സലിം കുമാറിന് സംഭവിച്ചത് ജഗദീഷിനും? കരിയറിലെ ഇപ്പോഴത്തെ സാഹചര്യം; ആശങ്ക പങ്കുവെച്ച് പ്രേക്ഷകർ
കരിയറിൽ തുടരെ ശ്രദ്ധേയ വേഷങ്ങളുമായി മുന്നോട്ട് പോകുകയാണ് നടൻ ജഗദീഷ്. ഒരു കാലത്ത് കോമഡി റോളുകൾ ചെയ്തിരുന്ന ജഗദീഷ് ഇടയ്ക്ക് നായക വേഷങ്ങളും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ ഇമേജ് മാറ്റി മറിച്ച റോളുകളാണ് ജഗദീഷ് ചെയ്തത്. സിനിമാ ലോകത്തെ കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉൾക്കൊള്ളാനും അതിനനുസൃതമായ റോളുകൾ ചെയ്യാനും ജഗദീഷ് തയ്യാറാണ്. എന്നാലിപ്പോൾ ജഗദീഷിന്റെ കരിയറിലെ സാഹചര്യം നല്ലതല്ലെന്ന അഭിപ്രായമാണ് റെഡിറ്റിൽ വരുന്ന അഭിപ്രായങ്ങൾ.
'ഞാനുൾപ്പെടെ എല്ലാവരും കോമഡി റോളുകളിൽ നിന്നും റോഷാക്കിലേത് പോലെയുള്ള സീരിയസ് റോളുകളിലേക്കുള്ള മാറ്റത്തിൽ ജഗദീഷിനെ പ്രശംസിച്ചതാണ്. എന്നാൽ ഈ പുതിയ ഘട്ടത്തിലും ആവർത്തനമാകുന്നില്ലേ. അദ്ദേഹത്തിന്റെ ക്ലാസിക് കോമഡിയുടെ കാലഘട്ടത്തിൽ പ്രത്യേകമായൊരു മാനറിസം ഉണ്ടായിരുന്നു. എന്നാൽ റോഷാക്ക്, കാപ്പ, എബ്രഹാം ഒസ്ലർ തുടങ്ങിയ സിനിമകളിലെ ഗൗരവമുള്ള വേഷങ്ങളിൽ ചെറുതായി കൃത്വിമത്വം തോന്നുന്നു. ഫാലിമി എന്ന സിനിമയിൽ അതുല്യമായ പെർഫോമൻസ് സ്റ്റെെൽ കൊണ്ട് വന്നു' എന്നാണ് റെഡിറ്റിൽ വന്ന കുറിപ്പുകളിലൊന്നിലെ പ്രസക്ത ഭാഗം. സീരിയസ് റോളുകളിൽ ജഗദീഷ് കുടുങ്ങിപ്പോകുന്ന സാഹചര്യമാണിപ്പോഴെന്ന് നിരവധി പേർ പറയുന്നുണ്ട്.

ഒരു കാലഘട്ടത്തിൽ കോമഡി റോളുകൾ ചെയ്ത പലരും പിന്നീട് സീരിയസ് റോളുകളിൽ അഭിനയിച്ച് പുരസ്കാരങ്ങൾ വാങ്ങിയിട്ടുണ്ട്. കൽപ്പന, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ മണി തുടങ്ങിയ അഭിനേതാക്കൾ ഇതിനുദാഹരണമാണ്. ഇവരിൽ പലരും പ്രധാന വേഷങ്ങളിലെത്തുകയും ചെയ്തു. പലരും കോമഡി വേഷങ്ങളിലേക്ക് പിന്നീട് തിരിച്ച് വന്നില്ല.
സീരിയസ് റോളുകളിലേക്ക് മാറിയ ശേഷം തന്റെ കരിയറിലുണ്ടായ മാറ്റത്തെക്കുറിച്ച് ഒരിക്കൽ സലിം കുമാർ സംസാരിച്ചിട്ടുണ്ട്. ആദാമിന്റെ മകൻ അബു എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം ലഭിച്ച ശേഷം തന്നെ തേടി കോമഡി റോളുകൾ വന്നില്ലെന്നാണ് സലിം കുമാർ പറഞ്ഞത്. സിനിമകളിൽ ഇന്ന് കോമഡി റോളുകൾ ഇല്ല. അതുകൊണ്ടാണ് ഞങ്ങൾ സീരിയസ് റോളുകൾ ചെയ്യുന്നത്. തനിക്കിപ്പോഴും കോമഡി റോളുകൾ ചെയ്യാൻ ഇഷ്ടമാണെന്നും സലിം കുമാർ പറഞ്ഞു. സലിം കുമാറിന്റെ സാഹചര്യമാണോ ജഗദീഷ് നേരിടുന്നതെന്ന ചോദ്യവുമുണ്ട്.


Click it and Unblock the Notifications
















