'കാല് മുറിച്ച് കളയണമെന്ന് ഡോക്ടർ പറഞ്ഞു, പത്തോളം സർജറികൾ ചെയ്തു, മകൻ പോലും ഒന്നും സംസാരിക്കാതെയായി'
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചമായ മുഖമാണ് നടൻ കാർത്തിക്ക് പ്രസാദിന്റേത്. പ്രേക്ഷകമനസുകളില്‍ സ്ഥാനംപിടിച്ച മൗനരാഗം പരമ്പരയിലെ ബൈജുവെന്ന കഥാപാത്രമാണ് കാർത്തിക്കിനെ പ്രശസ്തനാക്കിയത്. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാണ്. മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെയാണ് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് അവതരിപ്പിച്ചിരുന്നത്.
കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ-സീരിയല്‍ രംഗത്തുണ്ട്. പക്ഷെ ആരാധക മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായ ശേഷമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. അതിന് കാരണം ഫെബ്രുവരിയിൽ സംഭവിച്ച അപകടമാണ്. ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കാർത്തിക്കിനെ ബസ്സ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ സാരമായി പരിക്കേറ്റ കാർത്തിക്ക് ഇപ്പോൾ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്. സുഖം പ്രാപിച്ച് വരുന്നതിന്റെ സന്തോഷം അടുത്തിടെ സോഷ്യൽമീഡിയ പോസ്റ്റ് വഴി കാർത്തിക്ക് പങ്കിട്ടപ്പോൾ വൈറലായിരുന്നു. ഇപ്പോഴിതാ അപകടത്തെ കുറിച്ചും മരണത്തെ മുന്നിൽ കണ്ട് ജീവിച്ചതിനെ കുറിച്ചും സീരിയൽ ടുഡെ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. പത്തോളം സർജറികൾ കാലിന് മാത്രം ചെയ്തുവെന്നും കാർത്തിക്ക് പറയുന്നു.
ആറ് മാസമായി അഭിനയത്തിൽ നിന്നും ഞാൻ വിട്ടുനിൽക്കുകയാണ്. മൗനരാഗം ഷൂട്ട് കഴിഞ്ഞ് റൂമിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോവുകയായിരുന്നു. അതിനിടെയാണ് പുറകിൽ നിന്നും വന്ന കെഎസ്ആർടിസി സിഫ്റ്റ് ബസ് ഇടിച്ചത്. ദേഹം മുഴുവൻ പൊള്ളലേറ്റ പ്രതീതിയായിരുന്നു അപകടം നടന്നശേഷം എനിക്ക്. അപകട സ്ഥലത്ത് വെച്ച് തന്നെ പലരും ഞാൻ ആർട്ടിസ്റ്റാണെന്ന് തിരിച്ചറിഞ്ഞിരുന്നു. അവർ അത് പറയുന്നതെല്ലാം എനിക്ക് കേൾക്കാമായിരുന്നു.
വണ്ടിയിൽ കയറ്റുന്നത് വരെയുള്ള കാര്യങ്ങൾ ഓർമയുണ്ട്. പിന്നെ ഒന്നും ഓർമയില്ല. ആശുപത്രിയിൽ എത്തിയശേഷം ഡോക്ടർ പറഞ്ഞാണ് അപകടം സംഭവിച്ചുവെന്നും പരിക്കുണ്ടെന്നും ഞാൻ മനസിലാക്കിയത്. കാലിലെ ഞരമ്പുകളെല്ലാം പോയിരുന്നു. സ്കാനിങിനുശേഷം കാൽ മുറിച്ച് കളയണമെന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്.
സീരിയലിനൊപ്പം മാതൃഭൂമി പത്രത്തിലും ഞാൻ ജോലി ചെയ്യുന്നുണ്ട്. അവരാണ് എന്നോട് പറഞ്ഞത് കാല് മുറിച്ച് കളയണമെന്ന് ഡോക്ടർ പറഞ്ഞിരുന്നുവെന്നത്. പക്ഷെ കാൽ മുറിക്കേണ്ട ഓപ്പറേഷൻ മതിയെന്ന് മാതൃഭൂമിയിലെ സുഹൃത്തുക്കൾ പറഞ്ഞു. അങ്ങനെ ഓപ്പറേഷൻ നടന്നു.
അത് സക്സസായി. ഇതുവരെ പത്തോളം സർജറികൾ കാലിന് മാത്രം ചെയ്തു. ഒരു സർവൈവൽ സ്റ്റേജിലാണ് ഇപ്പോൾ. എങ്ങനെയെങ്കിലും രക്ഷപ്പെട്ട് അഭിനയം വീണ്ടും തുടങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു ഞാൻ.

ചിലപ്പോഴൊക്കെ കാല് ഡ്രെസ് ചെയ്യുമ്പോൾ അതിന്റെ അവസ്ഥ കണ്ട് പൊട്ടിക്കരയും ഞാൻ. എന്റെ കാലായിട്ട് പോലും എനിക്ക് തോന്നിയില്ല. വല്ലാത്തൊരു സങ്കടമായിരുന്നു. നിങ്ങൾ ഭയങ്കര ഭാഗ്യവാനാണ്. ഇപ്പോഴും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്നാണ് എന്നെ ആശ്വസിപ്പിക്കാനെത്തിയ ഡോക്ടർ പറഞ്ഞത്. ഇനി അഭിനയിക്കാൻ പറ്റില്ലേയെന്ന് വരെ എനിക്ക് തോന്നൽ വന്നിരുന്നു.
ഒരുപാട് ചോദ്യങ്ങൾ മനസിൽ വന്നു. പതിനഞ്ച് വർഷത്തോളം ചാൻസ് ചോദിച്ച് നടന്നിട്ടാണ് അവസരം കിട്ടിയത്. അത് ഇനി പൂർണമായും ഇല്ലാതെയാകുമോ എന്നൊക്കെ തോന്നി. ഡ്രെസ്സിങിന് പോകുന്നതെല്ലാം ആംബുലൻസിലായിരുന്നു.
എനിക്ക് അപകടം പറ്റിയശേഷം മരിച്ച വീട് പോലെയായിരുന്നു എന്റെ കുടുംബം. എന്നെ സ്ട്രക്ചറിൽ കൊണ്ടുവരുന്നത് കാണുമ്പോൾ അമ്മയും ഭാര്യയും മക്കളും എല്ലാം മൂലയിൽ ഇരുന്ന് കരയാൻ തുടങ്ങും. എന്റെ ശബ്ദം വീട്ടിൽ ഉയരാതെയായതോടെ എന്റെ ആറ് വയസുള്ള മകനും ഒതുങ്ങി കൂടി. അവനും അധികം സംസാരിക്കാതെയായി.
കൂട്ടുകാരൊക്കെ എന്നെ കാണാൻ വരുമ്പോഴും വല്ലാത്ത സങ്കടം വരും. ഇപ്പോൾ അവർക്ക് ഞാൻ അത്ഭുതമാണ്. നീ ഇത്രവേഗം കേറിവന്നല്ലോയെന്ന് പറയും. സീരിയൽ രംഗത്ത് എനിക്കൊപ്പം പ്രവർത്തിച്ചവരെല്ലാം കാണാൻ വന്നിരുന്നു. സീരിയലിൽ എന്റെ കഥാപാത്രത്തിനും അപകടം സംഭവിച്ചുവെന്ന രീതിയിലാണ് കഥ പോകുന്നത്.
രണ്ട് മാസം കഴിയുമ്പോൾ സീരിയലിൽ തിരിച്ച് ജോയിൻ ചെയ്യാനാകും. സീരിയൽ പ്രേക്ഷകർ എന്നെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കാനും പ്രാർത്ഥിക്കാറുണ്ടെന്ന് പറയാനുമൊക്കെ വരാറുണ്ട്. അവരുടെ വീട്ടിൽ ഒരാൾക്ക് അപകടം പറ്റിയതുപോലെയാണ്.
എനിക്ക് ഒന്നും സ്വയം ചെയ്യാൻ പറ്റുന്നില്ലായിരുന്നു. എല്ലാത്തിനും ഭാര്യയായിരുന്നു ഒപ്പം നിന്നത്. തീർത്താൽ തീരാത്ത നന്ദി ഭാര്യയോടും കുടുംബത്തോടുമുണ്ട് എന്നാണ് കാർത്തിക്ക് ഒരിക്കലും ഓർമിക്കാൻ ഇഷ്ടപ്പെടാത്ത ദിവസങ്ങളെ കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications