'കുഞ്ഞ് വേണ്ടെന്ന് പറഞ്ഞ് വൈകിപ്പിച്ചതിന് ദൈവം ഞങ്ങളെ പരീക്ഷിച്ചു, എനിക്ക് ഒരു സന്യാസയോഗം കിടപ്പുണ്ട്'
പൊതുവേദികളിലും അഭിമുഖങ്ങളിലും എത്തിയാൽ നടി ലക്ഷ്മിപ്രിയ ഏറ്റവും കൂടുതൽ സംസാരിക്കാറുള്ളത് കുടുംബത്തെ കുറിച്ചാണ്. ഭർത്താവും മകൾ മാദംഗിയുമാണ് ലക്ഷ്മിയുടെ ലോകം. പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഒരു കുഞ്ഞിനെ ലക്ഷ്മിക്ക് ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം എന്നാണ് മകളെ ലക്ഷ്മി വിശേഷിപ്പിക്കാറുള്ളത്. ഗർഭകാലം ഇരുപത്തിയേഴാം ആഴ്ചയിൽ എത്തിയപ്പോഴേക്കും ലക്ഷ്മിക്ക് കുഞ്ഞ് പിറന്നിരുന്നു.
ജനിച്ച് മൂന്ന് ദിവസങ്ങൾക്കുശേഷമാണ് കുഞ്ഞിനെ ലക്ഷ്മി പോലും കണ്ടത്. ഏറെനാളുകൾ എൻഐസിയുവിലും മറ്റുമായിരുന്നു കുഞ്ഞ്. കൈപ്പത്തി വലുപ്പം മാത്രമുള്ള കുഞ്ഞിനെ വീൽ ചെയറിൽ ഇരുന്ന് നിറമിഴികളോടെ കണ്ടതിനെ കുറിച്ചെല്ലാം മുമ്പ് പലപ്പോഴായി നടി സംസാരിച്ചിട്ടുണ്ട്.

കുഞ്ഞ് ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് വൈകിപ്പിച്ചതിന് ദൈവം തങ്ങളെ നല്ലവണ്ണം പരീക്ഷിച്ചുവെന്ന് പറയുകയാണിപ്പോൾ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ. തനിക്കും ഭർത്താവിനും ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നതുകൊണ്ടല്ല ഗർഭം ധരിക്കാൻ വൈകിയതെന്നും ലക്ഷ്മി പറഞ്ഞു. പന്ത്രണ്ട് വർഷം കഴിഞ്ഞാണ് മകൾ പിറന്നത്. ഞങ്ങൾക്ക് രണ്ടുപേർക്കും യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടല്ല മകൾ പിറക്കാൻ വൈകിയത്.
മകൾ പിറക്കും മുമ്പ് രണ്ട് തവണ കൺസീവായിട്ടും അബോർഷനായിപ്പോയി. ആ സമയത്ത് ഞാൻ ഒരു വർഷം 39 സിനിമയിൽ വരെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഒരു സെറ്റിൽ നിന്നും മറ്റൊരു സെറ്റിലേക്കുള്ള യാത്രയായിരുന്നു. ജയേഷേട്ടൻ അന്ന് മനോരമയിൽ ജോലി ചെയ്യുകയാണ്.
ഞാൻ തിരുവനന്തപുരത്ത് നിന്നും രാവിലെ ജനശതാബ്ദിക്ക് കയറുമ്പോൾ ഏട്ടൻ രാവിലെ മലബാർ എക്സ്പ്രസിൽ വന്ന് തിരുവനന്തപുരത്ത് ഇറങ്ങും. ട്രെയിനിൽ വെച്ചാണ് ഹായ് പറയുന്നത്. അങ്ങനെയായിരുന്നു യാത്ര. കരിയറിന്റെ തുടക്കമാണല്ലോ. ഒരു കാലത്ത് ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിക്കുന്ന സപ്പോർട്ടിങ് ആക്ടറസ് ഞാനായിരുന്നു ഒരു കാലത്ത്. അപ്പോഴെല്ലാം ഗർഭിണിയാകാത്തതിന്റെ വിഷമം എനിക്കുണ്ടായിരുന്നു.
പ്രായവും ഏറി വരികയാണല്ലോ. ട്രീറ്റ്മെന്റ് എടുത്തിട്ടൊന്നുമല്ല കൺസീവായത്. പക്ഷെ ഇപ്പോൾ കുഞ്ഞ് വേണ്ടെന്ന് പറഞ്ഞ് മാറ്റിവെച്ചതിന്റെ എല്ലാ പരീക്ഷണങ്ങളും കൂടി ദൈവം ചേർത്തങ്ങ് തന്നു. മോൾക്ക് ഒരു പ്രായം ആകും വരെ കൂപ്പിയ കൈ താഴ്ത്തേണ്ടി വന്നിട്ടില്ല. ദൈവം നിരന്തരം എന്നെ പരീക്ഷിക്കും. മകയിരം നക്ഷത്രമാണ് എന്റേത്. നക്ഷത്രവശാൽ എനിക്ക് ഒരു സന്യാസയോഗം കിടപ്പുണ്ട്.

ഞാൻ അതിനെ അത്ര പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രം. കല്യാണം കഴിഞ്ഞശേഷമാണ് ഞാൻ അഭിനയിക്കാൻ തുടങ്ങിയതെന്നും ലക്ഷ്മി പറയുന്നു. ജോഷി സംവിധാനം ചെയ്ത മോഹൻലാൽ സിനിമ നരനിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. ഭാവനയുടെ കൂട്ടുകാരിയുടെ റോളിൽ അഭിനയിക്കാൻ വേണ്ടിയാണ് ലക്ഷ്മി പോയത്. പക്ഷെ രഞ്ജൻ പ്രമോദ് കാരണം ഭാവനയുടെ സഹോദരിയുടെ വേഷം ലക്ഷ്മിക്ക് ലഭിച്ചു.
അന്ന് ഇരുപതുകളുടെ തുടക്കത്തിലായിരുന്നു നടി. മോഹൻലാൽ ചിത്രത്തിൽ അവസരം കിട്ടിയപ്പോൾ സീരിയൽ സെറ്റിൽ ബഹളം വെച്ച് അവധി ചോദിച്ചാണ് ഞാൻ ഷൂട്ടിങിന് പോയത്. എന്നെ കണ്ടതോടെ ജോഷി സാർ പ്രശ്നമുണ്ടാക്കി. ഈ കുട്ടിയുടെ സീൻ ആയിട്ടില്ല. ഇവരെ ഇപ്പോഴെ എന്തിനാണ് വിളിച്ച് വരുത്തിയതെന്നായി ചോദ്യം. അതോടെ ഞാൻ കരയാൻ തുടങ്ങി.
അങ്ങനെയാണ് രഞ്ജൻ പ്രമോദ് ചേട്ടൻ ഇടപെട്ട് സഹോദരിയുടെ വേഷം ലഭിക്കുന്നത്. ഒരു വലിയ സീൻ ഒറ്റ ടേക്കിൽ ഞാൻ ഓക്കെയാക്കിയശേഷം സെറ്റിൽ എല്ലാവരും കയ്യടിച്ചു പ്രശംസിച്ചു. അന്ന് എന്നെ ഒറ്റ ടേക്ക് ആർട്ടിസ്റ്റ് എന്നാണ് ജോഷി സാർ വിശേഷിപ്പിച്ചതെന്നും ലക്ഷ്മിപ്രിയ പറയുന്നു.


Click it and Unblock the Notifications











