അഭിനയമാണെന്നത് മറന്നുപോയ നിമിഷങ്ങൾ; പ്രേക്ഷക മനസിൽ ഇന്നും നോവായി അവശേഷിക്കുന്ന അമ്മ കഥാപാത്രങ്ങൾ!
റിയലിസ്റ്റിക്ക് സിനിമകളുടെ കടന്നുവരവോടെ മലയാള സിനിമ അടിമുടി മാറി. ഇന്ന് കേരളത്തിൽ ഇറങ്ങുന്ന സിനിമകളാണ് മറ്റ് ഭാഷകളിലെ സിനിമാപ്രവർത്തകർക്ക് പോലും ടെക്സ്റ്റ്ബുക്കായി മാറുന്നത്. അതേസമയം കാലത്തിന് അനുസരിച്ച് കഥയും കഥാപരിസരവും കഥാപാത്രങ്ങളുമെല്ലാം മാറിയപ്പോൾ ആസ്വദകർക്ക് നഷ്ടപ്പെട്ട ചിലതുണ്ട്. അതിലൊന്നാണ് കാമ്പുള്ള അമ്മ കഥാപാത്രങ്ങൾ. വളരെ വിരളമായി മാത്രമെ ഇപ്പോൾ ഹൃദയസ്പർശിയായ അമ്മ കഥാപാത്രങ്ങളെ മലയാള സിനിമയിൽ കാണാൻ സാധിക്കൂ.
മാതൃദിനത്തിൽ പ്രേക്ഷക ഹൃദയങ്ങളെ സ്പർശിച്ചതും ഇന്നും നോവായി അവശേഷിക്കുന്നതുമായ ചില അമ്മ കഥാപാത്രങ്ങൾ ഇതാ... മലയാളത്തിലെ ഏറ്റവും മികച്ച ആന്തോളജി സിനിമകളിൽ ഒന്നായാണ് കേരള കഫെ ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്. എവിടെയൊക്കെയോ നമ്മളിൽ പലരും കണ്ടതും കാണാത്തതുമായ ജീവിതങ്ങളും മനുഷ്യവികാരങ്ങളും അത്രത്തോളം നന്നായി കേരള കഫെയിൽ ആവിഷ്കരിച്ചിരിക്കുന്നു.

എപ്പോഴും പ്രേക്ഷകരെ ചിരിപ്പിച്ചിരുന്ന സലിംകുമാറിന്റെ ചങ്ക് തകർക്കുന്ന പ്രകടനമായിരുന്നു സിനിമയിൽ ഏറ്റവും മികച്ച് നിന്നതിൽ ഒന്ന്. അൻവർ റഷീദ് വളരെ മനോഹരമായി അത് ഒപ്പിയെടുത്ത് അവതരിപ്പിച്ചിട്ടുണ്ട് ബ്രിഡ്ജ് എന്ന കൊച്ചുചിത്രത്തിൽ. സലിംകുമാറിന്റെ പ്രകടനം ആളുകളുടെ ഹൃദയം പൊള്ളിച്ചതിന് കാരണം നടന്റെ അമ്മയായി എത്തിയ ശാന്ത ദേവിയുടെ റിയലിസ്റ്റ്ക്ക് അഭിനയം കൊണ്ട് കൂടിയായിരുന്നു.
പടത്തിന്റെ അവസാനം കരഞ്ഞുകൊണ്ടാണ് ആളുകൾ തിയേറ്ററിൽ നിന്നും ഇറങ്ങിയത്. സലിംകുമാറിന്റെ മണികണ്ഠൻ എന്ന കഥാപാത്രം ശാന്തദേവി അവതരിപ്പിച്ച അമ്മയെ ഉപേക്ഷിച്ച് തിയേറ്ററിൽ നിന്ന് ഇറങ്ങുന്ന രംഗങ്ങളും മകൻ തിരിച്ച് വരുന്നതും പ്രതീക്ഷിച്ച് അനാഥയായി റെയിൽവേ സ്റ്റേഷനിൽ പൂച്ചക്കുട്ടിയുമായി അമ്മ ഇരിക്കുന്ന രംഗങ്ങളും നോവ് നൽകുന്നതാണ്.
1957ൽ മുതൽ മലയാള സിനിമയുടെ ഭാഗമായിരുന്ന മുതിർന്ന നടി ശാന്തദേവിയുടെ കരിയറിൽ സംഭവിച്ച മറ്റൊരു ഹൃദയസ്പർശിയായ കഥാപാത്രമായിരുന്നു നാടോടിക്കാറ്റിലെ മോഹൻലാലിന്റെ അമ്മ വേഷം. സിനിമയിൽ ഒരു സീനിൽ മാത്രമാണ് ദാസന്റെ അമ്മയായി ശാന്തദേവി എത്തുന്നത്. അസുഖം ബാധിച്ച കാലിൽ പ്ലാസ്റ്റിക് കവർ ചുറ്റി അലക്കിയ തുണിയുമായി വേച്ച് വേച്ച് നടന്ന് വരുന്ന ദാസന്റെ അമ്മ നാടോടിക്കാറ്റ് സിനിമ ഇഷ്ടപ്പെടുന്നവർക്കെല്ലാം പ്രിയപ്പെട്ട കഥാപാത്രമാണ്.
തന്റെ മകന്റെ വിജയങ്ങൾ കാണാൻ സാധിക്കാതെ പോയ അമ്മയായിരുന്നു. അമ്മയുടെ മരണവാർത്ത അറിഞ്ഞശേഷമുള്ള സീനിലെ മോഹൻലാലിന്റെ പ്രകടനം ഇന്നും സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ചിത്രത്തിലെ ഗേളിയോളം തന്നെ ഹൃദയം കീഴടക്കിയ കഥാപാത്രമാണ് പത്മിനി അവതരിപ്പിച്ച കുഞ്ഞൂഞ്ഞമ്മയെന്ന അമ്മ കഥാപാത്രം.

ഭർത്താവിന്റെയും ഏക മകളുടേയും മരണശേഷം ഒറ്റപെടൽ അനുഭവിക്കുന്ന കുഞ്ഞൂഞ്ഞമ്മയ്ക്ക് താൻ ജീവിക്കുന്നുവെന്ന തോന്നൽ വർഷങ്ങൾക്കുശേഷം ഉണ്ടായത് കൊച്ചുമകൾ ഗേളിയുടെ അപ്രതീക്ഷിതമായ വരവോടെയാണ്. എന്നാൽ അവളേയും വൈകാതെ മരണം പിടികൂടുമെന്ന സത്യം കുഞ്ഞൂഞ്ഞമ്മ അറിയുന്നു. ഗേളിയെ തിരികെ കൊണ്ടുപോകാൻ അവളുടെ പ്രിയപ്പെട്ട ഡാഡി എത്തുമ്പോൾ വീണ്ടും ആ വലിയ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ വീണ്ടും ഇരുട്ടിലാകുന്നു.
ഗേളിയേക്കാൾ ഒട്ടുമിക്ക പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടതും വേദനയായി മാറിയതും കുഞ്ഞൂഞ്ഞമ്മ എന്ന കഥാപാത്രമാണ്. അതുപോലെ ഹൃദയസ്പർശിയായതും നോവായി മാറിയതുമായ രണ്ട് കഥാപാത്രങ്ങളാണ് മഴത്തുള്ളികിലുക്കത്തിൽ ദിലീപിന്റെ കഥാപാത്രത്തിന്റെ വളർത്തമ്മമാരായി എത്തിയ അന്ന ടീച്ചറും ആലീസ് ടീച്ചറും. വളർത്ത് മകന് വേണ്ടി മരണം ഏറ്റുവാങ്ങിയ പോറ്റമ്മമാർ. വെറും പത്ത് മിനിറ്റ് സമയത്തെ പ്രകടനം കൊണ്ട് പ്രേക്ഷകരെ കണ്ണീരണിയിച്ച കഥാപാത്രമായിരുന്നു കന്മദത്തിൽ കെപിഎസി ലളിത അവതരിപ്പിച്ച യശോദാമ്മ.
മകനാണ് മുന്നിൽ നിൽക്കുന്നതെന്ന് തിരിച്ചറിയുമ്പോൾ മുതൽ ഒരമ്മയുടെ മുഴുവൻ വാത്സല്യവും കെപിഎസി ലളിതയുടെ ശരീരഭാഷയിലും മുഖഭാവത്തിലും കാണാമായിരുന്നു. എന്നാൽ പ്രേക്ഷകർ ഞെട്ടുന്നത് മകന് വർഷങ്ങൾക്ക് മുമ്പ് പറ്റിയൊരു തെറ്റ് കാരണം തളർന്ന് പോയ ഭർത്താവിനെ കുറിച്ച് ഓർക്കുമ്പോൾ ലളിതയുടെ മുഖത്തും ശരീരത്തിലും വരുന്ന ഭാവമാറ്റങ്ങൾ കാണുമ്പോഴാണ്. തിരക്കഥാകൃത്ത് പറയാനുദ്ദേശിച്ചത് ചുരുങ്ങിയ ഡയലോഗിലൂടെയും ബോഡി ലാഗ്വേജിലൂടെയും ലളിത മനോഹരമായി അവതരിപ്പിച്ചു. വിശ്വനാഥനും അമ്മയും എന്നും വിങ്ങുന്ന ഓർമയാണ് പ്രേക്ഷകർക്ക്.


Click it and Unblock the Notifications











