'പുറമെ ദേഷ്യം കാണിക്കുമെങ്കിലും പഞ്ചപാവങ്ങളാണ്'; നടന്മാരായ മാളയേയും ഒടുവിൽ ഉണ്ണികൃഷ്ണനേയും കുറിച്ച് മുകേഷ്
ഇന്നത്തെ സിനിമകളിൽ ഏറ്റവും വലിയ കുറവായി തോന്നുന്നത് നല്ല സ്വഭാവ നടന്മാരുടെ കുറവാണ്. ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും മനോഹരമായി കോമഡിയും ക്യാരക്ടർ റോൾസും കൈകാര്യം ചെയ്തിരുന്ന താരങ്ങളായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണനും മാള അരവിന്ദും. ലാളിത്യത്തിന്റെ പര്യായമായി നാല് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന തനിമയാർന്ന കഥാപാത്രങ്ങൾക്ക് മനോധർമത്തിന്റെയും ഗ്രാമീണതയുടെയും നിഷ്‌കളങ്കതയുടെയും ഭാവങ്ങൾ പകർന്നുനൽകിയ അഭിനയകലയുടെ ഒടുവിലത്തെ ഉത്തരമായ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മലയാളികളുടെ പ്രിയങ്കരനായ നടൻ ഓർമയായിട്ട് പതിനഞ്ച് വർഷത്തിലധികമായി.

ഒട്ടേറെ സംവിധായകരുടെ കൂടെ പ്രവർത്തിച്ച ഒടുവിൽ നാനൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. തനി ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടന്റെ അഭിനയ വ്യക്തിത്വം രൂപപ്പെട്ട് വന്നത്. നർമരസത്തിലൂടെയുള്ള വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ ഒടുവിൽ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നുണ്ട്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്നു ഒടുവിൽ. മഴവിൽക്കാവടിയിലെ ചെത്തുകാരൻ, പൊന്മുട്ടയിടുന്ന താറാവിലെ കറവക്കാരൻ, ഗോളാന്തര വാർത്തയിലെ കള്ള് കച്ചവടക്കാരൻ, മാട്ടുപ്പെട്ടി മച്ചാനിലെ പുത്തൻ പണക്കാരൻ, തലയണ മന്ത്രത്തിലെ ഡാൻസ് മാസ്റ്റർ, ഭരതത്തിലെ മൃദംഗ കലാകാരൻ തുടങ്ങിയവയെല്ലാം പ്രേക്ഷകർ ഏറ്റുവാങ്ങിയ ഒടുവിലിന്റെ കഥാപാത്രങ്ങളാണ്.
ഒടുവിലിനെപ്പോലെ തന്നെ മാള അരവിന്ദന്റെ വേർപാടും മലയാള സിനിമയ്ക്ക് വലിയ നഷ്ടമായിരുന്നു. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ച് ദശകത്തോളം മലയാളികളുടെ സ്വീകരണമുറിയിൽ സ്വന്തമായി ഇടം നേടിയ താരമായിരുന്നു മാള അരവിന്ദൻ. ചെറുപ്പ കാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദൻ നാടകങ്ങളിൽ അണിയറയിൽ തബലിസ്റ്റ് ആയി പ്രവർത്തിച്ചിരുന്നു. അരവിന്ദൻ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 1968 ൽ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് മാള അരവിന്ദൻ സിനിമാരംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് അദ്ദേഹം പ്രസിദ്ധനായി. നൂൽപ്പാലം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ഒരു സിനിമയുടെ സെറ്റിൽവെച്ച് ഒടുവിൽ ഉണ്ണികൃഷ്ണനും മാള അരവിന്ദും തമ്മിലുണ്ടായ ഒരു പ്രശ്നത്തെ കുറിച്ച് മുകേഷ് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. മുകേഷ് സ്പീക്കിങ് എന്ന യുട്യൂബ് ചാനൽ വഴിയാണ് ഒടുവിൽ ഉണ്ണികൃഷ്ണന്റേയും മാളയുടേയും യഥാർഥ സ്വഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. 'ഞങ്ങൾ എല്ലാവരും ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഷൂട്ടിങിലായിരുന്നു. രണ്ട് ദിവസത്തെ ഷൂട്ട് കഴിഞ്ഞു. ഇനി ഒരു ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. എല്ലാം അതനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഉണ്ണികൃഷ്ണൻ ചേട്ടൻ വീട്ടിൽ പോകണമെന്ന് വാശി പിടിച്ചു. കാരണമായി പറഞ്ഞത്ല വീടിന്റെ പാലുകാച്ചൽ ഉണ്ടെന്നാണ്. ആര് വന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ഉണ്ണികൃഷ്ണൻ ചേട്ടൻ പിന്മാറാൻ തയ്യാറായിരുന്നില്ല. അവസാനം ഞാൻ ആ അവസ്ഥ തമാശ രൂപേണ പറഞ്ഞു. ചേട്ടന് അത് സുഖിച്ചില്ല. അന്ന് എന്നോട് ദേഷ്യപ്പെട്ടില്ലെങ്കിലും പിന്നാലെ വന്ന മാളച്ചേട്ടൻ കളിയാക്കിയപ്പോൾ ഉണ്ണിച്ചേട്ടൻ അവിടെ തീർത്തു. ഇരുവരും വലിയ തർക്കമായി. ശേഷം രണ്ട് മുറിയിൽ പോയിരുന്നു പിറുപിറുക്കാനും ആശങ്കകൾ പങ്കുവെക്കാനും തുടങ്ങി. പുറത്ത് ധൈര്യം കാണിക്കുമെങ്കിലും രണ്ടുപേരും പേടിത്തൊണ്ടന്മാരാണ്. അവസാനം ഉച്ചസ്ഥായിയിലായിരുന്ന വഴക്ക് ഒരു ഫോൺ കോളിലൂടെ ഉടൻ തന്നെ ഇരുവരും അവസാനിപ്പിച്ചു. അന്നാണ് എനിക്ക് മനസിലായത് ഇരുവരും പഞ്ചപാവങ്ങൾ കൂടിയാണെന്ന്' മുകേഷ് പറയുന്നു.


Click it and Unblock the Notifications