ജനിച്ചയുടനെ ഐസിയുവിൽ, നീല നിറമായിരുന്നു; മകന്റെ പേരിന് പിന്നിലെ കഥ പറഞ്ഞ് മൈഥിലിയും ഭർത്താവും
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മൈഥിലി ആദ്യ സിനിമയിലൂടെ തന്നെ ജനശ്രദ്ധയാണ് നേടിയത്. കൈനിറയെ അവസരങ്ങൾ മൈഥിലിയെ തേടി വന്നു. പിന്നീടങ്ങോട്ടുള്ള കരിയർ ഗ്രാഫിൽ ഉയർച്ചകളും താഴ്ചകളും മൈഥിലിക്കുണ്ടായി. കുറേക്കാലം സിനിമകളിൽ മൈഥിലിയെ കണ്ടില്ല. സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിനാണ് മൈഥിലി ഇന്ന് പ്രാധാന്യം നൽകുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് നടി വിവാഹിതയായത്. സമ്പത്ത് രാജ് എന്നാണ് മൈഥിലിയുടെ ഭർത്താവിന്റെ പേര്. പ്രണയ വിവാഹമായിരുന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ ദമ്പതികൾക്ക് ആൺകുഞ്ഞും പിറന്നു. നീൽ എന്നാണ് മകന്റെ പേര്. കുടുംബജീവിതത്തിലേക്ക് പൂർണ ശ്രദ്ധ നൽകിയിരിക്കുന്ന മൈഥിലി സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണ്. ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ കുടുംബ വിശേഷങ്ങൾ പങ്കവെക്കുകയാണ് മൈഥിലിയും ഭർത്താവ് സമ്പത്തും.

അമ്മയായ ശേഷം മൈഥിലിക്ക് കുറേക്കൂടി പക്വത വന്നു എന്ന് സമ്പത്ത് പറയുന്നു. കുഞ്ഞ് പിറന്ന ശേഷമുള്ള ജീവിതത്തെക്കുറിച്ച് മൈഥിലിയും സംസാരിച്ചു. കുട്ടി ജനിക്കുന്നതോടെ ഒരു അമ്മയും കൂടിയാണ് ജനിക്കുന്നത്. അത് ജീവിതത്തിലെ പുതിയ അനുഭവമാണ്. അച്ഛനും മോനും ഫ്രണ്ട്സാണ്. എനിക്കവന്റ ഓരോ നിമിഷങ്ങളും പ്രധാനപ്പെട്ടതാണ്. ദിവസവും അവർക്ക് എന്തെങ്കിലും മാറ്റങ്ങളുമുണ്ടാകും. അവന്റെ വളർച്ച കാണുന്നതിൽ വളരെ സന്തോഷമുണ്ട്. മാതൃത്വം ഞാൻ വളരെ ആസ്വദിക്കുന്നു.
മകന് നീൽ എന്ന് പേരിട്ടതിനെക്കുറിച്ച് സമ്പത്ത് കുമാർ സംസാരിച്ചു. മകനെ ആദ്യമായി കാണുമ്പോൾ നീല നിറമാണ്. ജനിച്ചയുടനെ ഐസിയുവിൽ കിടത്തേണ്ടി വന്നു. ഓക്സിജൻ കുറയുമ്പോൾ ശരീരത്തിന് നീല നിറം വരും. പേരെന്നും ആദ്യം സെലക്ട് ചെയ്ത് വെച്ചിരുന്നില്ല. അവനെ കണ്ടപ്പോൾ നീൽ എന്ന് പേര് മനസിൽ വന്നു. മോഹൻലാലിന്റെ ഫാൻ ആയതിനാൽ മംഗലശേരി ലൈനിൽ ഒരു പേരിടാമെന്ന് കരുതിയെന്ന് സമ്പത്ത് വ്യക്തമാക്കി.

നീൽ എന്ന പേര് തനിക്കും ഇഷ്ടമായെന്ന് മൈഥിലി പറയുന്നു. ഫുൾ മൂണിനാണ് മകൻ ജനിച്ചത്. നീൽ ആംസ്ട്രോങിനെ പോലെയുള്ള പേര്. എനിക്കിവനെ ഏലിയനെ പിടിക്കാൻ വിടണമെന്നൊക്കെ ഭയങ്കര ആഗ്രഹമുണ്ടെന്നും മൈഥിലി ചിരിച്ച് കൊണ്ട് പറഞ്ഞു. സിനിമാ രംഗത്തേക്ക് ഉടനെ മടങ്ങി വരില്ലെന്നും താരം വ്യക്തമാക്കി.
അമ്മയെ ആവശ്യമുള്ള സമയം ആണിത്. ഇത്രയും നാൾ സിനിമയിലുണ്ടായിരുന്നു. നല്ല കഥാപാത്രങ്ങൾ ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. പക്ഷെ ഇപ്പോൾ എനിക്കെന്റെ കുഞ്ഞ് അതിലും പ്രധാനമാണ്. ഞാൻ ഒരു ഫോട്ടോഷൂട്ട് ചെയ്തപ്പോൾ തന്നെ കുഞ്ഞ് ഇടയ്ക്ക് കരയുന്നുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് കുഞ്ഞിന് വേണ്ടി സമയം മാറ്റി വെക്കാൻ തീരുമാനിച്ചതെന്നും മൈഥിലി വ്യക്തമാക്കി.
നടി എന്നതിലുപരി മൈഥിലിയെന്ന വ്യക്തിയെയാണ് തനിക്കിഷ്ടമെന്ന് സമ്പത്ത് പറയുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. സഹായമനസ്കതയുള്ള ആളാണ്. ആരെക്കണ്ടാലും വാരിക്കോരി കൊടുക്കും. ഞാൻ സിംഗിളായി നടക്കുകയായിരുന്നു. ഏതോ നിമിഷത്തിൽ പ്രണയം തോന്നിയെന്ന് സമ്പത്ത് ഓർത്തു. ബ്രൈറ്റി എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്.
സിനിമയിലേക്ക് വന്ന ശേഷമാണ് മൈഥിലി എന്ന് പേര് മാറ്റിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചട്ടമ്പി എന്ന സിനിമയിലാണ് മൈഥിലി അവസാനമായി അഭിനയിച്ചത്. സാൾട്ട് എൻ പെപ്പർ, പാലേരി മാണിക്യം എന്നിവയാണ് മൈഥിലിയുടെ കരിയറിൽ ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്ന സിനിമകൾ.


Click it and Unblock the Notifications











