'മണിയെ ഇഷ്ടപ്പെട്ടില്ല, ഒഴിവാക്കാൻ പരമാവധി നോക്കി, വിധി മറ്റൊന്നായിരുന്നു'; പ്രിയ സുഹൃത്തിനെ കുറിച്ച് നാദിർഷ
മലയാളികളുടെ പ്രിയതാരമായിരുന്നു കലാഭവൻ മണി. എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടൻ ഓർമ്മയായിട്ട് അഞ്ചു വർഷം പിന്നിട്ടിരിക്കുന്നു. നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സന്നിധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിൻറെ വിയോഗമുണ്ടായത്. ഓട്ടോറിക്ഷക്കാരനായിട്ടാണ് കലാഭവൻ മണിയുടെ ജീവിതം തുടങ്ങിയത്. മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കിൽ പിന്നീട് നായകനായും വില്ലനായും കലാഭവൻ മണി തിളങ്ങി.
സകലകലാവല്ലഭൻ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന കലാകാരൻ കൂടിയായിരുന്നു മണി. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ കഴിവ് തെളിയിക്കാത്ത മേഖലകൾ കുറവാണ്. നാടൻ പാട്ടുകളിലൂടെ മലയാളി മനസുകളിൽ അതിവേഗത്തിൽ കയറി കൂടാനും മണിക്ക് സാധിച്ചു. തൊണ്ണൂറുകളിൽ സ്റ്റേജ് ഷോകളിൽ മണിയുടെ തകർപ്പൻ പ്രകടനമാണ് സദസിനെ ആസ്വദിപ്പിച്ചിരുന്നത്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും അദ്ദേഹം പ്രേക്ഷകരുടെ പ്രിയതാരമായി മാറി.

അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമണ് മലയാള സിനിമയ്ക്ക് വരുത്തിയത്. മികച്ച നടൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹി എന്ന് മണിയെ വിശേഷിപ്പിക്കാനാണ് അദ്ദേഹത്തെ പരിചയപ്പെട്ടവർ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്ന് പടപൊരുതി മുന്നേറി വന്ന വ്യക്തിയായിരുന്നതിനാൽ സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ മണിക്ക് വേഗത്തിൽ മനസിലാകുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞ് പ്രിയപ്പെട്ട മണിയെ കാണാൻ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. മണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ രണ്ടുപേർ നാദിർഷയും ദിലീപുമായിരുന്നു. മണിയുടെ വിയോഗത്തിൽ നെഞ്ചുപൊട്ടിയാണ് ഇരുവരും നിന്നിരുന്നത്. മിമിക്രി മുതൽ തുടങ്ങിയ സൗഹൃദമാണ് മണിയുമായി ദിലീപിനും നാദിർഷയ്ക്കുമുള്ളത്.

മൂവരും ചേർന്ന് നിരവധി സ്റ്റേജ് ഷോകളും സിനിമകളും ചെയ്തിട്ടുണ്ട്. കലാഭവൻ മണി ആദ്യമായി കണ്ടുമുട്ടിയപ്പോഴുള്ള അനുഭവത്തെ കുറിച്ച് നാദിർഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഗൾഫ് ഷോയ്ക്ക് വേണ്ടി നടക്കുന്ന ഇന്റർവ്യൂവിൽ കലാഭവൻ മണി പങ്കെടുത്തതിനെ കുറിച്ചും അന്ന് മനസിൽ തട്ടി കലാഭവൻ മണി പറഞ്ഞ വാക്കുകൾ ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് നാദിർഷ പറയുന്നത്. 'ഒരു ഗൾഫ് ഷോയിൽ പങ്കെടുക്കാനായി മുണ്ട് ധരിച്ചെത്തിയ മണിയെ ഇന്റർവ്യൂ ചെയ്യുന്നത് ഞാൻ ആണ്. അന്ന് മണിയുടെ കൂടെ ടിനി ഉണ്ട്. ടിനി ഓക്കേ ആയി. മണിയെ എനിക്ക് കൊണ്ട് പോകണ്ട... പകരം മറ്റൊരാൾ സ്റ്റേജിന്റെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. എങ്ങനെ എങ്കിലും മണിയെ കട്ട് ചെയ്യുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം. മണി കുറെ പെർഫോമൻസ് ഒക്കെ കാണിച്ചു. ഏറ്റവും ഒടുവിൽ മണി എന്നോട് പറഞ്ഞു... ഞാൻ ഈ ആന നടക്കുമ്പോലെ നടക്കും.... അതിന്റെ ബാക്ക് ആണ് കൂടുതൽ ശ്രദ്ധേയം എന്ന്. ഞാൻ ഒരു കറുത്ത പാന്റ്സ് ഇട്ടിട്ടാണ് അത് ചെയ്യുക എന്ന് മണി പറഞ്ഞു. അന്ന് മണി ഉടുത്തിരുന്നത് മുണ്ടാണ്. അപ്പോൾ ഞാൻ ദേഷ്യപെട്ടു. അപ്പോൾ മണി ഇങ്ങനെ മറുപടി പറഞ്ഞു... എനിക്ക് ഒരു കറുത്ത പാന്റാണ് ഉള്ളത് അത് അലക്കി ഇട്ടിരിക്കുകയാണ് എന്ന്. ആ ഒറ്റ ഡയലോഗിൽ ആണ് ഞാൻ മാണിയെ ആ ഷോയ്ക്ക് വേണ്ടി സെലക്ട് ചെയ്യുന്നത്' നാദിർഷ പറഞ്ഞു.
Recommended Video

'പുറത്തുകാത്തുനിൽക്കുന്ന ആളുടെ അടുത്ത് ചെന്ന് ഞാൻ പറഞ്ഞു... എന്താണ് എങ്കിലും ഞാൻ അവനെ ഈ ഷോയ്ക്ക് കൊണ്ടുപോകുമെന്ന്. കാരണം അവന്റെ അവസ്ഥ ഇപ്പോഴാണ് എനിക്ക് മനസിലാകുന്നതെന്നും ആ അവസരത്തിന് വേണ്ടി കാത്ത് നിന്ന ആളോട് ഞാൻ പറഞ്ഞു. പുറത്ത് നിന്ന ആളോട് അടുത്ത ഷോയ്ക്ക് പോകാം എന്നും പറഞ്ഞു. പുറത്ത് നിന്നത് ദിലീപായിരുന്നു' കൈരളി ടിവിയാണ് നാദിർഷയുടെ വാക്കുകൾ അടങ്ങിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കലാഭവൻ മണിയും നാദിർഷയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു. നാദിർഷയുടെ വാക്കുകൾ കേട്ടശേഷം ഒരു അസ്സൽ പാട്ടും കലാഭവൻ മണി ആലപിക്കുന്നുണ്ട്.


Click it and Unblock the Notifications