'നിനക്കൊരിക്കലും ഡബ്ബ് ചെയ്യാൻ പറ്റില്ലെന്ന് പലരും പറഞ്ഞു'; വിക്കിനെ കുറിച്ച് നടൻ കാർത്തിക് പ്രസാദ്!
ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽത്തന്നെ പ്രേക്ഷകമനസുകളില്‍ സ്ഥാനംപിടിച്ച പരമ്പരയിൽ ഒന്നാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാണ്.
മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ-സീരിയല്‍ രംഗത്തുണ്ട്. പക്ഷെ ആരാധക മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായ ശേഷമാണ്.

സീരിയല്‍ ജീവിതം ആരംഭിച്ച കാലത്ത് കാർത്തിക്കിന് ലഭിച്ച മിക്കവാറും വേഷങ്ങളെല്ലാം പുരാണ സീരിയലുകളിലായിരുന്നു. 2006ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി കാർത്തിക്ക് ഒരു കഥാപാത്രം ചെയ്യുന്നത്.
ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം ചെറിയ രീതിയില്‍ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും തേടിയെത്തിയത്. സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകളിലും വേഷങ്ങൾ ലഭിച്ചു. അന്നൊന്നും ഷര്‍ട്ടിട്ട് അഭിനയിക്കാനുള്ള ഭാഗ്യം കാർത്തിക്കിന് ഉണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ അന്നെല്ലാം കാർത്തിക്കിനെ കാണുമ്പോള്‍ നാട്ടുകാരുടേയും കൂട്ടുകാരുടേയും പ്രധാന ചോദ്യം നിനക്കൊരു ഷര്‍ട്ട് ഇട്ട് നടന്നൂടെ എന്നായിരുന്നുവെന്ന് കാർത്തിക്ക് പറയുന്നു.
ഇരുപതോളം വര്‍ഷമായിട്ട് മിനിസ്‌ക്രീനിലുണ്ടെങ്കിലും ഒരു ഐഡന്‍റിറ്റി തന്നത് മൗനരാഗമാണ്. ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതും മൗനരാഗത്തിലൂടെയാണ്. ഇപ്പോള്‍ പലരും ബൈജു എന്നാണ് വിളിക്കുന്നതുതെന്നും കാർത്തിക്ക് പറയുന്നു.
കഥാപാത്രത്തിന്‍റെ അവസ്ഥയില്‍ അല്ലാത്ത ആളാണെന്നറിയുമ്പോള്‍ ചില പ്രായമായവര്‍ക്കൊക്കെ സന്തോഷം വരുന്നത് കാണാമെന്നും അങ്ങനെയുള്ള ചില സ്‌നേഹം എപ്പോഴും ഊര്‍ജം തരാറുണ്ടെന്നും കാർത്തിക്ക് പറയുന്നു. ഇപ്പോൾ തന്റെ ജന്മനായുള്ള വിക്ക് കാരണം കേട്ടിട്ടുള്ള പരിഹാസങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കാർത്തിക്ക്.

എം.ജി ശ്രീകുമാർ അവതാരകനായ ടെലിവിഷൻ പരിപാടിയായ പറയാം നേടാമിൽ അതിഥിയായി വന്നപ്പോഴാണ് കാർത്തിക് മനസ് തുറന്നത്. 'എന്നോട് പല കൂട്ടുകാരും പറഞ്ഞിട്ടുണ്ട് നിനക്ക് ഒരിക്കലും ഡബ്ബ് ചെയ്യാൻ പറ്റില്ല അഭിനയിച്ച് പോകാൻ മാത്രമെ സാധിക്കൂവെന്ന്. നിന്റെ സ്വന്തം ശബ്ദം കൊടുക്കാൻ പറ്റില്ലെന്നും അവർ എന്നോട് പറയുമായിരുന്നു.'
'എനിക്ക് വിക്കുള്ളതുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത്. ചില വാക്കുകൾ വരില്ല. സമയം ചോദിച്ചാലും ചിലപ്പോൾ പറയാൻ ബുദ്ധിമുട്ടും. ഇപ്പോൾ കുറെ മാറ്റം വന്നിട്ടുണ്ട്. മൗനരാഗത്തിലെ അണിയറപ്രവർത്തകരും ഡബ്ബിങ് ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ സ്ലാങും സഹായിക്കുന്നുണ്ട്' കാർത്തിക്ക് പ്രസാദ് പറയുന്നു.


Click it and Unblock the Notifications