സലീമിന്റെ ബീഡി വലിയെ പ്രോത്സാഹിപ്പിച്ചു; പിന്നീട് വേണ്ടായിരുന്നെന്ന് തോന്നി; അബിയെ ഞങ്ങൾ കണ്ടത്; നാദിർഷ
അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെ സംവിധായകനായി മികച്ച തുടക്കമാണ് നാദിർഷയ്ക്ക് ലഭിച്ചത്. മിമിക്രി കലാരംഗത്ത് നിന്നും വന്ന നാദിർഷ ഏറെക്കാലത്തിന് ശേഷമാണ് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായ ദിലീപ്, സലിം കുമാർ, കലാഭവൻ മണി തുടങ്ങിയവരെല്ലാം നാദിർഷയ്ക്ക് മുമ്പേ സിനിമാ രംഗത്ത് ജനപ്രീതി നേടി. ഇവരെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് നാദിർഷയിപ്പോൾ.
അന്തരിച്ച നടൻ അബി സിനിമയിലെ താരമായി മാറുമെന്ന് താനുൾപ്പെടെ ഏവരും പ്രതീക്ഷിച്ചിരുന്നെന്ന് നാദിർഷ പറയുന്നു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം. അബി വേറൊരു ട്രൂപ്പിലായ സമയത്ത് കൊച്ചിൻ ഓസ്കാർ എന്ന ഞങ്ങളുടെ ട്രൂപ്പിലേക്ക് അബിയെ എടുത്ത ആളാണ് ഞാൻ. അടുത്ത ജയറാമെന്നാണ് ഞങ്ങൾ വിചാരിച്ചത്.

മിമിക്രിയിൽ നിന്നും അടുത്ത സ്റ്റാറായി അബിയെയാണ് ഞങ്ങളെല്ലാം കണ്ടിരുന്നത്. മിമിക്രിയിലെ സ്റ്റാറായിരുന്നു അബി. അബി അമിതാഭ് ബച്ചന്റെയോ മമ്മൂക്കയുടെയോ വേഷമിട്ട് സ്റ്റേജിൽ വന്ന് നിന്നാൽ ഒരു സൂര്യനായിരുന്നു. അത്ര ഭംഗിയുള്ള, നന്നായി പ്രസന്റ് ചെയ്യുന്ന ആർട്ടിസ്റ്റ് വേറെ ഉണ്ടായിരുന്നില്ല. അബി മിമിക്രിയിലെ സൂപ്പർസ്റ്റാറായിരുന്നു. ഹീറോയാകുമെന്ന് എല്ലാവരും അന്ന് പ്രതീക്ഷിച്ചത് ദിലീപിനെയൊന്നുമല്ല. അബിയെയാണ്.
ദിലീപിനെയൊന്നും സ്വപ്നത്തിൽ നമ്മൾ ചിന്തിച്ചിരുന്നില്ലെന്നും നാദിർഷ വ്യക്തമാക്കി. നടൻ സലിം കുമാറിനെക്കുറിച്ചും നാദിർഷ സംസാരിച്ചു. സലിം കുമാർ തമാശകളുടെ നിറകുടമാണ്. കൗണ്ടറുകൾ ഒരു ദാക്ഷിണ്യവുമില്ലാതെ പറയും. ഒരു മയവുമില്ലാതെ ഞങ്ങളെ കൊന്ന് കൊലവിളിക്കുന്ന ഒരുത്തൻ. അവന് ദിലീപിനെന്നോ മണിയെന്നോ നാദിർഷയെന്നോ ഇല്ല. ആരുടെ മുഖത്ത് നോക്കിയും അവന് തോന്നിയ തമാശ പറഞ്ഞിരിക്കും. പണ്ട് പാരഡി എഴുതിയിരുന്ന സമയത്ത് എറണാകുളം നോർത്തിൽ ഹോട്ടലിൽ താമസിക്കും. അവിടെ ഭയങ്കര കൊതുകാണ്.

കൊതുകുതിരി വാങ്ങിക്കും. സലിം അന്ന് ബീഡി വലിയുടെ രാജാവാണ്. സലിമീന്റെ ബീഡി ഉള്ള സമയത്ത് ഞങ്ങൾ കൊതുകു തിരി കെടുത്തും. സലിമിന്റെ ബീഡി വലിയെ പലപ്പോഴും ഞങ്ങൾ മിണ്ടാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പക്ഷെ പിന്നീടാണത് വേണ്ടായിരുന്നെന്ന് തോന്നിയത്. ഞങ്ങൾ പറഞ്ഞാലും ഇല്ലെങ്കിലും അവൻ ബീഡി വലിക്കും. ഇതൊരു തമാശയായി പറഞ്ഞതാണെന്നും നാദിർഷ വ്യക്തമാക്കി.
ഇന്നസെന്റിനെക്കുറിച്ചും നാദിർഷ സംസാരിച്ചു. ഇന്നസെന്റ് എന്ന മനുഷ്യനില്ലെങ്കിൽ ഞങ്ങൾക്ക് ദേ മാവേലി കൊമ്പത്തും പുട്ടു കച്ചവടവും ഉണ്ടാവില്ല. അദ്ദേഹത്തിന്റെ ശബ്ദം വിറ്റ് കാശുണ്ടാക്കിയവരാണ് ഞങ്ങൾ എല്ലാവരും. അത് ഒരിക്കലും മറക്കാൻ പറ്റില്ല. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഞങ്ങളുടെ പേരിൽ കേസ് കൊടുത്തേനെയെന്നും നാദിർഷ വ്യക്തമാക്കി.
കലാഭവൻ മണി ബോഡി ഗാർഡിനെ പോലെയായിരുന്നു തങ്ങൾക്കെന്നും നാദിർഷ പറയുന്നു. ചാലക്കുടിയിൽ ഞങ്ങൾക്ക് ചോദിക്കാനും പറയാനും ഒരാളുണ്ടെന്ന ധൈര്യം ഉണ്ടായിരുന്നു. അത് പോയെന്നും നാദിർഷ പറഞ്ഞു. ദിലീപ് തന്നെ സംബന്ധിച്ച് സഹോദരനാണെന്നും നാദിർഷ വ്യക്തമാക്കി. വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയാണ് നാദിർഷയുടെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് സംവിധായകൻ.


Click it and Unblock the Notifications











