'കടക്കെണിയിലായിരുന്നപ്പോൾ ഉപേക്ഷിച്ച് ഓടി മറഞ്ഞവരാണ് എന്റെ ബന്ധുക്കൾ'; കഷ്ടതയുടെ കാലങ്ങളെ കുറിച്ച് യാഷ്
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ നടനാണ് കന്നട താരം യാഷ്. കന്നട സിനിമയുടെ ചരിത്രം തന്നെ കെജിഎഫ് ചാപ്റ്റർ വൺ പുറത്തിറങ്ങിയപ്പോൾ മാറി. ചിത്രത്തിലൂടെ യഷ് രാജ്യത്തുടനീളം തരംഗമായി മാറുകയും ചെയ്തു. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. കെജിഎഫിന് ശേഷം റോക്കി ഭായ് എന്ന പേരിലാണ് യാഷ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടനായി ഇപ്പോൾ യാഷ് മാറിയിരിക്കുകയാണ്.
ഇന്ന് കാണുന്ന താരപദവിയിലേക്ക് ഗോഡ്ഫാദേഴ്സിന്റെ കൈപിടിച്ച് ചെന്നിരുന്ന താരമായിരുന്നില്ല യാഷ്. പകരം വർഷങ്ങൾ നീണ്ട കഠിനാധ്വാനം യാഷ് നടത്തിയിട്ടുണ്ട്. ഇപ്പോഴും വന്ന വഴി മറക്കാത്ത താരം കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ വിഷമം അനുഭവിച്ച സന്ദർഭത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. തന്റെ കുട്ടിക്കാലത്ത് കുടുംബം വലിയ കടക്കെണിയിൽ കുടുങ്ങിയപ്പോൾ ബന്ധുക്കൾ പോലും ഉപേക്ഷിച്ച് പോയി എന്നാണ് യാഷ് പറയുന്നത്.

സിനിമയിൽ അഭിനയിക്കാൻ താൻ ഇറങ്ങി തിരിച്ചപ്പോൾ മാതാപിതാക്കൾക്ക് വലിയ വിഷമം ആയിരുന്നുവെന്നും യാഷ് പറയുന്നു. സിനിമാ മേഖല ശാശ്വതമായ വരുമാനം നൽകുന്ന ഒന്നാണെന്ന് വിശ്വസിക്കാൻ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും യാഷ് പറയുന്നു. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യാഷ് മുൻകാല കഥകൾ തുറന്ന് പറഞ്ഞത്. 'ഞാൻ ഈ വ്യവസായത്തിലേക്ക് വരണമെന്ന് എന്റെ മാതാപിതാക്കൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്തതിനാൽ അവർ സന്തുഷ്ടരാണ്. സത്യത്തിൽ അവർ എന്നെ സിനിമയിലേക്ക് വരുന്നതിൽ നിന്നും തടയാൻ ശ്രമിച്ചിരുന്നു. കാരണം അവർക്ക് എന്റെ ഭാവിയോർത്ത് ഭയമായിരുന്നു.'

'ഒരു ഇടത്തരം കുടുംബത്തിൽ നിന്നും ഒരു ചെറിയ പട്ടണത്തിൽ നിന്നുമുള്ള അച്ഛനും അമ്മയ്ക്കും ഇത് തങ്ങളുടെ മകന് നല്ലതാണോ എന്ന് ഉറപ്പില്ലായിരുന്നു. അതിനാൽ സിനിമ വളരെ സങ്കീർണ്ണമാണെന്ന് അവർ എപ്പോഴും പറഞ്ഞിരുന്നു. നിനക്ക് സിനിമയിൽ പ്രവേശിക്കാൻ കഴിയില്ല. ബുദ്ധിമുട്ടുളള കാര്യങ്ങളാണ് സിനിമയിൽ പിടിച്ച് നിൽക്കുക എന്നത് എന്നെല്ലാം അവർ ഇടയ്ക്കിടെ എന്നോട് പറയുമായിരുന്നു. നമ്മളോട് അടുത്ത് നിൽക്കുന്നവർ അകന്ന് പോകുന്നൊരു സന്ദർഭമുണ്ട്. അത് എനിക്കും കുട്ടിക്കാലത്ത് സംഭവിച്ചിട്ടുണ്ട്... ഞാൻ അനുഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബവുമായി അടുത്തിടപഴകിയ ആളുകൾ, ഞങ്ങളെ ബഹുമാനിക്കുന്നവർ, നല്ല സമയത്ത് കൂടെയുണ്ടായിരുന്നവർ എല്ലാം ഞങ്ങൾ ഒരു പ്രശ്നത്തിൽ അകപ്പെട്ടപ്പോൾ ഓടിപ്പോയി.'

'പ്രയാസകരമായ സമയങ്ങളിൽ എന്നോടൊപ്പം ഉണ്ടായിരുന്നവരെ ഞാൻ ഇന്നും ബഹുമാനിക്കുന്നുണ്ട്. പ്രേക്ഷകർ മാത്രമാണ് ഇപ്പോൾ എന്റെ ബന്ധു എന്ന് ഞാൻ വിശ്വസിക്കുന്നു. അവർ ഒരിക്കലും പക്ഷം ചേർന്ന് സംസാരിക്കില്ല. പ്രേക്ഷകരല്ലാത്തവർ നമ്മുടെ ജീവിതത്തിൽ ആവശ്യങ്ങൾക്ക് വേണ്ടി വന്ന് പിന്നീട് ഉപേക്ഷിച്ച് പോകുന്നവരാണ്. എന്നോടൊപ്പം എപ്പോഴും നിന്ന കുറച്ച് സുഹൃത്തുക്കളും എനിക്കുണ്ട് എന്നതിലും സന്തോഷിക്കുന്നു. ഞാൻ വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്ന വ്യക്തിയാണ്. ഇന്ന് എന്റെ ബന്ധുക്കൾ എന്റെ അടുക്കൽ വന്നാൽ ഞാൻ സ്വീകരിക്കാറുണ്ട് കാരണം എന്റെ മാതാപിതാക്കൾക്ക് ബന്ധുക്കൾ വരുന്നത് സന്തോഷം നൽകുന്നുവെന്നത് കൊണ്ട് മാത്രം. പണ്ട് കടക്കെണിയിലായിരുന്നപ്പോൾ എന്റെ മാതാപിതാക്കളോട് മോശമായ രീതിയിൽ പെരുമാറിയ അതേ ആളുകളാണ് നമ്മുടെ കുടുംബത്തോട് അടുപ്പത്തിലാണെന്ന് അവകാശപ്പെടാൻ ഇപ്പോൾ ശ്രമിക്കുന്നത്.'
Recommended Video

'അതെല്ലാം ഞാൻ ഒരു ന്യൂട്രൽ ലെൻസ് ഉപയോഗിച്ച് കാണുകയും ചിരിച്ചുകൊണ്ട് സമീപിക്കുകയുമാണ് ചെയ്യുന്നത്' യാഷ് പറയുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ കെജിഎഫ് 2വിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും. കേരളത്തിലും വൻ തിയേറ്റർ പ്രതികരണം പ്രതീക്ഷിക്കുന്ന കെജിഎഫ് 2ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. പ്രശാന്ത് നീലാണ് കന്നട ആക്ഷൻ ചിത്രമായ കെജിഎഫിന്റെ സംവിധായകൻ. യാഷ്, ശ്രീനിധി ഷെട്ടി എന്നിവർക്കൊപ്പം ബോളിവുഡ് നടനായ സഞ്ജയ് ദത്തും രവീണ ടൺഡനും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications