തലകുത്തി നിന്നാലും ചിത്രയ്ക്കതിന് കഴിയില്ല; ഗംഭീര ഗായികയാണ് പക്ഷെ...; ഗായികയെക്കുറിച്ച് മുകേഷ്
മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് കെഎസ് ചിത്ര. നാല് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് തുടരുന്ന കെഎസ് ചിത്രയുടെ സ്വര മാധുര്യത്തിന് അന്നും ഒരു കോട്ടവും വന്നിട്ടില്ല. പതിനാറ് തവണ കേരള ചലച്ചിത്ര അക്കാദമി അവാർഡ് കെഎസ് ചിത്ര നേടി. ആറ് ദേശീയ പുരസ്കാരങ്ങളും ചിത്രയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ വിവിധ ഭാഷകളിലായി 25000 ലേറെ പിന്നണി ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. ചിത്രയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്.
തമിഴ് ഫിലിം മേക്കർ കെ ബാലചന്ദർ ചിത്രയെക്കുറിച്ച് പറഞ്ഞ കാര്യമാണ് മുകേഷ് പരാമർശിച്ചത്. ബാലചന്ദറിന്റെ വാക്കുകൾ ഒരിക്കൽ ചിത്രയോടൊപ്പം പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചപ്പോൾ ഗായികയുടെ പ്രതികരണവും ഇദ്ദേഹം ഓർത്തു. 'വാക്കിംഗ് എൻസൈക്ലോപീഡിയ ആയിരുന്നു ബാലചന്ദർ സർ. തമിഴ്, ഹിന്ദി, ലോക സിനിമയെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദ്യം ചോദിക്കും. ഒരു ദിവസം ഞാൻ ചോദിച്ചു കെഎസ് ചിത്രയെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന്. ഗംഭീര ഗായികയാണ്, പക്ഷെ... എന്ന് പറഞ്ഞു'

'97 ശതമാനമേ ശരിയാവൂ. മൂന്ന് ശതമാനം ശരിയാവില്ലെന്നും പറഞ്ഞു. മൂന്ന് ശതമാനം എന്ത് കൊണ്ട് ശരിയാവില്ലെന്ന് ഞാൻ ചോദിച്ചു. ചിത്ര തലകുത്തി നിന്നാൽ ശരിയാവില്ലെന്ന്. ആ മൂന്ന് ശതമാനമൊന്ന് ശരിയാക്കിക്കൂടേ എന്ന് ഞാൻ ചോദിച്ചു. ആ മൂന്ന് ശതമാനം ശരിയാവണമെങ്കിൽ ചിത്ര തമിഴ്നാട്ടിൽ ജനിക്കണം'
'തമിഴ് ചെറിയ പ്രായം മുതൽ പറഞ്ഞ് വളരണം. വേറെ ഏത് ഭാഷക്കാർ പാടിയാലും ഞങ്ങൾക്ക് ആ മൂന്ന് ശതമാനത്തിന്റെ കുറവ് വരുമെന്ന്. അടുത്ത ജൻമത്തിൽ ചിത്ര തമിഴത്തിയായി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു'
ഈ കഥ പൊതുവേദിയിൽ പറഞ്ഞപ്പോൾ മൂന്ന് ശതമാനം ശരിയാവില്ലെന്ന് പറഞ്ഞതിൽ ചിത്ര ശരിക്കും ഞെട്ടിപ്പോയെന്നും ബാലചന്ദർ അതിന് പറഞ്ഞ വിശദീകരണം കൂടി കേട്ടപ്പോഴാണ് ചിത്രയ്ക്ക് സമാധാനമായതെന്നും മുകേഷ് ഓർത്തു.
മലയാള സിനിമയിലെ താരങ്ങളെക്കുറിച്ചുള്ള അനുഭവ കഥകൾ പറയുന്നതിൽ മിടുക്കനാണ് മുകേഷ്. മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ ഇത്തരത്തിലുള്ള നിരവധി കഥകൾ മുകേഷ് പങ്കുവെക്കാറുണ്ട്. നിരവധി താരങ്ങളുമായി അടുത്ത സൗഹൃദമുള്ള മുകേഷ് ഇവരെക്കുറിച്ചുള്ള കഥകൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പേരെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ മുകേഷിലൂടെ പ്രേക്ഷകരറിഞ്ഞു.

സിനിമകളിൽ ഇപ്പോൾ തിരക്കു പിടിച്ച് മുകേഷ് അഭിനയിക്കുന്നില്ല. നായകനായും സഹനടനായും വില്ലനായുമെല്ലാം ബിഗ് സ്ക്രീനിൽ തിളങ്ങിയ നടനാണ് മുകേഷ്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലിറങ്ങിയ നിരവധി സിനിമകളിൽ മുകേഷിന് ശ്രദ്ധേയ വേഷം ലഭിച്ചു. ഗോഡ്ഫാദറാണ് അതിൽ എടുത്ത് പറയേണ്ടത്.
മുകേഷ് പിന്നീട് നായക നിരയിലേക്ക് ഉയരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മറിച്ചാണ് സംഭവിച്ചത്. സഹനടനായി നിരവധി സിനിമകളിൽ മുകേഷ് അഭിനയിച്ചു. കരിയറിൽ എന്ത്കാെണ്ട് ഒരു സൂപ്പർ സ്റ്റാറായി മാറിയില്ലെന്നതിനെക്കുറിച്ച് മുകേഷ് തന്നെ നേരത്തെ സംസാരിച്ചിരുന്നു. സിദ്ദിഖ്-ലാൽ സിനിമകളുടെ വിജയം മറ്റ് ഫിലിം മേക്കേർസിനെ ബാധിച്ചിരുന്നു.
അവരുടെ സിനിമകളുടെ റിലീസ് സിദ്ദിഖ്-ലാൽ സിനിമകളെത്തുമ്പോൾ മാറ്റിവെക്കേണ്ട സാഹചര്യം വരെ വന്നു. ഇവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായതിനാൽ പലർക്കും തന്നോടും അനിഷ്ടമായെന്നാണ് മുകേഷ് ഒരിക്കൽ തമാശ രൂപേണ സംസാരിച്ചത്. ഓ മൈ ഡാർലിംഗാണ് മുകേഷിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണാണ് ലഭിച്ചത്.


Click it and Unblock the Notifications