'അഞ്ച് വർഷങ്ങൾ കടന്നുപോയി... പക്ഷെ നിന്റെ ഓർമ്മകൾ ഹൃദയങ്ങളിൽ തിളങ്ങുന്നു'; ബാലഭാസ്കറിനെ കുറിച്ച് സ്റ്റീഫൻ!
വയലിനിസ്റ്റ് ബാലഭാസ്കർ വിടപറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം പിന്നിടുകയാണ്. രാജ്യത്തും പുറത്തും നിരവധി വേദികളിലൂടെ ബാലഭാസ്കര്‍ തീര്‍ത്ത മാന്ത്രിക സംഗീതം ഇന്നും ആരാധകരുടെ മനസിലുണ്ട്. സഹപാഠികളും സുഹൃത്തുകളും ആരാധകരും ബന്ധുക്കളും എല്ലാം ഇപ്പോഴും ബാലഭാസ്കറിന്റെ വേർപാട് ഉൾക്കൊള്ളാനാവാതെയാണ് കഴിയുന്നത്.
അമ്മാവന്‍ ബി.ശശികുമാര്‍ പകര്‍ന്ന് നല്‍കിയ ശുദ്ധ സംഗീതത്തിന്റെ കരുത്തിലായിരുന്നു ബാലഭാസ്കറിന്റെ സംഗീത പരീക്ഷണങ്ങള്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സഹപാഠികള്‍ക്കൊപ്പം സര്‍വകലാശാല യുവജനോത്സവങ്ങളില്‍ മികവുകാട്ടി ബാലഭാസ്കര്‍ പിന്നെ സംഗീതലോകത്ത് ഉയരങ്ങളിലേക്ക് പോകുന്നതാണ് കണ്ടത്.
അഞ്ച് വര്‍ഷം മുമ്പ് പള്ളിപ്പുറത്തെ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകള്‍ തേജസ്വിനിയും വിടപറഞ്ഞത്. അപകടത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഭർത്താവിന്റെയും കുഞ്ഞിന്റെയും വേർപാടുണ്ടാക്കിയ ആഘാതത്തിലാണ് ഭാര്യ ലക്ഷ്മിയുടെ ജീവിതം.

ബാലഭാസ്കറിന്റെ വേർപാടിന് ശേഷം ഒരിക്കൽ പോലും ലക്ഷ്മ വീട് വിട്ട് പുറത്തേക്ക് വന്നിട്ടില്ല. ഇപ്പോഴിതാ ബാലഭാസ്കറിന്റെ ഓർമദിനത്തിൽ സംഗീതജ്ഞനും ഗായകനുമെല്ലാമായ സ്റ്റീഫൻ ദേവസി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. അഞ്ച് വർഷങ്ങൾ കടന്നുപോയി... പക്ഷെ നീ തന്നിട്ടുപോയ ഓർമ്മകൾ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ തിളങ്ങുന്നു എന്നാണ് ബാലഭാസ്കറിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് സ്റ്റീഫൻ ദേവസി കുറിച്ചത്.
സ്റ്റീഫന്റെ കുറിപ്പിൽ തന്നെ ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാണെന്നും ബാലഭാസ്കറിന്റെ വേർപാട് വളരെ വേഗത്തിലായി എന്നുമാണ് കമന്റുകൾ ഏറെയും വന്നത്. ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒട്ടനവധി സംഭാവനകൾ സംഗീത ലോകത്തിന് തരാൻ ബാലഭാസ്കറിന് സാധിക്കുമായിരുന്നു.
ബാലഭാസ്കർ എന്ന പേര് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഒപ്പം ഒരു വയലിനും മലയാളികളുടെ മനസിൽ തെളിയും. ശരീരത്തിലെ ഒരവയവം എന്നപോലെയായിരുന്നു ബാലഭാസ്കറിന് വയലിൻ. ബാലഭാസ്കറിന്റെ കയ്യില്‍ നിന്നാകും ആരാധകർ അടക്കം പലരും വ്യത്യസ്തമായ വയലിനുകൾ കാണുന്നത്. വേദികളിൽ ബാലു ഇന്ദ്രജാലം തീർക്കുമ്പോൾ ആ നിർവൃതിയിൽ കണ്ണുനിറയുന്ന നിരവധി കാണികളുണ്ടായിരുന്നു.
അത്രമാത്രം ഹൃദ്യമായിരുന്നു ബാലുവിന്റെ സംഗീതം. അത് ഹൃദയങ്ങളെയാണ് ചെന്നുതൊട്ടത്. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കർ ആയിരുന്നു. ഫ്യൂഷൻ സംഗീതത്തിന്റെ അനന്തസാധ്യതകളാണ് ആ മാന്ത്രിക വിരലുകളിൽ വിരിഞ്ഞത്.

എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങൾ ബാലു വയലിനിൽ മീട്ടുമ്പോൾ കേൾക്കുന്നവർ അതിൽ അലിഞ്ഞ് ഇല്ലാതെയാകുന്നു. കണ്ണുകൾ പൂട്ടി ചെറുചിരിയോടെ ബാലഭാസ്കർ വേദിയിൽ സംഗീതത്തിന്റെ മായികലോകം തീർക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയെന്ന് ലോകമെമ്പാടുമുള്ള പാട്ടാസ്വാദകര്‍ പറഞ്ഞുകൊണ്ടേയിരുന്നു.
വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്കറിന്. പക്ഷെ പറയാനുള്ളത് പലതും തുറന്ന് പറയുകയും ചെയ്തിരുന്നു. വ്യക്തിപരമായും കലാരംഗത്തും നേരിടേണ്ടി വന്ന പലതിനെ പറ്റിയും ബാലഭാസ്കർ തുറന്ന് പറഞ്ഞിട്ടുണ്ട്. മരിക്കുമ്പോൾ നാൽപ്പത് വയസായിരുന്നു ബാലഭാസ്കറിന്റെ പ്രായം.
അദ്ദേഹത്തിന്റെ മരണശേഷം ആരാധകരുടെ എണ്ണം കൂടുകയാണ് ചെയ്തത്. അപകടശേഷം ആറ് ദിവസമാണ് ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞത്. പിന്നീട് അദ്ദേഹത്തെ മരണം കീഴ്‌പ്പെടുത്തുകയായിരുന്നു. മംഗല്യ പല്ലക്ക് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായക രംഗത്തേക്ക് കടന്ന ബാലഭാസ്‌കര്‍ മലയാളം സിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകന്‍ കൂടിയായിരുന്നു.
അന്ന് 17 വയസ് മാത്രമായിരുന്നു ബാലഭാസ്‌കറിന് പ്രായം. അദ്ദേഹം സംഗീതം നല്‍കിയ നിനക്കായ്, ആദ്യമായ് തുടങ്ങിയ ആല്‍ബങ്ങള്‍ ഇപ്പോഴും സംഗീത പ്രേമികള്‍ നെഞ്ചിലേറ്റുന്നവയാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും മകൾ തേജസ്വിനി പിറന്നത്. അപകടം നടന്നപ്പോൾ ബാലഭാസ്കറിന്റെ മടിയിലായിരുന്നു കുഞ്ഞ്.


Click it and Unblock the Notifications











