മാമുക്കോയയെ അവഗണിച്ചതാണോ?; നടനെക്കുറിച്ച് ഒന്നും പറയാത്തതിന് കാരണം; മുകേഷ്
മാമുക്കോയയുടെ മരണശേഷം നടനോട് സിനിമാലോകം ആദരവ് കാണിച്ചില്ലെന്ന വിമർശനം രൂക്ഷമായിരുന്നു. താരത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ കാണാനെത്തിയത് സിനിമാലോകത്തെ ചുരുക്കം പേരാണ്. വർഷങ്ങളോളം നടനോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർ എന്തുകൊണ്ട് അവസാനമായി കാണാനെത്തിയില്ല എന്ന ചോദ്യം വന്നു. സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ സംഭവത്തിൽ വിമർശിക്കപ്പെട്ടു.
ഇന്നസെന്റിന്റെ മൃതദേഹം കൊച്ചിയിലും തൃശൂരുമായി പൊതുദർശനത്തിന് വെച്ചപ്പോൾ മലയാളത്തിലെ ഒട്ടുമിക്ക നടീനടൻമാരും സംവിധായകരും സിനിമാ സംഘടനാ നേതാക്കളും എത്തിയിരുന്നു. എന്നാൽ മാമുക്കോയയെ അവസാനമായി കാണാൻ ഇവരാരും എത്തിയില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. നടനും എംഎൽഎയുമായ മുകേഷിനിനെയും വിമർശകർ ഒഴിവാക്കിയില്ല. സിനിമാലോകത്തെ മിക്കവരെയും കുറിച്ചുള്ള രസകരമായ കഥകളും ഓർമ്മകളും മുകേഷ് യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ മാമുക്കോയ മരിച്ച ശേഷം നടനെക്കുറിച്ച് ഒരുവാക്ക് പോലും യൂട്യൂബ് ചാനലിലൂടെ പറഞ്ഞില്ല എന്നായിരുന്നു കുറ്റപ്പെടുത്തൽ.

ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് മുകേഷ്. തെറ്റിദ്ധാരണ കൊണ്ടാണ് ഇത്തരം വിമർശനങ്ങൾ വരുന്നതെന്ന് മുകേഷ് പറയുന്നു. 'അടുത്തകാലത്തായി നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയവരെ നമുക്ക് നഷ്ടപ്പെട്ടു. അപ്പോൾ കമന്റുകളായും നേരിട്ട് കാണുമ്പോഴും എല്ലാവരും എന്നോട് പറയുന്നത് അടുത്ത എപ്പിസോഡിൽ അവരെക്കുറിച്ച് പറയാനാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഞാൻ ആയിരിക്കും എന്ന് സുഹൃത്തുക്കൾ പറയാറുണ്ട്'
'365 ദിവസവും മുഴുവൻ സമയവും നിൽക്കേണ്ടതാണ് രാഷ്ട്രീയം. അതിൽ നിന്നും സമയമെടുത്ത് സിനിമ, ടിവി, മുകേഷ് കഥകൾ എഴുത്ത്, മുകേഷ് സ്പീക്കിംഗ്, യാത്ര, ഉദ്ഘാടനങ്ങൾ തുടങ്ങിയവയെല്ലാം ചെയ്യുന്നു. ഒരു ഞാണിൻമേൽ കളിയാണ്. എനിക്കൊരു മാനേജർ ഇല്ല. ഒന്നിച്ച് ആറോ ഏഴോ എപ്പിസോഡുകൾ എടുത്തേ പറ്റൂ. പെട്ടെന്ന് ഒരാൾ നമ്മളെ വിട്ട് പോകുമ്പോൾ പിറ്റേദിവസം അവരെക്കുറിച്ച് പറയാൻ പറ്റുന്നില്ല'

'മാമുക്കോയയെക്കുറിച്ച് ഒന്നും പറഞ്ഞില്ല, ഇന്നസെന്റ് വിട്ട് പോയതിന് ശേഷം ഒന്നും പറഞ്ഞില്ലല്ലോ എന്നൊക്കെ പലരും ചോദിച്ചു. ആ വിഷമത്തിൽ പെട്ടെന്ന് കഥകൾ പറയുക എന്നത് പ്രയാസമാണ്. പക്ഷെ മാമുക്കോയയുടെയും ഇന്നസെന്റിന്റെയും നെടുമുടി വേണുവിന്റെയും അനുസ്മരണ പരിപാടികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്,' മുകേഷ് പറഞ്ഞു.
അനുസ്മരണ പരിപാടികളിൽ പൊതുവെ കാണികൾ കരയാറാണ് പതിവ്. എന്നാൽ ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയവരുടെ കഥകൾ പറയുമ്പോൾ ആളുകൾ ചിരിക്കും. മറ്റൊരു കഥ കൂടി പറയൂ എന്നൊക്കെ ചിലർ പറയും. അങ്ങനെ കഥ പറഞ്ഞ് രസിക്കാനുള്ള മാനസികാവസ്ഥയല്ല എനിക്ക്. കാരണം എന്റെ കൂടെ ഉണ്ടായിരുന്നവരാണ് മരണപ്പെട്ടതെന്നും മുകേഷ് ചൂണ്ടിക്കാട്ടി.
മുകേഷ് സ്പിക്കീംഗ് എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി താരങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മുകേഷ് പങ്കുവെക്കാറുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരെക്കുറിച്ച് പങ്കുവെച്ച കഥകൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. മാമുക്കോയയുടെ മരണത്തിന് തൊട്ടുപിന്നാലെ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവമായിരുന്നു മുകേഷ് യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുകളുമായെത്തി. നിരവധി സിനിമകളിൽ ഒരുമിച്ച പ്രവർത്തിച്ച മാമുക്കോയയെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല എന്നായിരുന്നു വിമർശനം.
അതേസമയം സിനിമാ താരങ്ങൾ പിതാവിനോട് അനാദരവ് കാണിച്ചു എന്ന ആക്ഷേപമില്ലെന്നാണ് മാമുക്കോയയുടെ മകൻ നിസാർ വ്യക്തമാക്കിയത്. വരാതിരുന്നവർക്ക് അവരുടേതായ തിരക്കുകൾ ഉണ്ടാവും. മോഹൻലാലും മമ്മൂട്ടിയും ദിലീപും വിളിച്ചിരുന്നു. മോഹൻലാൽ ജപ്പാനിലാണ്. മമ്മൂട്ടി ഉംറ യാത്രയിലും. അതെല്ലാം ഒഴിവാക്കി വരണമെന്ന് പറയുന്നതിൽ ന്യായമില്ലെന്ന് നിസാർ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications











