പ്രേം നസീറിന്റെ മകനെന്ന സ്നേഹം, പിന്നീട് ഷാനവാസിന് വന്ന ചീത്തപ്പേര്; പക്ഷെ അടുത്തറിഞ്ഞപ്പോൾ; മുകേഷ്
മലയാള സിനിമയിലെ അനശ്വര നായകനായ പ്രേം നസീറിനെക്കുറിച്ചുള്ള ഓർമ്മകൾ നിരവധി സഹപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ഏവർക്കും പ്രിയങ്കരനായിരുന്നു പ്രേം നസീർ. താര പദവിക്കപ്പുറം നല്ല മനസിനുടമയായാണ് പ്രേം നസീറിനെ ഏവരും ഓർക്കുന്നത്. പ്രേം നസീറിന്റെ പാത പിന്തുടർന്നാണ് മകൻ ഷാനവാസ് സിനിമയിലേക്ക് കടന്ന് വന്നത്. എന്നാൽ അച്ഛനെ പോലെ വലിയ താരമായി ഷാനവാസ് മാറിയില്ല. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും വന്നിട്ടുണ്ട്.
1981 ൽ പുറത്തിറങ്ങിയ പ്രേമഗീതങ്ങൾ എന്ന സിനിമയാണ് ഷാനവാസ് അരങ്ങേറ്റ ചിത്രം. അമ്പതിലേറെ മലയാള സിനിമകളിൽ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. ഷാനവാസിനെക്കുറിച്ച് സംസാരിക്കുകയാണ് സംസാരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്. ഷാനവാസിനെക്കുറിച്ച് വന്ന ചില തെറ്റിദ്ധാരണകളെക്കുറിച്ചാണ് മുകേഷ് സംസാരിച്ചത്. ഷാനവാസ് എന്റെ വളരെ അടുത്ത സുഹൃത്താണ്.

എല്ലാവർക്കും ഷാനവാസിനോട് പ്രത്യേക സ്നേഹമുണ്ട്. കാരണം പ്രേം നസീറിന്റെ മകനാണ്. ഷാനവാസ് ചെന്നെെയിലാണ് താമസിക്കുന്നത്. സിനിമയിലും അഭിനയിക്കുന്നുണ്ട്. വൈകുന്നേരം വുഡ്ലാന്റ്സ് ഹോട്ടലിൽ എല്ലാവരും അവിടെ കൂടും. ഷാനവാസ് അന്ന് കുറച്ച് താഴ്ചയിൽ നിൽക്കുകയാണ്. ഞാനൊക്കെ കയറി വരുന്നതേയുള്ളൂ. ഷാനവാസിന്റെ മൂന്ന് നാല് സിനിമകൾ ഓടിയില്ല. ഷാനവാസിന് മോശം കാലമെന്ന സംസാരം വന്നു.
അങ്ങനെയൊരു കാലഘട്ടം മോഹൻലാലും മമ്മൂട്ടിയുമുൾപ്പെടെ എല്ലാവർക്കും വരും. അതങ്ങ് മാറിപ്പോകും. ഷാനവാസിനെ കാശുള്ള കുടുംബത്തിൽ നിന്നുള്ള ആളായാണ് എല്ലാവരും കാണുന്നത്. അദ്ദേഹത്തെ കുറിച്ചുള്ള ഒരു ബ്ലാക്ക് മാർക്ക് അനാവശ്യമായി കാശ് ചെലവാക്കില്ല എന്നാണ്. പിശുക്കനാണെന്ന ചെറിയ ചീത്തപ്പേര് വന്നു. സത്യാവസ്ഥ അദ്ദേഹം അനാവശ്യമായി കാശ് ചെലവാക്കില്ല എന്നാണ്.

ഒരു ദിവസം ഞാൻ രഞ്ജിത്ത് ഹോട്ടലിൽ താമസിക്കുമ്പോൾ കതകിൽ ഒരു തട്ട്. തുറന്ന് നോക്കുമ്പോൾ ഷാനവാസ്. ഷാനൂ, വായെന്ന് പറഞ്ഞു. എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, അച്ഛനെക്കുറിച്ചൊക്കെ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്ന് ഷാനവാസ്. ഇന്ന് വൈകുന്നേരം നമ്മൾ രണ്ട് പേരും ഭക്ഷണം കഴിക്കാൻ പുറത്ത് പോകുന്നു. ഞാനൊരു ഏഴ് മണിയാകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞു. കുറേ പേരോട് ഇക്കാര്യം പറഞ്ഞപ്പോൾ കാശെടുത്തോളണേ പിശുക്കനാണെന്ന് പലരും പറഞ്ഞു.
എല്ലാവരും പറയുന്നതല്ലേ എന്ന് കരുതി രണ്ടായിരം രൂപയെടുത്ത് പോക്കറ്റിൽ വെച്ചിരുന്നെന്നും മുകേഷ് ഓർത്തു. എന്നാൽ ഹോട്ടലിൽ വെച്ച് ഭക്ഷണം കഴിച്ച ഷാനവാസ് മുഴുവൻ പണവും നൽകി. വലിയ തുക ടിപ്പായും നൽകി. ഇത്രയും നല്ല മനുഷ്യനെക്കുറിച്ചാണല്ലോ ആളുകൾ ഇങ്ങനെ പറയുന്നതെന്ന് താൻ ചിന്തിച്ചെന്നും മുകേഷ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. സിനിമാ രംഗത്ത് നിരവധി പേരുമായി അടുത്ത സൗഹൃദമുള്ള മുകേഷ് ഇവരെക്കുറിച്ചുള്ള കഥകൾ പങ്കുവെക്കാറുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളെക്കുറിച്ചുള്ള രസകരമായ പല കഥകളും മുകേഷ് പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications