ഇനിയൊരു ജന്മമുണ്ടെങ്കില്‍ സരയൂ തീരത്ത് കാണാം; എപ്പോഴും പുഞ്ചിരി, ഞങ്ങൾക്കും അന്ന് 23, ഫോട്ടോയുമായി ബിജിബാൽ!
മലയാളികളോട് ബിജിബാലിനെ കുറിച്ച് പറയാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. അത്രയേറെ മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം മലയാള ഗാനശാഖയ്ക്ക് സമ്മാനിച്ചത്. നസ്രാണിയിലും റോക്ക് ആന്റ് റോളിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീനിവാസൻ സിനിമ അറബിക്കഥയിലൂടെയാണ് മലയാളികൾ ബിജിബാലിനെ ശ്രദ്ധിച്ച് തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്തവരും കുറവായിരിക്കും. പതിനേഴ് വർഷത്തെ സിനിമ യാത്രയ്ക്കിടെ ഇരുന്നൂറിന് അടുത്ത് ഗാനങ്ങൾ അദ്ദേഹം നൽകി കഴിഞ്ഞു.
സംഗീതം സംവിധാനം ചെയ്തിനേക്കാൾ കൂടുതൽ ബിജിബാൽ സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. കളിയച്ഛൻ സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയതിന് ദേശീയ തലത്തിൽ വരെ അംഗീകരിക്കപ്പെട്ട സംഗീത സംവിധായകൻ കൂടിയാണ് താരം. സംഗീതം പോലെ തന്നെ ബിജിബാലിന്റെ ആത്മാവിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന ഒന്നാണ് കുടുംബം.

സംഗീതം പോലെ തന്നെ അത്രമേൽ അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ് പ്രിയപത്നിയും മക്കളും. മരണം കൊണ്ട് വേർപ്പെട്ട് പോയിയെങ്കിലും അദ്ദേഹത്തിൽ സജീവസാന്നിദ്ധ്യമായി എപ്പോഴും ഭാര്യ ശാന്തിയുണ്ട്. ബിജിബാലിനെ സ്നേഹിക്കുന്നവർക്കെല്ലാം ഒരു ഷോക്കായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ അപ്രതീക്ഷിത മരണം. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ 2017ലാണ് ശാന്തി ബിജിബാൽ അന്തരിച്ചത്.
ബിജിബാലിന് സംഗീതത്തിലാണ് പ്രാവീണ്യമെങ്കിൽ ശാന്തിക്ക് ജീവവായു നൃത്തമായിരുന്നു. നൃത്ത രംഗത്ത് സജീവമായിരുന്ന ശാന്തി കുഞ്ചാക്കോ ബോബൻ സിനിമ രാമന്റെ ഏദൻതോട്ടത്തിന് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ബിജിബാല്‍ പുറത്തിറക്കിയ കയ്യൂരുള്ളൊരു സമര സഖാവിന് എന്ന ആൽബത്തിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു. ഒപ്പം സ്വന്തമായി നൃത്തവിദ്യാലയവും ശാന്തി നടത്തിയിരുന്നു.
ഇടയ്ക്കിടെ പ്രിയപ്പെട്ടവളുടെ ഓർമകൾ മനസിൽ നിറയുമ്പോൾ കുറിപ്പുകളുമായി സംഗീത സംവിധായകൻ എത്താറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിവാഹനേരത്ത് പകർത്തി ചിത്രമാണ് ബിജിബാൽ പങ്കിട്ടത്. വിവാഹിതരാകുമ്പോൾ ഇരുവർക്കും വെറും 23 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നത് പോസ്റ്റിൽ നിന്നും വ്യക്തമാണ്. ഞങ്ങൾക്ക് പ്രായം 23 എന്നാണ് ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ.
കരിനീല പട്ടുസാരി ചുറ്റി കഴുത്തിൽ നിറയെ പൊന്നണിഞ്ഞ് മുല്ലപ്പൂവ് ചൂടി നിറചിരിയുമായി നിൽക്കുന്ന ശാന്തിയെ കാണുമ്പോൾ ഇന്ന് ഈ ലോകത്ത് ശാന്തിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് കമന്റുകൾ. മുമ്പും പല തവണ ഭാര്യ ശാന്തിയെക്കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പുകള്‍ ബിജിബാല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2002 ജൂൺ 21നാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്.

ഇന്ന് ഇരുവരുടേയും ഇരുപത്തിമൂന്നാം വിവാഹവാർഷികമാണ്. അതിനാലാണ് വിവാഹിതരാകുമ്പോൾ തങ്ങളുടെ പ്രായവും 23 മാത്രമായിരുന്നുവെന്ന് ബിജിബാൽ കുറിച്ചത്. ദേവദത്ത്, ദയ എന്നിവരാണ് ഇരുവരുടേയും മക്കൾ. അച്ഛന്റെ സംഗീതവും അമ്മയുടെ നൃത്തവും മക്കൾക്കും ലഭിച്ചിട്ടുണ്ട്. മാത്യു തോമസ്, അനശ്വര രാജൻ സിനിമയായ തണ്ണീമത്തൻ ദിനങ്ങളിലെ ഹിറ്റായ ജാതിക്ക തോട്ടം എന്ന ഗാനം ജസ്റ്റിൻ വർഗീസിൻ്റെ സംഗീതത്തിൽ പാടിയത് ദേവദത്തായിരുന്നു.
അതുപോലെ കുഞ്ഞിരാമായണത്തിലെ പാവാടത്തുമ്പാലെ എന്ന ഗാനം ആലപിച്ചത് ബിജിബാലിന്റെ മകൾ ദയയായിരുന്നു. ഞങ്ങൾ രണ്ടാളുടെയും ശബ്ദവും നാദവും രൂപവും ഒക്കെ ഫുൾ ടൈം വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ സിംഗിൾ പേരന്റ് എന്ന വിചാരം ഉണ്ടാകാറില്ലെന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ബിജിബാൽ പറഞ്ഞത്. ഭാര്യയുടെ വേർപാടിനുശേഷം മക്കളും സംഗീതവും മാത്രമാണ് ബിജിബാലിന്റെ ലോകം.
നിരവധി പേരാണ് ബിജിബാലിനും ശാന്തിക്കും വിവാഹവാർഷിക ആശംസകൾ നേർന്ന് എത്തുന്നത്. പ്രണയം ഇത്രയേറെ മനോഹരമായ ഒന്നാണെന്ന് ബിജിബാൽ സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്നുവെന്നാണ് ഏറെയും കമന്റുകൾ.


Click it and Unblock the Notifications











