'നാല് വയസിൽ അറിഞ്ഞു; പറഞ്ഞത് പോലെ വീൽചെയറിലായി; മരുമകൾ അവന് അമ്മയും സഹോദരിയുമാകണം'
കഴിഞ്ഞ ദിവസമാണ് നടനും മുൻ രാഷ്ട്രീയ നേതാവുമായ നെപ്പോളിയന്റെ മകൻ ധനുഷ് വിവാഹിതനായത്. മസ്കുലർ ഡിസ്ട്രോഫി എന്ന അവസ്ഥ നേരിടുന്ന ധനുഷിന്റെ വിവാഹം ഏറെ ചർച്ചയായി. അക്ഷയ എന്നാണ് ധനുഷിന്റെ ഭാര്യയുടെ പേര്. ജപ്പാനിൽ വെച്ചാണ് ആഘോഷപൂർവം വിവാഹം നടന്നത്. ശാരീരിക പരിമിതികളുള്ളയാൾ വിവാഹം ചെയ്തതിൽ പല അഭിപ്രായങ്ങളും വന്നു. ചിലർ സോഷ്യൽ മീഡിയയിലൂടെ നെപ്പോളിയനെയും കുടുംബത്തെയും കുറ്റപ്പെടുത്തി. ഇപ്പോഴിതാ മകനെക്കുറിച്ച് മനസ് തുറക്കുകയാണ് നെപ്പോളിയൻ.
തനിക്കും ഭാര്യക്കും വൈകി ജനിച്ച ധനുഷ് ഏറെ പ്രിയപ്പെട്ട മകനാണെന്ന് നെപ്പോളിയൻ പറയുന്നു. ഗലാട്ട തമിഴിനോടാണ് പ്രതികരണം. നാല് വയസിലാണ് മകന് ഇങ്ങനെയൊരു കണ്ടീഷനുണ്ടെന്ന് മനസിലായത്. ഞാനും ഭാര്യയും ദിവസവും കരഞ്ഞു. പത്ത് വയസിനുള്ളിൽ മകന് നടക്കാൻ പറ്റാതാവും പതിനേഴ് വയസ് വരെയേ ജീവനോടെയുണ്ടാകൂ എന്ന് പറഞ്ഞു. ഞങ്ങൾ തകർന്ന് പോയി.

ഡോക്ടർമാർ അങ്ങനെ പറയും, നീ വിട്ടേക്കെന്ന് ഭാര്യയോട് ഞാൻ പറഞ്ഞു. എന്നാൽ പത്ത് വയസിനുള്ളിൽ അവൻ വീൽ ചെയറിൽ ഇരുന്ന് പോയതോടെ ഭയമായി. അവനെ സന്തോഷിപ്പിക്കൂ അതാണ് ഏറ്റവും വലിയ മരുന്നെന്ന് ഡോക്ടർ പറഞ്ഞു. അവന്റെ ജീവൻ നിലനിർത്താൻ വേണ്ട ചികിത്സയ്ക്കും സൗകര്യത്തിനുമെല്ലാം അമേരിക്കയാണ് നല്ലത്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം അങ്ങോട്ട് മാറുകയായിരുന്നെന്നും നെപ്പോളിയൻ വ്യക്തമാക്കി.
എല്ലാ മാതാപിതാക്കൾക്കും മക്കൾ വലുതാണ്. എന്റെ മകന് പരിമിതികളുള്ളതിനാൽ പ്രത്യേക കരുതൽ കൊടുക്കുന്നു. അതേ വ്യത്യാസമുള്ളൂ. രണ്ട് ആൺമക്കളാണ് എനിക്ക്. ഇപ്പോൾ മകളായി മരുമകൾ വന്നു. ഇത് തന്നെയാണ് അവളോട് ഞാൻ പറഞ്ഞത്. നീയാണ് എന്റെ വീട്ടിലെ മകൾ, ഞങ്ങളുടെ മകനെ എല്ലാ തരത്തിലും നീ നന്നായി നോക്കണം. അമ്മയായും സഹോദരിയായും ഭാര്യയായും മകനെ നോക്കണം എന്ന് പറഞ്ഞു. അക്കാര്യത്തിൽ മരുമകൾ തനിക്ക് ഉറപ്പ് തന്നെന്നും നെപ്പോളിയൻ ഓർത്തു.

തന്നെ വേദനിപ്പിച്ച കമന്റുകൾ വിവാഹത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ടെന്ന് നെപ്പോളിയൻ പറയുന്നു. എന്തിനാണ് കല്യാണം കഴിപ്പിക്കുന്നത്, മകനെ കൊണ്ട് എന്തിന് പറ്റും എന്നൊക്കെ ചോദിക്കുന്നു. എന്റെ മകനെ എനിക്കറിയാം. എവിടെയോ ഇരിക്കുന്നവർക്ക് എന്തറിയാമെന്നും നെപ്പോളിയൻ ചോദിക്കുന്നു.
അമേരിക്കയിൽ കല്യാണം നടത്താൻ പറ്റാത്തത് കൊണ്ടാണ് ജപ്പാനിലേക്ക് ഓടിപ്പോയി കല്യാണം നടത്തിയതെന്ന് പറയുന്നു. അമേരിക്കയിൽ പുരുഷൻമാർക്ക് പരസ്പരം വിവാഹം ചെയ്യാം. സ്ത്രീകൾക്കും ചെയ്യാം. മകൻ ജപ്പാനിൽ ടൂർ പോകണമെന്ന് എട്ട് വർഷമായി ആവശ്യപ്പെട്ടിരുന്നു. അവന്റെ കല്യാണവും അവിടെ നടന്നു. ഇനി അമേരിക്കയിൽ ഗ്രാന്റായി റിസപ്ഷൻ വെക്കുമെന്നും നെപ്പോളിയൻ വ്യക്തമാക്കി.
മക്കളില്ലാതെ വിഷമിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും നെപ്പോളിയൻ സംസാരിച്ചു. വർഷങ്ങളോളം കുട്ടികളില്ലായിരുന്നു. ഭാര്യ ഒരുപാട് കരയും. നിനക്ക് ഞാനും എനിക്ക് നീയുമാണ് കുഞ്ഞെന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിക്കും. ധനുഷ് പിറന്നയുടനെ അവൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. അത് കൊണ്ടാണ് അവൻ ഞങ്ങൾക്ക് സ്പെഷ്യൽ ചെെൽഡ് എന്നും നെപ്പോളിയൻ പറഞ്ഞു.


Click it and Unblock the Notifications











