോയിൻ ചെയ്തവരാണ്. സുപ്രിയ മേനോന് എന്റെ ഹെഡ് കോച്ച് ജോഫിൽ ചേട്ടൻ വീട്ടിൽ പോയി ട്രെയിനിങ് കൊടുക്കുന്നുണ്ടായിരുന്നു' മോണിക്ക പറയുന്നു.


Click it and Unblock the Notifications