ഡിവോഴ്സിന് ശേഷം അച്ഛൻ തല്ലി; അമ്മയോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി; നളിനിയുടെ മകൾ അരുണ പറയുന്നു
അഭിനയ രംഗത്ത് ഇന്നും സജീവമാണ് നളിനി. സിനിമകളിൽ ഒരു കാലത്ത് നായികയായി തിളങ്ങിയ നളിനി പിൽക്കാലത്ത് സീരിയലുകളിലും അഭിനയിച്ചു. നളിനിയുടെ വ്യക്തി ജീവിതത്തിലും ഇക്കാലയളവിനിടെ പല മാറ്റങ്ങളും വന്നിട്ടുണ്ട്. നടൻ രാമരാജനെയാണ് നളിനി വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. ഇരട്ടക്കുട്ടികളും ദമ്പതികൾക്ക് പിറന്നു. എന്നാൽ 2000 ൽ നളിനിയും രാമരാജനും വിവാഹമോചിതരായി. വിവാഹമോചനത്തിന് ശേഷവും രാമരാജനെക്കുറിച്ച് നളിനി നല്ല കാര്യങ്ങൾ മാത്രമേ സംസാരിച്ചിട്ടുള്ളൂ.
തനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ലെന്ന് നളിനി പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ നളിനിയെയും രാമരാജനെയും കുറിച്ച് സംസാരിക്കുകയാണ് മകൾ അരുണ. 2010 ൽ അച്ഛന് ആക്സിഡന്റിൽ പരിക്ക് പറ്റിയ സംഭവത്തെക്കുറിച്ച് അരുണ സംസാരിച്ചു. അമ്മ പതറിപ്പോയി. തലേന്ന് രാത്രി തന്നെ സഹോദരന് കോൾ വന്നിരുന്നു. പ്രാങ്ക് കോൾ ആണെന്ന് കരുതി. രാവിലെ വാർത്തയിൽ കണ്ടപ്പോൾ അമ്മ കരഞ്ഞു. അദ്ദേഹത്തിന്റെ അലർജിയെക്കുറിച്ചൊക്കെ അമ്മയ്ക്കേ അറിയൂ.

ഞങ്ങൾ പെട്ടെന്ന് ആശുപത്രിയിലെത്തി. ഡോക്ടറുമായി സംസാരിച്ചു. അമ്മ കരഞ്ഞ് കൊണ്ടിരുന്നു. അമ്മയ്ക്ക് അന്ന് സീരിയലുകളുടെ തിരക്കുണ്ട്. അതിനാൽ ഭേദമായപ്പോൾ നേരിട്ട് കണ്ടില്ല. എന്നാൽ ദിവസവും ഞങ്ങളെ വിളിക്കും. ആശുപത്രിയിൽ നിന്ന് വന്നയുടനെ അമ്മയെ ഫോട്ടോകൾ കാണിക്കും. അച്ഛൻ മെലിഞ്ഞല്ലോ, ഭക്ഷണം ഒന്നും കഴിക്കാറില്ലേ എന്നൊക്കെ അമ്മ ചോദിക്കുമായിരുന്നെന്ന് അരുണ ഓർത്തു.
മക്കൾ ബന്ധുക്കളെ ബഹുമാനിക്കണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നെന്നും അരുണ പറയുന്നു. മുറപ്രകാരം ബന്ധുക്കളെ വിളിക്കേണ്ടത് എന്താണോ അങ്ങനെ തന്നെ വിളിക്കണമെന്ന് അച്ഛന് നിർബന്ധമാണ്. പെരിയപ്പയുടെ മകനെ അണ്ണൻ എന്നും അത്തയുടെ മകനെ മച്ചാൻ എന്നോ മാമ എന്നോ വിളിക്കണം. അത്തയുടെ മകനെ അണ്ണായെന്ന് വിളിച്ചാൽ അച്ഛൻ ടെൻഷനാകും. അച്ഛനെയും അമ്മയെയും ഞാനും അനിയനും വാ, പോ എന്ന് പറഞ്ഞ് വിളിച്ചിട്ടില്ല. ബഹുമാനത്തോടെ വിളിക്കണം. വാങ്കെ, പോങ്കെ എന്ന് പറയണം.

അച്ഛൻ ഞങ്ങളെ അടിക്കുമ്പോൾ അമ്മ തിരിഞ്ഞ് പോലും നോക്കില്ല. അമ്മ അടിക്കുമ്പോൾ അച്ഛനും നോക്കില്ല. അതിലൊക്കെ അവർക്ക് വ്യക്തതയുണ്ട്. അടിക്കുന്നുണ്ടെങ്കിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകുമെന്ന് അവർക്കറിയാം. കോളേജിൽ പഠിക്കുമ്പോൾ പോലും അച്ഛനിൽ നിന്ന് ഒരിക്കൽ തല്ല് കിട്ടിയിട്ടുണ്ട്. ഡിവോഴ്സിന് ശേഷമാണിത്. ആരുടെയോ വീട്ടിൽ പോയതായിരുന്നു. ഞാൻ എഴുന്നേറ്റ് നമസ്കാരം പറഞ്ഞില്ല. ഹായ് എന്ന് പറഞ്ഞു. അതിന് അച്ഛൻ തല്ലി.
ഞാൻ വീട്ടിൽ വന്ന് അമ്മയോട് പറഞ്ഞു. അമ്മ അച്ഛനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. നീ എന്തെങ്കിലും തെറ്റ് ചെയ്തിരിക്കും. അത് കൊണ്ടാണ് നിന്നെ അടിച്ചതെന്ന് പറഞ്ഞു. ഒരാളോട് മര്യാദ കാണിച്ചില്ലെങ്കിൽ അവർ ഒന്നും ആലോചിക്കില്ല. രണ്ട് പേരും വളരെ സ്ട്രിക്റ്റാണെന്നും അരുണ വ്യക്തമാക്കി. തന്റെ ഇരട്ട സഹോദരനെക്കുറിച്ചും അരുണ സംസാരിച്ചു. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് അവൻ. എന്നെ നേർ വിപരീതമാണ്.
വളരെ നിശബ്ദനാണ്. പക്ഷെ വളരെ സപ്പോർട്ടീവ് ആണ്. അച്ഛനും അമ്മയും പിരിയുന്ന സമയത്ത് അവൻ എന്റെ കൂടെത്തന്നെയുണ്ടായിരുന്നെന്നും അരുണ വ്യക്തമാക്കി. സിംഗിൾ മദറെന്ന നിലയിൽ അമ്മയ്ക്ക് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും അരുണ പറയുന്നു. പെൺകുട്ടിയായതിനാൽ കുറേക്കൂടി ബുദ്ധിമുട്ടാണ്. വീട്ടിൽ വരുന്നവരെല്ലാം പല ഉപദേശങ്ങളും തരും. എന്നാൽ ആരെയും തന്റെ കുടുംബത്തെ സ്വാധീവിക്കാൻ അമ്മ അനുവദിച്ചില്ലെന്നും അരുണ വ്യക്തമാക്കി.


Click it and Unblock the Notifications











