നവ്യയെ തെറ്റിദ്ധരിച്ചു, മീരയുമായുള്ള പ്രശ്നം മാത്രമല്ല ഗ്രാമഫോണിലുണ്ടായത്; കമൽ ചിത്രത്തിന് പിന്നിൽ നടന്നത്
നായികാ പ്രാധാന്യമുള്ള നിരവധി സിനിമകൾ സംവിധാനം ചെയ്ത ഫിലിംമേക്കറാണ് കമൽ. മഞ്ജു വാര്യർ, കാവ്യ മാധവൻ, മീര ജാസ്മിൻ തുടങ്ങിയവർക്കെല്ലാം ശ്രദ്ധേയമായ റോളുകൾ കമൽ സിനിമകളിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ ചില നടിമാരുമായി കമലിന് പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. മീര ജാസ്മിനും കമലു തമ്മിലുണ്ടായ പ്രശ്നമാണ് സിനിമാ ലോകത്ത് ഏറെ ചർച്ചയായത്. മീരയ്ക്കെതിരെ വലിയ ആരോപണങ്ങളാണ് കമൽ ഉന്നയിച്ചത്. ഗ്രാമഫോൺ, സ്വപ്നക്കൂട്, പെരുമഴക്കാലം, മിന്നാമിന്നിക്കൂട്ടം എന്നീ നാല് കമൽ ചിത്രങ്ങളിൽ മീരയായിരുന്നു നായിക.
ഗ്രാമഫോണിന്റെ സെറ്റിൽ മീരയുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് കമൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ സഹനായികയായി നടി നവ്യ നായരും എത്തിയിരുന്നു. ഗ്രാമഫോണുമായി ബന്ധപ്പെട്ട് നവ്യയുമായും കമലിന് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കൽ നവ്യ തുറന്ന് സംസാരിക്കുകയുണ്ടായി.

ഗ്രാമഫോണിൽ കഥാപാത്രം ചെറുതാണെന്ന് പറഞ്ഞ് കമൽ സാറിനെയും വെള്ളിത്തിരയിൽ എന്നെ മഴയത്ത് നിർത്തി അഭിനയിപ്പിച്ചെന്ന് പറഞ്ഞ് ഭദ്രൻ സാറിനെയും പോയന്റ് ഔട്ട് ചെയ്ത് സംസാരിച്ചു എന്നത് ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ന്യൂസ് ആയിപ്പോയി. ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഗ്രാമഫോണിൽ ഞാൻ കേട്ട കഥയും സിനിമ വന്നപ്പോഴുള്ള അവസ്ഥയുമൊക്കെ വളരെ വിചിത്രമായിരുന്നു. കമൽ സാറിന്റെയടുത്ത് ഡബ്ബിംഗിന്റെ സമയത്ത് ഞാനത് തുറന്ന് പറയുകയും ചെയ്തു. ഇതിലും ശക്തമായ കഥാപാത്രമായി തിരിച്ച് വരും എന്ന് സർ അപ്പോൾത്തന്നെ പറഞ്ഞു. സിനിമയിൽ അത് പറ്റിപ്പോകുന്നതാണ്.
മനപ്പൂർവമല്ല. അദ്ദേഹം മനപ്പൂർവം എന്റെ കരിയർ നാശമാക്കാൻ ചെയ്തതല്ലെന്നും നവ്യ അന്ന് വ്യക്തമാക്കി. ഈഗോ വന്നാൽ ടാലന്റാണ് നഷ്ടപ്പെടുകയെന്നാണ് അന്ന് നവ്യയുടേതെന്ന പേരിൽ വ്യാജ പ്രസ്താവന വന്നപ്പോൾ കമൽ പ്രതികരിച്ചത്. ഇതേക്കുറിച്ചും നവ്യ അന്ന് സംസാരിച്ചു. ഈ ഇന്റർവ്യൂ ഇങ്ങനെ വായിച്ച് കഴിയുമ്പോൾ അടുത്ത സ്റ്റെപ്പ് നേരെ കമൽ സാറിനെ ഫോൺ ചെയ്യലാണ്. ഇങ്ങനെ നവ്യ പറഞ്ഞു, എന്താണ് അഭിപ്രായം എന്ന് ചോദിക്കും.

സ്വാഭാവികമായും ആ മനുഷ്യന് എന്നോട് ദേഷ്യം വരും. അത്രയും എന്നെ പ്രോത്സാഹിപ്പിച്ചും പോസിറ്റീവായും എന്നോട് സംസാരിച്ചിട്ട് പോലും ഞാനിങ്ങനെ കമന്റ് ചെയ്തല്ലോ എന്ന് ആർക്കായാലും തോന്നും. പക്ഷെ താനങ്ങനെ പറഞ്ഞിരുന്നില്ലെന്നതാണ് സത്യമെന്നും അന്ന് നവ്യ നായർ വ്യക്തമാക്കി. ഗ്രാമഫോൺ റിലീസ് ചെയ്ത് വർഷങ്ങൾക്കിപ്പുറമാണ് നവ്യ കമലിനുണ്ടായ തെറ്റിദ്ധാരണയെക്കുറിച്ച് സംസാരിച്ചത്.
മീരയ്ക്കെതിരെ കമൽ സംസാരിച്ചതും വർഷങ്ങൾക്ക് ശേഷമായിരുന്നു. ഗ്രാമഫോണിന്റെ സെറ്റിൽ ആദ്യമൊക്കെ സന്തോഷത്തോടെയാണ് മീര ഇടപെട്ടത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ താരമായി മാറിയോ എന്ന ധാരണ കൊണ്ട് പലരോടും പല രീതിയിൽ പെരുമാറാൻ തുടങ്ങി. അസിസ്റ്റന്റുമാരോടും ടെക്നീഷ്യൻമാരോടും മോശമായി പെരുമാറിയ മീരയെ പല വട്ടം താക്കീത് ചെയ്തു.
എനിക്ക് എല്ലാവരോടും സ്നേഹവും സൗഹൃദവും കാണിക്കാൻ പറ്റില്ലെന്നാണ് അന്ന് മീര മറുപടി പറഞ്ഞത്. ഗ്രാമഫോണിലെ കോസ്റ്റ്യൂ ഡിസെെനർ ദേശീയ പുരസ്കാര ജേതാവായ എസ്ബി സതീഷായിരുന്നു. അദ്ദേഹത്തോടും മോശമായി പെരുമാറി. അദ്ദേഹം നൽകിയ വസ്ത്രങ്ങൾ ധരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വലിച്ച് കീറിയെന്നും കമൽ അന്ന് ആരോപിച്ചു. കരിയറിൽ മീരയും നവ്യയും വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാള സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ചവരാണ് മീര ജാസ്മിനും നവ്യ നായരും. ഇന്നും ഇവർക്ക് ജനസ്വീകാര്യതയുണ്ട്. നവ്യയേക്കാൾ കൂടുതൽ സിനിമകൾ മറ്റ് ഭാഷകളിലുൾപ്പെടെ ചെയ്തത് മീര ജാസ്മിനാണ്.


Click it and Unblock the Notifications











