'പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്തിരുന്ന സംഘം എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു'; മിനുവിനെ കുറിച്ച് മുകേഷ്!
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത് നടനും എംഎൽഎയുമായ മുകേഷിനെതിരെയാണ്. മുകേഷിനെതിരെ ലൈംഗിക പീഡന പരാതി നൽകിയത് നടി മിനു മുനീറാണ്. അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടുവെന്നും താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ മുകേഷ് മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നുമായിരുന്നു മിനുവിന്റെ വെളിപ്പെടുത്തൽ.
ഇപ്പോഴിതാ മിനുവിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് മുകേഷ് കുറിച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ചർച്ചയാകുന്നത്. പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്മെയിൽ ചെയ്തിരുന്ന സംഘത്തിലുള്ളതാണ് മിനുവെന്നാണ് പുതിയ കുറിപ്പിൽ മുകേഷ് പറയുന്നത്. മറ്റുള്ളവരുടെ ജീവിതം തകർക്കാൻ കെണി വെക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും മുകേഷ് കുറിച്ചു.

നടന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം... സത്യം പുറത്ത് വരണം... നിയമപരമായി നേരിടും. ഞാൻ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്ന് വന്നിട്ടുള്ള ആരോപണങ്ങൾ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്. എങ്കിൽ മാത്രമെ പൊതുസമൂഹം ചർച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളൂ.
നടൻ എന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന എനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും ഉത്കണ്ഠയും മനസിലാക്കാൻ മറ്റാരെക്കാളും നന്നായി സാധിക്കും. പതിനാലാം വയസിൽ അഭിനയം തുടങ്ങിയ എന്റെ അമ്മ 87 വയസിലും അത് തുടരുന്നു. രാഷ്ട്രീയമായി വേട്ടയാടാൻ വരുന്നവരോട് പരാതിയില്ല.
ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉയർത്തി 2018ൽ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു. എനിക്കെതിരെ വിധിയെഴുതുന്നവർക്ക് മുന്നിൽ എന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ചില വിശദീകരണങ്ങൾ മുന്നോട്ടുവെയ്ക്കുന്നു.
2009ൽ സിനിമയിൽ അവസരം തേടുന്നയാളെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണിൽ ബന്ധപ്പെട്ടു. വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആൽബവുമായി എന്റെ വീട്ടിൽ വന്ന അവർ മിനു കൂര്യൻ എന്ന് പരിചയപ്പെടുത്തി. അവസരങ്ങൾക്കായി സഹായിക്കണമെന്ന് അവർ പറഞ്ഞപ്പോൾ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാമെന്ന് പ്രതികരിച്ചു.
പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവർ ലാപ്ടോപ് സന്ദേശം അയക്കുകയുണ്ടായി. ആ സമയത്തൊന്നും അവർ എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പോരായ്മകളുണ്ടെന്ന് പറയുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.

പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. 2022 ൽ ഇതേ സ്ത്രീ വീണ്ടും ഫോണിൽ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവർ മീനു മുനീറെന്നാണ് പരിചയപ്പെടുത്തിയത്. തുടർന്ന് അവർ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാൻ നിസഹായത അറിയിച്ചപ്പോൾ ഒരു ലക്ഷമെങ്കിലും മതിയെന്നായി.
ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചു. ഞാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തിൽ എന്നെ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്കുശേഷം ഇവരുടെ ഭർത്താവെന്ന് അവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു.
പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്മെയിൽ ചെയ്ത ഈ സംഘം ഇപ്പോൾ അവസരം ലഭിച്ചപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവർ എനിക്ക് അയച്ച സന്ദേശങ്ങൾ സംബന്ധിച്ച് തെളിവുകളുടെ പിൻബലത്തിലാണ് ഞാൻ ഈ കാര്യം വെളിപ്പെടുത്തുന്നത്.
ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസോ ഹനിക്കപ്പെടാൻ കൂട്ടുനിൽക്കുന്ന ഒരാൾ അല്ല ഞാൻ. എന്നാൽ ബ്ലാക്ക് മെയിൽ തന്ത്രങ്ങൾക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാർത്ഥ്യങ്ങൾ പുറത്തുവരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകർക്കാൻ കെണിവെക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും.
ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും എന്നായിരുന്നു മുകേഷിന്റെ കുറിപ്പ്. മുകേഷിനെ കൂടാതെ മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഗുരുതര ആരോപണമാണ് നടി മിനു നടത്തിയത്.


Click it and Unblock the Notifications