'നായക കഥാപാത്രം നല്ലവനാകണം എന്നില്ല, എത്ര മഹാനായ മനുഷ്യനും നമ്മളറിയാത്ത ഒരു തിന്മയുണ്ടാകും'; മമ്മൂട്ടി
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.
അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. 2021ൽ വർഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വെച്ചായിരുന്നു നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിര്‍മ്മാണം.
ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അമരത്തിന് ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷിന്‍റേതാണ് രചന.
സിനിമയുടെ പ്രമോഷനായി സജീവമായി മമ്മൂട്ടിയും രംഗത്തുണ്ട്. എപ്പോഴും അപ്ഡേറ്റഡായി സംസാരിക്കുകയും കാലത്തിന്റെ മാറ്റത്തേയും സിനിമാ പ്രേമികളുടെ കാഴ്ചപ്പാടുകളേയും അഭിപ്രായങ്ങളേയും എന്നും മാനിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടി.
മോഹൻലാൽ പോലും എഡിറ്റിങറിയാത്തവർ സിനിമയെ വിമർശിക്കുന്നുവെന്ന് പറഞ്ഞപ്പോൾ പ്രേക്ഷകരുടെ വിമർശനങ്ങളെ ഉൾക്കൊള്ളാൻ സിനിമാക്കാർ തയ്യാറായിരിക്കണമെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഇപ്പോഴിത നൻപകൽ നേരത്ത് മയക്കം സിനിമയുടെ ഭാഗമായി മമ്മൂട്ടി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നായക കഥാപാത്രം നല്ലവനാകണം എന്നില്ലെന്നാണ് മമ്മൂട്ടി പറയുന്നത്.
'നമുക്ക് നമ്മളെ തന്നെ പലപ്പോഴും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ വരില്ല. നമുക്ക് ഉണ്ടാകുന്ന വിചാര വികാരങ്ങളൊക്കെ കഥാപാത്രങ്ങൾക്കും ഉണ്ടായേക്കാം. മനുഷ്യരിൽ തന്നെ നന്മയും തിന്മയും ഉണ്ട്. എത്ര മഹാനായ മനുഷ്യനും നമ്മളറിയാത്ത ഒരു തിന്മയുണ്ടാകും. വളരെ മോശക്കാരനായ ഒരാൾക്ക് നമ്മളറിയാത്ത നന്മകളുമുണ്ടാകാം. നായക കഥാപാത്രം നല്ലവനാകണം എന്നില്ല.'

'പ്രേക്ഷകന്റെ ആസ്വാദന ക്ഷമതയും രീതിയും മാറി. പഴയ ഫിലിമിൽ സിനിമയെടുത്ത് കാണിക്കുന്നത് പോലെയല്ല ഇപ്പോൾ ഡിജിറ്റലൈസ് ചെയ്തു സിനിമ. അഭിനേതാക്കളുടെ മുഖത്തെ ചെറു ചലനം പോലും ഇന്ന് സൂക്ഷ്മമായി കാമറ ഒപ്പിയെടുക്കുകയാണ്. നൻപകൽ നേരത്ത് മയക്കം സിനിമയുടെ കാസ്റ്റിങിൽ ഞാൻ ഇടപെട്ടിട്ടില്ല.'
മാത്രമല്ല സാലി എന്ന കഥാപാത്രം രമ്യയാണ് ചെയ്യുന്നതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. സിനിമ നമ്മൾ കാണുന്നതിന് മുമ്പ് തന്നെ കാണുന്നയാളാണ് സംവിധായകൻ. തൊണ്ണൂറ് ശതമാനം കഥകളും സംവിധായകരുടേതാണ്. അപൂർവമായി മാത്രമെ കൃതികൾ സിനിമയായിട്ടുള്ളു. വൗ ഫാക്ടർ ഉണ്ടാക്കാൻ പറ്റില്ല.'
'പ്രേക്ഷകൻ കണ്ടെത്തുകയാണ് ചെയ്യുന്നത്. നമ്മൾ ചിന്തിക്കാത്തിടത്തായിരിക്കും അവർക്ക് വൗ എന്ന് പറയാൻ തോന്നുന്നത്. സ്റ്റാർട്ട് കാമറ ആക്ഷൻ എന്ന് കേട്ടാൽ ഉടൻ പെരുവിരലിൽ നിന്നും എന്തോ ബൂം എന്ന് പറഞ്ഞ് കേറും. എത്ര എക്സ്പീരിയൻസുണ്ടെങ്കിലും ആ വാക്ക് കേൾക്കുമ്പോൾ അറിയാതെ തീയിലേക്ക് വീഴുന്ന തോന്നൽ വരും.'
'ലിജോ കഥ പറഞ്ഞപ്പോഴെല്ലാം എന്റെ മനസിൽ വേറൊരു വീടായിരുന്നു. പക്ഷെ സെറ്റിൽ ചെന്നപ്പോൾ വേറൊരു വീടായിരുന്നു. നൻപകൽ നേരത്ത് മയക്കം പറയുന്നത് മനുഷ്യാവസ്ഥകളാണ്' മമ്മൂട്ടി പറഞ്ഞു. ചുരുളിക്ക് ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.


Click it and Unblock the Notifications