കല്യാണമാണ്, വരൻ ആരെന്ന് സ്മിത എന്റെ ചെവിയിൽ പറഞ്ഞു; മരണത്തിന് മുമ്പ് സംഭവിച്ചത്; പുളിയൂർ സരോജ
സിനിമാ ലോകത്തിന് ഒരിക്കലും മറക്കാനാകാത്ത നടിയാണ് സിൽക് സ്മിത. മാദക താരമായി ഒരു കാലത്ത് തരംഗം സൃഷ്‌ടിക്കാൻ കഴിഞ്ഞ സിൽക് സ്മിതയുടെ ഡാൻസ് നമ്പറുകൾ വൻ ജനശ്രദ്ധ നേടി. മുൻനിര നായിക നടിമാർക്ക് പോലും ലഭിക്കാതിരുന്ന ആഘോഷാരവങ്ങളാണ് സിൽക് സ്മിതയ്ക്ക് അക്കാലത്ത് ലഭിച്ചത്. സ്മിതയുടെ ജീവിതത്തിലും മരണത്തിലും ദുരൂഹതകൾ ഏറെയാണ്. 1996 ലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്യുന്നത്.
ആത്മഹത്യക്ക് കാരണം എന്തെന്ന് ഇന്നും വ്യക്തമായ വിവരമില്ല. സാമ്പത്തികമായുള്ള പ്രതിസന്ധികൾ സിൽക് സ്മിതയെ ബാധിച്ചിരുന്നെന്ന് വാദമുണ്ട്. അടുപ്പക്കാരിൽ നിന്നുമുണ്ടായ വഞ്ചനയും നടിയെ ബാധിച്ചെന്നും അഭ്യൂഹങ്ങൾ വന്നു. ഡോ രാധാകൃഷ്ണൻ എന്ന വ്യക്തിയുമായി സിൽക് സ്മിത പ്രണയത്തിലായിരുന്നെന്ന് ഒരു കാലത്ത് ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ സിൽകിന്റെ മാർഗദർശി മാത്രമാണ് ഇദ്ദേഹമെന്നും വാദങ്ങൾ വന്നു.

സിൽക് സ്മിതയെക്കുറിച്ച് പഴയകാല ഡാൻസ് കൊറിയോഗ്രാഫർ പുളിയൂർ സരോജ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്മിതയുടെ നിരവധി ഗാനരംഗങ്ങൾ പുളിയൂർ സരോജ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സിൽക് സ്മിത തന്നോട് വിവാഹക്കാര്യം സംസാരിച്ചിരുന്നെന്ന് സരോജ പറയുന്നു. അടുത്തിടെ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ചില സമയത്ത് അക്കയെന്നും ഡാർലിംഗ് എന്നും സിൽക് എന്നെ വിളിക്കും. അക്കാ, ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചിപ്പോൾ എന്റെ മടിയിൽ കയറി ഇരുന്നു. എന്താടീ കാര്യം എന്ന് ചോദിച്ചപ്പോൾ കല്യാണം ഫിക്സ് ചെയ്തെന്ന് പറഞ്ഞു. വരൻ ആരാണെന്ന് ചോദിച്ചപ്പോൾ കാതിൽ പറഞ്ഞ് തന്നു. ഒരു ബോക്സ് എടുത്ത് കൊണ്ട് വന്നു ആഭരണങ്ങളെല്ലാം എന്നെ കാണിച്ച് തന്നു. ഇവയാണ് ഞാൻ വിവാഹത്തിന് ധരിക്കുന്നതെന്ന് പറഞ്ഞു.

നിങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് ഫോട്ടോയെടുത്ത ശേഷമേ കല്യാണത്തിന് ഇരിക്കൂയെന്നും സിൽക് സ്മിത പറഞ്ഞു. ഞാൻ അടുത്ത ദിവസം തിരുപ്പതിയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. ഞാൻ തിരിച്ച് വന്നിട്ട് നിന്നെ കാണാമെന്ന് അവളോട് പറഞ്ഞു. ഓക്കെ അക്ക ബൈ, എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. എന്റെ കല്യാണം നല്ല രീതിയിൽ നടക്കാൻ പ്രാർത്ഥിക്കാൻ പറഞ്ഞു.
തിരുപ്പതിയിൽ പോയി പ്രാർത്ഥിച്ച് പുറത്തേക്ക് വന്നു. കാപ്പി കുടിക്കാൻ പോയി. സിൽക് സ്മിതയുടെ മരണവാർത്ത പത്രത്തിൽ കണ്ടു. ഞാനപ്പോൾ തന്നെ കാറിൽ കയറി മദ്രാസിൽ വന്നു. കല്യാണക്കാര്യം പറഞ്ഞ രണ്ടാമത്തെ ദിവസമാണ് മരണം സംഭവിക്കുന്നത്. എന്താണ് സംഭവിച്ചതെന്തെന്ന് അറിയില്ല. വയസായ ഒരു അമ്മാവനും ടച്ച് അപ്പായി ഒരു സ്ത്രീയുമാണ് ഒപ്പമുണ്ടായിരുന്നത്.
അവരുടെ കൂടെയുണ്ടായിരുന്ന ആ ഡോക്ടറുടെ മകനെ കല്യാണം കഴിക്കുന്നെന്നാണ് സിൽക് എന്റെ ചെവിയിൽ പറഞ്ഞത്. എന്തോ ഇടയിൽ സംഭവിച്ചിട്ടുണ്ട്, എന്താണെന്ന് അറിയില്ല. മുമ്പെല്ലാം കല്യാണത്തെക്കുറിച്ച് ചോദിക്കുമ്പോൾ പത്ത് വർഷം സമ്പാദിച്ച് വലിയ ബംഗ്ലാവൊക്കെ വെച്ചിട്ടേ വിവാഹം ചെയ്യൂ എന്നാണ് പറഞ്ഞിരുന്നതെന്നും പുളിയൂർ സരോജ ഓർത്തു.
സിൽക് സ്മിതയുടെ മരണത്തിന് ശേഷം നിരവധി സഹപ്രവർത്തകർ ഇത്തരം തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ സിൽക് സ്മിതയുടെ ആത്മഹത്യക്ക് കാരണം എന്തെന്ന് ഇന്നും വ്യക്തമല്ല. ഒരുപിടി ചോദ്യങ്ങൾ ബാക്കി നിർത്തിയാണ് നടി ലോകത്തോട് വിട പറഞ്ഞത്.


Click it and Unblock the Notifications