'വിഷമങ്ങൾ പറഞ്ഞ് തീർക്കാനോ കെട്ടിപിടിച്ച് കരയാനോ അമ്മയുണ്ടായിരുന്നില്ല'; മാതൃദിനത്തിൽ സീമ ജി നായരുടെ കുറിപ്പ്!
സീമ.ജി.നായർ മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയ വേഷങ്ങളിലൂടെ അന്നും ഇന്നും സജീവസാന്നിധ്യമാണ്. നടി എന്ന നിലയിൽ മാത്രമല്ല നന്മ വറ്റാത്ത ഒരു മനസിന്റെ ഉടമയെന്ന നിലയിൽ കൂടിയാണ് സീമയെ മലയാളികൾ സ്നേഹിക്കുന്നത്.
തന്റെ പരിമിതികൾക്കപ്പുറത്തേക്ക് കടന്നുചെന്ന് വേദനിക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ പ്രത്യാശയുടെയും കരുതലിന്റെയും സാന്നിധ്യമാകാൻ സീമയ്ക്ക് കഴിയാറുണ്ട്. സീമയുടെ സ്നേഹം ഏറ്റവുവാങ്ങിയ നിരവധി നിരാലംബരുണ്ട്.
രോഗത്തിന്റെയും കഷ്ടപ്പാടുകളുടെയും ചുഴികളിലകപ്പെട്ട മനുഷ്യരെ സഹായിക്കാൻ സ്വന്തം അധ്വാനവും സമയവും മാറ്റി വെക്കുമ്പോൾ തിരിച്ച് എന്തെങ്കിലും കിട്ടുമെന്ന് സീമ പ്രതീക്ഷിക്കുന്നില്ല. തന്നെക്കൊണ്ടാകുന്നത് ചെയ്യുക എന്നത് മാത്രമാണ് സീമയുടെ ഉദ്ദേശം.
തനിക്ക് ചുറ്റും ജീവിക്കുന്ന നിരവധി മനുഷ്യരുടെ കണ്ണീരൊപ്പന്ന സീമ തന്റെ അമ്മയെ കുറിച്ച് മാതൃദിനത്തിൽ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. താങ്ങാവേണ്ടിയിരുന്ന കാലത്ത് അമ്മയെ നഷ്ടപ്പെട്ടതിനെ കുറിച്ചാണ് സീമ എഴുതിയിരിക്കുന്നത്.

'എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു.. ഇന്ന് മദർസ് ഡേ.... അമ്മമാരുടെ ദിവസം... അമ്മമാർക്ക് അങ്ങനെയൊരു ദിവസമുണ്ടോ.. എന്നും അമ്മമാരുടെ ദിവസമാണ്. മാതാ പിതാ ഗുരു ദൈവം എന്ന് പറയുമ്പോൾ.. അമ്മയിൽ നിന്നാണ് തുടങ്ങുന്നത്..'
'എല്ലാം അമ്മയിൽ നിന്നാണ് തുടങ്ങുന്നത്.. എന്റെ ജീവിതത്തിൽ അമ്മയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ വേണ്ടിയിരുന്ന അവസരത്തിലാണ് കാൻസറിന്റെ പിടിയിൽ അമ്മയുടെ ജീവൻ നഷ്ടപ്പെടുന്നത്. കഠിനമായ വഴികളിലൂടെ ഞാൻ നടന്ന് നീങ്ങുമ്പോൾ ആ നെഞ്ചിൽ ഒന്ന് ചേർന്നിരിക്കാൻ...'
'അമ്മയുടെ തലോടൽ ഒന്നേൽക്കാൻ മനസിലെ വിഷമങ്ങൾ പറഞ്ഞ് തീർക്കാൻ ഒന്ന് പൊട്ടിക്കരയാൻ അമ്മയുണ്ടായിരുന്നില്ല. അമ്മ ഇല്ലാതെ വരുമ്പോഴാണ് ആ ശൂന്യത എത്രത്തോളം വലുതാണെന്നറിയുന്നത്.'

'അമ്മയല്ലാതൊരു ദൈവമില്ല.. അമ്മയുടെ ത്യാഗത്തോളം വലുതൊന്നുമില്ല.. അമ്മയെ ഓർക്കാതെ ഒരു നിമിഷം എന്റെ ജീവിതത്തിൽ കടന്നുപോവുന്നില്ല.. അമ്മയുടെ മകളായി ജനിച്ച അഭിമാനത്തിൽ നിർത്തുന്നു.. ലോകത്തുള്ള എല്ലാ അമ്മമാർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു...' എന്നായിരുന്നു സീമയുടെ കുറിപ്പ്.
ഒപ്പം അമ്മയുടെ ചിത്രവും കുഞ്ഞ് ജനിച്ച ശേഷമുള്ള തന്റെ ഒരു പഴയ ചിത്രവും സീമ തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ഒരിക്കൽ സീമ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. 'വലിയ സാമ്പത്തികമുള്ള കുടുംബമായിരുന്നില്ല ഞങ്ങളുടേത്.'
'എന്റെ അമ്മ ചേർത്തല സുമതി ഒരു നാടക നടിയായിരുന്നു. ഒരു ദിവസം അമ്മയ്ക്ക് നൂറു രൂപയാണ് പ്രതിഫലം കിട്ടുന്നതെങ്കിൽ ആരുടെയെങ്കിലും കൈയിൽ നിന്ന് അഞ്ഞൂറോ ആയിരമോ കൂടി കടം വാങ്ങിക്കൊണ്ടാകും അമ്മ വീട്ടിൽ വരുന്നത്. അത് മുഴുവൻ ചെലവാക്കുന്നത് അമ്മയോട് വിഷമം പറയുന്ന മറ്റുള്ള മനുഷ്യർക്ക് വേണ്ടിയാണ്.'

'ഞങ്ങൾക്ക് ഓടിട്ട രണ്ട് മുറിയെങ്കിലുമുള്ള ഒരു സ്വന്തം വീട് ഉണ്ടാകുന്നത് മുണ്ടക്കയം വിട്ട് പോരുന്നതിന് കുറച്ചു കാലം മുമ്പ് മാത്രമാണ്. അതു വരെ അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ കാശൊക്കെ മറ്റുള്ളവരുടെ കല്യാണം നടത്തിക്കൊടുക്കാനും ചികിത്സാച്ചെലവിനും വേണ്ടി കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നു.'
'നമ്മൾ സമ്പാദിക്കുന്നത് നമ്മളുടെ മക്കൾക്ക് അല്ലെങ്കിൽ നമ്മുടെ കുടുംബത്തിന് എന്നൊന്നും അമ്മയ്ക്കുണ്ടായിരുന്നില്ല. അമ്മയുടെ ആ സ്വഭാവമാണ് എനിക്ക് കിട്ടിയിരിക്കുന്നത്' എന്നാണ് സീമ പറഞ്ഞത്.

സന്നദ്ധ സഹായങ്ങൾ തന്നാൽ കഴിയും വിധം പലപ്പോഴായി ചെയ്തതിന്റെ പേരിൽ ആരോപണങ്ങൾ നിരവധി കേൾക്കേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് സീമ. ജി.നായർ.
അന്തരിച്ച നടി ശരണ്യ ശശി കാൻസർ ബാധിതയായപ്പോൾ ചികിത്സയ്ക്ക് പണം കണ്ടെത്താനും മറ്റുമായി ഓടി നടന്നത് സീമ തന്നെയായിരുന്നു.
സീമയുടെ സഹായത്തോടെയും പ്രയത്നത്തോടെയുമാണ് ശരണ്യയ്ക്കും കുടുംബത്തിനും താമസിക്കാൻ സ്നേഹ സീമ എന്ന ഭവനം ഒരുങ്ങിയത്. ശരണ്യയുടെ മരണശേഷം നിരവധി പേർ സീമയെ കരി വാരി തേൽക്കാൻ ശ്രമിച്ചിരുന്നു.


Click it and Unblock the Notifications