'മോഹൻലാൽ വരാതിരുന്നാൽ വഞ്ചിച്ചെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് കൊടുക്കാൻ വേണ്ടിയാണ് ആ ചിത്രം എടുത്തത്'; മുകേഷ്!
സംവിധാന രംഗത്തേക്ക് ഒട്ടനവധി നടന്മാർ ചുവടുവെച്ചിട്ടുണ്ട്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും തന്റെ ആദ്യ സംവിധാന സംരംഭം അണിയറയിൽ ഒരുക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ ഏറെയും സമയം ചിലവഴിക്കുന്നത് തന്റെ അണിയറയിൽ ഒരുങ്ങുന്ന ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പ്രീ പ്രൊഡക്ഷൻ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് വേണ്ടിയാണ്.
വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നതും. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു.

പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച ബറോസ് നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്. മാർച്ച് 28ന് ചിത്രം തിയേറ്ററിലെത്തും. സിനിമയുടെ റീ റെക്കോർഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലോസാഞ്ചലസിലും ശേഷിച്ച ജോലികൾ ഇപ്പോൾ ഹംഗറിയിലെ ബുഡാപെസ്റ്റിലും പൂർത്തിയായി. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
മോഹൻലാൽ മാത്രമല്ല സംവിധാനവും അഭിനയത്തിന് ഒപ്പം കൊണ്ടുനടക്കുന്ന ഒട്ടനവധി താരങ്ങൾ തെന്നിന്ത്യയിലുണ്ട്. നടൻ കമൽഹാസൻ അതിന് വലിയൊരു ഉദാഹരണമാണ്. മറ്റുള്ള താരങ്ങളെപ്പോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഇടക്കാലത്ത് തനിക്കും വന്നിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ നടനും എംഎൽഎയുമായ മുകേഷ്.
അതിന്റെ ആദ്യ ജോലികൾ പൂർത്തിയാക്കിയിരുന്നതാണെന്നും മുകേഷ് പറയുന്നു. നായകനായി തീരുമാനിച്ചിരുന്നത് മോഹൻലാലിനെയാണെന്നും അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചതാണെന്നും വെറൈറ്റി മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മുകേഷ് പറയുന്നു. മോഹൻലാലിനോട് കഥ പറയാൻ പോയപ്പോഴുണ്ടായ രസകരമായ സംഭവങ്ങളും മുകേഷ് പങ്കിട്ടു.
ഒരു സിനിമ കാണുന്നതിന് സമമാണ് മുകേഷ് പറയുന്ന കഥകൾ ആസ്വദിക്കാൻ. അതുകൊണ്ട് തന്നെ മുകേഷിന്റെ അഭിമുഖങ്ങൾക്ക് ആരാധകർ ഏറെയാണ്. മോഹൻലാലിനൊപ്പം ഓട്ടോയിലിരിക്കുന്ന വൈറൽ ചിത്രത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് സിനിമ സംവിധാനം ചെയ്യാൻ പ്ലാനിട്ടിരുന്നതിനെ കുറിച്ച് മുകേഷ് സംസാരിച്ചത്.

'ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. 2015 അവസാനമായിരുന്നു. ഒരു കഥ ശരിയാക്കി മോഹൻലാലിനെ സമീപിച്ചു. നീ വേറെ പണിനോക്ക്.... അഭിനയിച്ച് ഒരു കുഴപ്പവുമില്ലാതെ നിൽക്കുകയല്ലേ... ഇതൊന്നും എടുത്ത് തലേൽ വെക്കരുത്. വലിയ പാടുള്ള കാര്യമാണ്. നിന്റെ കണക്ക് തമാശ കാണിക്കുന്നത് പോലെയല്ലെന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു.'
'കഥ കേൾക്കാൻ പറഞ്ഞപ്പോഴും പിന്നെയാവട്ടെന്ന് പറഞ്ഞ് വിട്ടു. ഞാൻ ഒറ്റയ്ക്ക് കഥ പറഞ്ഞാൽ മോഹൻലാൽ കേൾക്കാൻ നിൽക്കില്ലെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് മോഹൻലാലിന് വിശ്വാസമുള്ള അദ്ദേഹത്തിന്റെ ഓഡിറ്ററേയും ഒപ്പം കൂട്ടി. ലാലിന് വിശ്വാസമുള്ള ഒരാൾ കഥ സൂപ്പറാണെന്ന് പറഞ്ഞാൽ ലാൽ അഭിനയിക്കാമെന്ന് സമ്മതിക്കും. അതാണ് അദ്ദേഹത്തിന്റെ മനശാസ്ത്രം.'
'ലാലിന് അല്ലാതെ മറ്റാർക്കും ഈ കഥാപാത്രം ചെയ്യാനാവില്ലെന്ന് ഞാൻ പറഞ്ഞതാണ്. അങ്ങനെ ഒരു കാറിലിരുന്ന് ഞാൻ ലാലിനോട് കഥ പറഞ്ഞു. ലാലിന് അല്ലാതെ മറ്റാർക്കും ഈ കഥാപാത്രം ചെയ്യാനാവില്ല കാരണം ലാലിന്റെ കഥയാണ് ഞാൻ സിനിമയാക്കാൻ ഉദ്ദേശിച്ചത്. അതിൽ ചില വ്യത്യാസങ്ങളുണ്ട്. കളി തമാശയായി നടന്നതുകൊണ്ട് മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഓഡീഷന് ലാലിന് പങ്കെടുക്കാൻ സാധിക്കുന്നില്ല. അങ്ങനെ ലാൽ സിനിമയിൽ അരങ്ങേറാതെ പോകുന്നു.'
'അതിനുശേഷം അദ്ദേഹം എന്തായി തീർന്നുവെന്നതാണ് കഥ. അതുപോലെ ഫാസിൽ മറ്റൊരാളെ വെച്ച് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചെയ്ത് എട്ട് നിലയിൽ പൊട്ടി എന്നൊക്കെയാണ് എന്റെ സിനിമ കഥ. കഥ കേട്ടപ്പോൾ ലാലിന് നോ പറയാൻ പറ്റാതെയായി. അങ്ങനെ ലാൽ സമ്മതിച്ചു. ആ ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് പകർത്തിയതാണ് ഓട്ടോയിലിരിക്കുന്ന ഫോട്ടോ.'
'മോഹൻലാൽ വാക്ക് മാറി പടത്തിൽ അഭിനയിക്കാൻ വരാതിരുന്നാൽ വഞ്ചിച്ചെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് കൊടുക്കാൻ വേണ്ടിയാണ് ആ ചിത്രം എടുത്തത്. അക്കാര്യം ഫോട്ടോ എടുത്തപ്പോൾ തന്നെ ലാലിനോട് ഞാൻ പറയുകയും ചെയ്തു. പക്ഷെ ആ സിനിമ നടന്നില്ല. കാരണം രണ്ട് മാസം കഴിഞ്ഞപ്പോൾ ഞാൻ എംഎൽഎയായി', എന്നാണ് ഫോട്ടോയ്ക്ക് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി മുകേഷ് പറഞ്ഞത്.


Click it and Unblock the Notifications