പെറ്റ് ഡോഗിന്റെ വേർപാടിൽ വികാരാധീനനായി ഗോപി സുന്ദർ, ആദ്യം മക്കളെ ഓർത്ത് സങ്കടപ്പെടൂവെന്ന് ആരാധകർ!
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലൊട്ടാകെ പ്രശസ്തനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗായിക അമൃത സുരേഷുമായുള്ള പ്രണയം പരസ്യപ്പെടുത്തിയ ശേഷം വളരെ വലിയ രീതിയിൽ ഗോപി സുന്ദറിനെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്.
ഗോപി സുന്ദർ മാത്രമല്ല അമൃത സുരേഷിനും സൈബർ ബുള്ളിയിങ് നേരിടേണ്ടി വരുന്നുണ്ട്. അമൃതയുമായി പ്രണയത്തിലാകും മുമ്പ് ഗോപി സുന്ദർ അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു. പന്ത്രണ്ട് വർഷത്തോളം ഇരുവരും ലിവിങ് ടുഗെതറിലുമായിരുന്നു.
കുറച്ച് മാസം മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. അഭയയും ഗോപി സുന്ദറും വലിയ മൃഗ സ്നേഹികളാണ്. മാത്രമല്ല ഇരുവരും ചേർന്ന് നിരവധി ഓമനകളായ നായകളെ വളർത്തുന്നുമുണ്ടായിരുന്നു.
ഗോപി സുന്ദർ പോയശേഷം അവയെല്ലാം ഇപ്പോൾ അഭയ ഹിരൺമയിക്കൊപ്പമാണ് താമസം. അതിൽ ഇരുവർക്കും ഏറെ പ്രിയപ്പെട്ട ഒരു വളർത്തുനായയുടെ വേർപാടിനെ കുറിച്ച് ഹൃദയം നുറുങ്ങുന്ന വേദനയോടെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദർ.

ഹിയാഗോ എന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ട പെറ്റ് നഷ്ടപ്പെട്ടതിനെ കുറിച്ചാണ് ഗോപി സുന്ദർ എഴുതിയിരിക്കുന്നത്. 'ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ ഇതെഴുതുന്നത്. ആർക്കെങ്കിലും ഇത് മനസിലാകുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല.'
'എന്റെ കുടുംബത്തിലെ ഒരംഗം പൂർണ്ണമായും അവളെ എന്റെ വീട്ടിലെ അംഗമെന്ന് തന്നെ ഞാൻ അങ്ങോളം വിശേഷിപ്പിക്കും. അവൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു. ആദ്യത്തെ ഞങ്ങളുടെ പെറ്റ് ഹിയാഗോ. ഒരു മാസത്തിലാണ് അവൾ ഞങ്ങൾക്കൊപ്പം എത്തുന്നത്. അവളും ഒത്തുള്ള ഓരോ നിമിഷങ്ങളും വിലപ്പെട്ടതായിരുന്നു.'

'12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു. അവളുടെ ആദ്യ ചുവടുകൾ ചെന്നൈയിലെ മറീന ബീച്ചിലായിരുന്നു. അവൾക്ക് ഒരു മാസം മാത്രം പ്രായമുള്ളപ്പോഴാണത്.'
'അവളുടെ കുഞ്ഞുപേടിയെ അകറ്റി ഞാൻ അവളുടെ കുഞ്ഞ് ചുവടുകൾ വെക്കാൻ സഹായിച്ചു. വളരെപ്പെട്ടെന്ന് തന്നെ ഞങ്ങളിൽ ഒരാളായി അവൾ മാറി. അവൾ എന്നോടും എന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും വളരെ പെട്ടെന്ന് അടുത്തു. അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം തന്നെ നേടിയെടുത്തു.'

'എല്ലാ രഹസ്യങ്ങളും പ്രിയപ്പെട്ട നിമിഷങ്ങളും അറിയുന്നവൾ' ഗോപി സുന്ദർ കുറിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ഗോപി സുന്ദറിന്റെ എല്ലാ സോഷ്യൽമീഡിയ പോസ്റ്റിനും ഹേറ്റ് കമന്റുകളാണ് കൂടുതൽ. ഇത്തവണയും അത് തെറ്റിയില്ല. എന്ത് വികാരത്തോടെയാണ് അദ്ദേഹം ആ കുറിപ്പ് എഴുതിയതെന്ന് പോലും മനസിലാക്കാൻ ശ്രമിക്കാതെയാണ് പലരും ഗോപി സുന്ദറിനെ കമനന്റുകളിലൂടെ പരിഹസിച്ചിരിക്കുന്നത്.
വിവാഹിതനും രണ്ട് ആൺകുട്ടികളുെട അച്ഛനുമായിട്ടും മറ്റുള്ള സ്ത്രീകളുമായി ലിവിങ് റിലേഷനിൽ ഏർപ്പെട്ടുവെന്നതിന്റെ പേരിലാണ് ആളുകൾ ഗോപി സുന്ദറിനെ പരിഹസിക്കുന്നതും കളിയാക്കുന്നതും.

'12 കൊല്ലം ഒപ്പം ജീവിച്ച ഹിരൺമയിയെ കുറിച്ച് ഒരു ദുഖവും ഇല്ലല്ലോ?' എന്നാണ് ഒരാൾ ഗോപി സുന്ദറിന്റെ കുറിപ്പിന് കമന്റായി കുറിച്ചത്. 'നിന്നോടൊക്കെ എന്ത് പറയാനാണ്' എന്നാണ് ഗോപി സുന്ദർ മറുപടി നൽകിയത്.
'എന്റെ ദുഃഖത്തിൽ പങ്കുചേരാനാണോ ഈ ചോദിക്കുന്നത്' എന്നാണ് ഗോപി മറ്റൊരു കമന്റിനോട് പ്രതികരിച്ചത്. 'അപ്പൻ ജീവിച്ചിരുന്നിട്ടും സ്നേഹം കിട്ടാത്ത ആ രണ്ട് ആൺമക്കളുടെ വേദന ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

അതിന് കൃത്യമായ മറുപടി ഗോപി സുന്ദർ നൽകുകയും ചെയ്തു. 'എന്റെ മക്കൾ ഹാപ്പിയാണ്... ഞങ്ങൾ കാണാറുമുണ്ട്. മഞ്ഞപ്പത്രങ്ങൾ വായിക്കുന്നത് നിർത്താനും' ഗോപി പരിഹസിക്കുന്നവരോട് ആവശ്യപ്പെട്ടു.
ചിലർ ഗോപി സുന്ദറിനെ അനുകൂലിച്ചുമെത്തി വളർത്ത് മൃഗങ്ങളെ വെറും മൃഗമായി മാത്രം കാണുന്നവരാണ് പരിഹാസ കമന്റുകൾ എഴുതുന്നതെന്നാണ് താരത്തെ അനുകൂലിച്ച് ചിലർ കുറിച്ചത്.


Click it and Unblock the Notifications