എല്ലാവരുടെയും കണ്ണ് നിറഞ്ഞു; അന്നവിടെ കണ്ടത് സിനിമയേക്കാൾ വലിയ വൈകാരിക രംഗം; സുൽഫത്തിനെക്കുറിച്ച് മുകേഷ്
2007 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് സിനിമയാണ് കഥ പറയുമ്പോൾ. ശ്രീനിവാസനും മീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ബാർബർ ബാലനും സൂപ്പർ സ്റ്റാർ അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയായിരുന്നു സിനിമയുടെ ഇതിവൃത്തം. മുകേഷും ശ്രീനിവാസനും ആയിരുന്നു സിനിമയുടെ നിർമാതാക്കൾ.
സിനിമ പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയുമുണ്ടായി. ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് നടൻ മുകേഷ്. സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. സിനിമയുടെ കഥയും പ്രതിഫലക്കാര്യവും പറയാൻ മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോഴുള്ള വൈകാരിക നിമിഷങ്ങളാണ് മുകേഷ് ഓർത്തെടുത്തത്.

'ഞങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്നതിനെ പറ്റി പുള്ളി ഭാര്യയോട് പറഞ്ഞിരുന്നു. ഞങ്ങൾ വന്നപ്പോൾ അവരും അവിടെ നിൽപ്പുണ്ട്. ഞങ്ങളായത് കൊണ്ടാണ് അവർ അവിടെ നിന്നത്. കീഴ്വഴക്കം അനുസരിച്ച് ആ കഥ ഒന്ന് പറയൂയെന്ന് ഞാൻ പറഞ്ഞു. കഥ പറയേണ്ടെന്ന് മമ്മൂക്ക പറഞ്ഞു. എനിക്ക് വിശ്വാസമുണ്ട്, മാത്രമല്ല പല സന്ദർഭങ്ങളിലും കഥ പറഞ്ഞിട്ടുമുണ്ട്, കഥ പറഞ്ഞ് നിങ്ങൾ സമയം കളയേണ്ട. എനിക്കതിനുള്ള സമയവും ഇല്ലെന്ന് മമ്മൂക്ക പറഞ്ഞു'

'നിങ്ങളുടെ പ്രതിഫലം എത്രയാണ്, ഞങ്ങളെക്കാെണ്ട് താങ്ങുകയോ ഇല്ലയോ എന്ന് ഇപ്പോൾ അറിയണമെന്ന് ഞാൻ പറഞ്ഞു. നിർബന്ധമാണോ എന്ന് അദ്ദേഹം ഞങ്ങൾ രണ്ട് പേരെയും നോക്കി ചോദിച്ചു. ഞങ്ങൾ നോക്കുമ്പോൾ ഞങ്ങളേക്കാൾ ടെൻഷൻ ആയി മമ്മൂക്കയുടെ ഭാര്യ നിൽക്കുകയാണ്. അപ്പോൾ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങൾ രണ്ട് പേരെയും തോളിൽ കൈയിട്ട് പറഞ്ഞു ഈ പടം ഞാൻ ഫ്രീ ആയി അഭിനയിക്കുന്നു എന്ന്. ഞാൻ പറഞ്ഞു, തമാശ പറയേണ്ട സമയം അല്ല, ഇപ്പോൾ അറിയണം എന്ന്'

'അദ്ദേഹം പറഞ്ഞു, നിങ്ങളുടെ അടുത്ത് നിന്ന് ഞാൻ കാശ് മേടിക്കാനോ, എത്ര കൊല്ലമായി നമ്മൾ ഒന്നിച്ച് നിൽക്കുന്നതാണ്. എന്റെ ഈ അഞ്ച് ദിവസം ഫ്രീ എന്ന്. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പിറകിലൂടെ വന്ന് മമ്മൂക്കയെ കെട്ടിപ്പിടിച്ചു. അവർ ടെൻഷനിൽ ആയിരുന്നു. വലിയ റേറ്റ് ഒക്കെ പറഞ്ഞാലുള്ള സാഹചര്യം അഭിമുഖീകരിക്കാൻ പറ്റാത്തതിലുള്ള ടെൻഷനിൽ നിൽക്കുകയായിരുന്നു'

'കെട്ടിപ്പിടിച്ചിട്ട് ഇച്ചാക്കാ നന്നായി എന്ന് അവർ പറഞ്ഞു. വലിയ കഥ പറയുമ്പോൾ സിനിമയേക്കാൾ വലിയ കുടുംബ നിമിഷം ആയിരുന്നു അത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. കൈ കൊടുത്ത് ഭക്ഷണവും കഴിച്ച് ഞങ്ങൾ കഥ പറയുമ്പോളിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലേക്ക് കടന്നു,' മുകേഷ് പറഞ്ഞു.

അഞ്ച് ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു മമ്മൂട്ടിക്ക് സിനിമയിൽ ഉണ്ടായിരുന്നത്. അവസാന ഭാഗത്ത് വരുന്ന കഥാപാത്രം ആണെങ്കിലും സിനിമയുടെ കഥയിലുടനീളം അശോക് രാജ് എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം ഉണ്ട്. ക്ലെെമാക്സിൽ അശോക് രാജ് നടത്തുന്ന പ്രസംഗം സിനിമയിലെ പ്രധാന വൈകാരിക രംഗങ്ങളിൽ ഒന്നാണ്. കുറച്ച് സമയം മാത്രം വന്ന് പോയ മമ്മൂട്ടി മികച്ച പ്രകടനം സിനിമയിൽ കാഴ്ച വെച്ചു.


Click it and Unblock the Notifications