മരണം വരെ അഭിനയിക്കണം; നാടക കലാകാരന്മാരെ ഈസിയാക്കി കാണുന്നു, തൊണ്ണൂറിലും ചുറുചുറുക്കോടെ നടി വിജയകുമാരി!
നടൻ മുകേഷിന്റെ അമ്മയും പ്രശസ്ത നാടക കലാകാരിയുമായ നടി വിജയകുമാരി ഹാസ്യ കഥാപാത്രങ്ങൾ ഉൾപ്പടെ നിരവധി വേഷങ്ങൾ അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയാണ്. വാർധക്യത്തിലേക്ക് അടുത്തശേഷം സിനിമയിൽ സജീവമല്ലെങ്കിലും നാടകവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സജീവമാണ്. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെയാണ് വിജയകുമാരി അരങ്ങിലെത്തിയത്. നാടകത്തിൽ സജീവമായി നിൽക്കുമ്പോഴാണ് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്.
സിനിമ അഭിനയം എക്സ്പീരിയൻസ് ചെയ്യണമെന്ന അതിയായ ആഗ്രഹം കൂടി ഉണ്ടായിരുന്നതിനാലാണ് മറിച്ചൊന്നും ചിന്തിക്കാതെ ഓഫറുകൾ ലഭിച്ചപ്പോൾ സ്വീകരിച്ചത്. നാടകത്തിൽ എന്നപോലെ സിനിമയിലും വ്യത്യസ്തമായ വേഷങ്ങൾ ഇമേജ് ഭയമില്ലാതെ വിജയകുമാരി ചെയ്യുമായിരുന്നു. തങ്ങളുടെ അറുപത്തിരണ്ടാം നാടകം ശാകുന്തളം തട്ടിൽ കയറാൻ പോകുന്ന സന്തോഷത്തിലാണ് ഇപ്പോൾ വിജയകുമാരി.

അതേസമയം നാടക കലാകാരന്മാർക്ക് വേണ്ടത്ര അംഗീകാരം മാറി വരുന്ന സർക്കാരുകൾ നൽകുന്നില്ലെന്ന പരാതിയും വിജയകുമാരിക്കുണ്ട്. സീ വിത്ത് എൽസ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജയകുമാരി. ഞങ്ങളുടെ മക്കൾക്കെല്ലാം അഭിനയത്തിൽ വാസനയുണ്ട്. എനിക്ക് ഒരു നല്ല നടിയാകണമെന്ന് മകൾ സന്ധ്യ പറയാറുണ്ടായിരുന്നു. പഠനത്തിന് മുൻഗണന കൊടുക്കൂ.
എങ്കിൽ എവിടെ ചെന്ന് നിന്നാലും നിന്നെ ആരും മാറ്റി നിർത്തുകയില്ലെന്നാണ് ഞാൻ അവളോട് പറഞ്ഞത്. പിന്നീട് ഡിഗ്രി സമയത്താണ് നാടകം പഠിക്കാൻ അവൾ ചേർന്നത്. സിനിമയിൽ അഭിനയിക്കണമെന്ന് എനിക്കും ഭയങ്ക ആഗ്രഹമായിരുന്നു. ഉർവശിയുടെ അമ്മയൊക്കെ ഞങ്ങളുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു.
കുഞ്ഞായിരുന്ന സമയത്ത് ഉർവശിയും ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. അവരുടെ അമ്മ ഞങ്ങളുടെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ എനിക്ക് പകരമാണ് ഉർവശിയുടെ അമ്മ വന്നത്. ഉദയ സ്റ്റുഡിയോയിൽ ആയിരുന്നു എന്റെ ആദ്യ സിനിമയുടെ ഷൂട്ട്. 16028 സ്റ്റേജിൽ ഞാൻ നാടകം കളിച്ചിട്ടുണ്ട്. 63 വർഷം നാടകത്തിൽ തന്നെയായിരുന്നു.
കല്യാണം കഴിച്ചപ്പോഴും ഭർത്താവ് സപ്പോർട്ട് ആയിരുന്നതുകൊണ്ടാണ് എന്റെ നാടകാഭിനയം മുടങ്ങാതിരുന്നത്. ഒരുപാട് വ്യത്യസ്ത വേഷങ്ങൾ എനിക്ക് ചെയ്യാൻ പറ്റിയിട്ടുണ്ട്. കൊച്ചുകുട്ടിയായിരുന്നപ്പോഴും തള്ളയായി അഭിനയിക്കാൻ എനിക്ക് താൽപര്യമായിരുന്നു. പതിനാറ് വയസിൽ ആയിരുന്നു എന്റെ കല്യാണം. അന്ന് മാധവൻ ചേട്ടന് 32 വയസുണ്ടായിരുന്നു. ചേട്ടൻ പെണ്ണ് അന്വേഷിച്ച് മടുത്തിരുന്നു. അങ്ങനെയാണ് ഞാനുമായുള്ള വിവാഹം നടന്നത്.

വിവിധ രാജ്യങ്ങളിലും വടക്കേ ഇന്ത്യയിലും പോയി ഞങ്ങൾ നാടകം അവതരിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ മൂന്ന് ദിവസം വേണമായിരുന്നു അമേരിക്ക വരെ എത്താൻ വിജയകുമാരി പറയുന്നു. മരണം വരെ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. ഏത് ഗവൺമെന്റ് ഭരിച്ചാലും... എനിക്ക് കമ്യൂണിസ്റ്റെന്നോ കോൺഗ്രസ് എന്നോ ഒന്നും ഇല്ല.
ആരായാലും കലാകാരന്മാരെ അനുമോദിക്കാൻ തയ്യാറാകണം. നാടക കലാകാരന്മാരെ ഈസിയാക്കി കളയരുത‍്. മൈക്ക് എവിടെയാണ് ഇരിക്കുന്നത്, ലൈറ്റ് എവിടെയാണ് ഇരിക്കുന്നത് എന്നതെല്ലാം ഞാൻ കണ്ടാണ് പഠിച്ചത്. പക്ഷെ ഇന്നേവരെ ഒരു അംഗീകാരം അവർ തന്നിട്ടില്ല. അതിൽ എനിക്ക് അങ്ങേയറ്റത്തെ സങ്കടമുണ്ട്. ഒരു സിനിമയിൽ ഒന്ന് തല കാണിച്ചാൽ പിന്നെ അയാളെ ഭയങ്കരമായി അങ്ങ് പുകഴ്ത്തും.
അതൊന്നും ഒരു അഭിനയമല്ല. വെറൈറ്റി റോൾസ് എടുത്ത് ജനങ്ങൾക്ക് കാണിച്ച് കൊടുക്കണമെന്നും വിജയകുമാരി പറയുന്നു. ഛോട്ടാ മുംബൈ, നന്ദനം, മിഴിരണ്ടിലും തുടങ്ങിയ സിനിമകളിലെ വിജയകുമാരിയുടെ കഥാപാത്രങ്ങൾ പുതുതലമുറയ്ക്ക് ഇടയിൽ പോലും വൈറലാണ്. തൊണ്ണൂറിലും ചുറുചുറുക്കോടെ നടി വിജയകുമാരിയെ കാണാൻ സാധിച്ച സന്തോഷം വീഡിയോയ്ക്ക് താഴെ സിനിമാപ്രേമികളും കുറിച്ചു.


Click it and Unblock the Notifications











