യേശുദാസ് സ്റ്റുഡിയോയിൽ വെച്ച് വഴക്കിട്ടു; എല്ലാം വലിച്ചെറിഞ്ഞു; സംഗീത സംവിധായകൻ ദേവ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാന ഗന്ധർവൻ യേശുദാസ്. 50,000 ത്തിലേറെ ഗാനങ്ങൾ ഇക്കാലയളവിനിടെ പാടിയ യേശുദാസിന്റെ ശബ്ദം ഇന്ത്യയിൽ അങ്ങിങ്ങോളം പ്രശസ്തമാണ്. എട്ട് തവണയാണ് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം യേശുദാസിന് ലഭിച്ചത്. കേരളം, ആന്ധ്രപ്രദേശ്, കർണാടക, വെസ്റ്റ് ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഗായകന് സർക്കാർ പുരസ്കാരങ്ങൾ ലഭിച്ചു. 83 കാരനായ യേശുദാസിന്റെ സ്വര മാധുര്യത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല.
കരിയറിലെ പേരും പ്രശസ്തിക്കുമൊപ്പം പലപ്പോഴും വിവാദങ്ങളിലും യേശുദാസ് അകപ്പെട്ടിട്ടുണ്ട്. 2014 ൽ ഗായകൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ഏറെ ചർച്ചയായിരുന്നു. പുരുഷൻമാരെ പ്രകോപിപ്പിക്കുന്ന തരത്തിൽ സ്ത്രീകൾ വസ്ത്രം ധരിക്കരുതെന്നായികുന്നു യേശുദാസിന്റെ പ്രസ്താവന. ഈ വാക്കുകൾ വലിയ തോതിൽ വിമർശിക്കപ്പെട്ടു. ദേഷ്യക്കാരനെന്ന പ്രതിച്ഛായയാണ് യേശുദാസിന് പൊതുവെയുള്ളത്.

യേശുദാസിനെക്കുറിച്ച് പ്രമുഖ തമിഴ് സംഗീത സംവിധായകൻ ദേവ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ഗാനം റെക്കോഡ് ചെയ്യുന്നതിനിടെ യേശുദാസ് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ചാണ് ദേവ സംസാരിച്ചത്. റെക്കോഡിംഗിനിടെ യേശുദാസ് ഒരു വാക്ക് തെറ്റിച്ച് പറഞ്ഞത് വരികളെഴുതിയ കവി ചൂണ്ടിക്കാണിച്ചു. വാക്ക് തെറ്റായി ഉച്ചരിക്കുന്നെന്ന് ആവർത്തിച്ചതോടെ അദ്ദേഹത്തോട് പുറത്തേക്ക് പോകാൻ യേശുദാസ് ആവശ്യപ്പെട്ടു.
ഇതിന് ശേഷം സിനിമയുടെ നിർമാതാവ് അൻപലയ പ്രഭാകരൻ റെക്കോഡിംഗ് സ്റ്റുഡിയോയിൽ വന്ന് ഇരുന്നു. പാടിക്കൊണ്ടിരിക്കെ ഒരു സ്ഥലത്ത് നിർമാതാവും യേശുദാസിനെ തിരുത്തി. ദേഷ്യം വന്ന യേശുദാസ് നിങ്ങൾ ആരാണെന്ന് ചോദിച്ചു. നിർമാതാവ് ആണെന്ന് പറയാതെ അസിസ്റ്റന്റ് ആണെന്ന് അദ്ദേഹം മറുപടി നൽകി.

ഇതോടെ നിർമാതാവും യേശുദാസും തമ്മിൽ വലിയ തർക്കം ഉടലെടുത്തു. അവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം യേശുദാസ് വലിച്ചെറിഞ്ഞെന്നും ഹാർമോണിയുമായി താനവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും ദേവ തുറന്ന് പറഞ്ഞു. പിന്നീട് ആറ് വർഷം യേശുദാസ് തന്റെ പാട്ടുകൾ പാടിയില്ല. വിളിച്ചപ്പോഴെല്ലാം വരില്ലെന്നാണ് തനിക്ക് ലഭിച്ച മറുപടിയെന്നും ദേവ ഓർത്തു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് സെൽഫി എടുത്ത ആരാധകനോട് യേശുദാസ് നീരസം പ്രകടിപ്പിച്ച വീഡിയോ വൈറലായിരുന്നു. അന്ന് ഇതിന്റെ പേരിൽ വ്യാപക വിമർശനവും യേശുദാസിന് കേൾക്കേണ്ടി വന്നു. അടുത്തിടെ ഇതേക്കുറിച്ച് മകൻ വിജയ് യേശുദാസ് സംസാരിച്ചു. അച്ഛന്റെ പ്രായം പോലും നോക്കാതെയാണ് പലരും അദ്ദേഹത്തെ കുറ്റപ്പെടുത്തിയതെന്ന് വിജയ് യേശുദാസ് പറഞ്ഞു. പിതാവിന്റെ ദേഷ്യത്തെക്കുറിച്ചും അന്ന് വിജയ് യേശുദാസ് സംസാരിച്ചു. ആരെങ്കിലും അനാവശ്യമായി വന്ന് ചൊറിഞ്ഞാലാണ് ദേഷ്യം വരുക. അപ്പയുടെ ദേഷ്യം തനിക്കും അതുപോലെ കിട്ടിയിട്ടുണ്ട്.
ദേഷ്യം വരാത്ത ആരാണുള്ളത്. തന്റെ പൂർണസമയവും ഒരു കലയ്ക്ക് വേണ്ടി നൽകിയ ഒരാള ആരെങ്കിലും വന്ന് തോണ്ടിയാൽ ചിലപ്പോൾ ദേഷ്യം വരും. എല്ലാവരുടെയും അവസ്ഥ അത് തന്നെയാണെന്നും വിജയ് യേശുദാസ് പറഞ്ഞു. സംഗീതം കഴിഞ്ഞിട്ടേ ഉള്ളൂയെങ്കിലും കുടുംബത്തിനും പിതാവ് വലിയ പ്രാധാന്യം നൽകുന്നുണ്ട്.
അച്ഛനൊപ്പം എപ്പോഴും അമ്മയും ഉണ്ടായിട്ടുണ്ടെന്നും വിജയ് യേശുദാസ് അന്ന് പറഞ്ഞു. യേശുദാസിന്റെ മകനെന്ന ലേബലിൽ തുടക്ക കാലത്ത് കരിയറിൽ അറിയപ്പെട്ട വിജയ്ക്ക് ഇപ്പോൾ സംഗീത ലോകത്ത് തന്റേതായ സ്ഥാനമുണ്ട്. തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹം പാടി.


Click it and Unblock the Notifications